അയോധ്യ കേസിൽ അനുകൂല വിധി വന്നാൽ പോലും ഭൂമി വിട്ടു കൊടുക്കാൻ തയ്യാറാണെന്ന് മുസ്ലീം സംഘടന. ഇന്ത്യൻ മുസ്ലീം ഫോർ പീസ് എന്ന സംഘടനയാണ് ഇക്കാര്യം വ്യക്തമാക്കിയത്.അയോധ്യക്കേസിലെ വാദം അന്തിമ ഘട്ടത്തിലെത്തി നിൽക്കെയാണ് നിർണ്ണായക തീരുമാനവുമായി മുസ്ലിം സംഘടന രംഗത്തെത്തിയിരിക്കുന്നത്. കേസ് കോടതിക്ക് പുറത്ത് ഒത്തുതീർക്കാമെന്നും രാമക്ഷേത്ര നിർമ്മാണത്തിന് ഭൂമി വിട്ടുകൊടുക്കാമെന്നും മുസ്ലിം ബുദ്ധിജീവികൾ നേതൃത്വം നൽകുന്ന ഇന്ത്യൻ മുസ്ലിം ഫോർ പീസ് എന്ന സംഘടന അറിയിച്ചു.
കോടതി വിധി അനുകൂലമായെന്നിരിക്കട്ടെ, ഭൂമി രാമക്ഷേത്രത്തിന് വിട്ടുകൊടുക്കുമെന്ന് ഉറപ്പാണ്. അതേസമയം, ആരാധനാലയ നിയമം ശക്തമാക്കണമെന്ന് ഞങ്ങൾക്ക് ഉറപ്പ് തരണം- മുൻ അലിഗഢ് യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ ജനറൽ സമീർ ഉദ്ദിൻ ഷാ മാധ്യമങ്ങളോട് പറഞ്ഞു. കോടതിക്ക് പുറത്തുള്ള ഒത്തുതീർപ്പിന് തയ്യാറാണെന്നും രാജ്യത്തിന്റെ സമാധാനവും വികസനവും മാത്രമാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
ഭൂമി വിട്ടുകൊടുക്കാൻ മുസ്ലിം സംഘടനകൾ തയ്യാറാണെന്ന് നേരത്തെയും അഭ്യൂഹമുണ്ടായിരുന്നെങ്കിലും നേതാക്കൾ നേരിട്ട് രംഗത്തെത്തുന്നത് ആദ്യമായാണ്. സുന്നി സെൻട്രൽ വഖഫ് ബോർഡാണ് കേസിലെ പ്രധാന കക്ഷി. മധ്യസ്ഥ ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്നാണ് സുപ്രീം കോടതി ആഗസ്റ്റിൽ എല്ലാ ദിവസവും അയോധ്യക്കേസിൽ വാദം കേൾക്കാൻ തീരുമാനിച്ചത്.
നവംബറിൽ വിധി വരുമെന്ന് സൂചനയുണ്ടെങ്കിലും സുപ്രീം കോടതി വ്യക്തത വരുത്തിയിട്ടില്ല. ഒക്ടോബർ 17ന് വാദം കേൾക്കൽ അവസാനിപ്പിക്കുമെന്ന് സുപ്രീം കോടതി കർശന നിർ്‌ദേശം നല്കിയിരുന്നു. 2010 അലഹാബാദ് ഹൈക്കോടതി വിധിയെ ചോദ്യം ചെയ്ത് വിവിധ സംഘടനകളും വ്യക്തികളും നല്കിയ 14 ഹർജികളാണ് സുപ്രീം കോടതി പരിഗണിക്കുന്നത്.
Discussion about this post