യു.ഡി.എഫ്. നേതൃത്വത്തിലുള്ള അഴിയൂർ പഞ്ചായത്ത് ഭരണസമിതിക്കെതിരേ എൽ.ഡി.എഫ്. കൊണ്ടുവന്ന അവിശ്വാസപ്രമേയം പാസായി. ഇതോടെ ഭരണം എൽ.ഡി.എഫിന് ലഭിച്ചു. 18 അംഗങ്ങളുള്ള പഞ്ചായത്തിൽ എൽ.ഡി.എഫിലെ ഒമ്പത് അംഗങ്ങളാണ് അവിശ്വാസപ്രമേയത്തിൽ ഒപ്പിട്ടത്. പ്രമേയം പാസാകാൻ 10 പേർ വേണ്ടിയിരുന്നു.
എസ്.ഡി.പി.ഐ. അംഗം സാഹിർ പുനത്തിൽ എൽ.ഡി.എഫിനനുകൂലമായി വോട്ടുചെയ്തതോടെയാണ് അവിശ്വാസം പാസായത്. 18 അംഗ ഭരണസമിതിയിൽ എൽ.ഡി.എഫിന് ഒമ്പതും യു.ഡി.എഫിന് ആറും ആർ.എം.പി.ക്ക് രണ്ടും എസ്.ഡി.പി.ഐ.ക്ക് ഒരു അംഗവുമാണുള്ളത്.
വെള്ളിയാഴ്ച രാവിലെ വടകര ബ്ളോക്ക് പഞ്ചായത്ത് സെക്രട്ടറി കെ. രജിതയുടെ നേതൃത്വത്തിലാണ് അവിശ്വാസപ്രമേയ നടപടികൾ ആരംഭിച്ചത്. അരമണിക്കൂറിനകം നടപടിക്രമങ്ങൾ പൂർത്തിയായി . പി.പി. ശ്രീധരൻ (സി.പി.എം.), വി.പി. ജയൻ, റീന രയരോത്ത് (എൽ.ജെ.ഡി.), സാഹിർ പുനത്തിൽ (എസ്.ഡി.പി.ഐ.) എന്നിവർ പ്രമേയത്തെ അനുകൂലിച്ച് സംസാരിച്ചു.
15 ദിവസത്തിനകം പഞ്ചായത്ത് പ്രസിഡൻറിനെ തെരഞ്ഞെടുക്കണം. എൽ.ഡി.എഫിനനുകൂലമായി എസ്.ഡി.പി.ഐ. വോട്ടുചെയ്തതോടെ അവരുടെ രഹസ്യബന്ധം മറനീക്കി പുറത്തുവന്നിരിക്കുകയാണെന്ന് യു.ഡി.എഫ്. പഞ്ചായത്ത് കമ്മിറ്റി ആരോപിച്ചു. അവിശുദ്ധ ബന്ധം തുറന്നുകാട്ടാൻ ശനിയാഴ്ച നാലുമണിക്ക് കുഞ്ഞിപ്പള്ളിയിൽ ജനകീയകൂട്ടായ്മ നടത്തും. യു.ഡി.എഫ്. പ്രതിഷേധപ്രകടനവും നടത്തി.
Discussion about this post