ഇന്ത്യ -ചൈന ബന്ധത്തില്‍ പുതിയ അധ്യായത്തിനു തുടക്കമായെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അർഥവത്തായ ചർച്ചകൾ നടന്നുവെന്നും സന്തോഷവാനാണെന്നും ചൈനീസ് പ്രസിഡിന്റ് ഷി ജിന്‍പിംഗും വ്യക്തമാക്കി. ഇന്ത്യ-ചൈന ബന്ധത്തിന്റെ 70–ാം വാര്‍ഷികമായ അടുത്ത വര്‍ഷം വിശാലവും ആഴമേറിയതുമായ സാംസ്കാരിക കൈമാറ്റത്തിനായി വിനിയോഗിക്കണമെന്ന് ഷി ചിന്‍പിങ് നിര്‍ദേശിച്ചു.
50 മിനിറ്റ് നീണ്ടുനിന്ന ചർച്ച ഇന്ത്യ–ചൈന ഉഭയകക്ഷി ബന്ധത്തിൽ യുഗപിറവി ആണെന്നായിരുന്നു മോദിയുടെ പ്രഖ്യാപനം. മാമലപുരത്തെയും ഇന്ത്യയുടെ ആതിഥ്യത്തെയും പുകഴ്ത്തിയ ഷി ജിന്‍പിംഗും ചർച്ച അർഥവത്താണെന്നു വ്യക്തമാക്കി. പരസ്പര സഹകരണം, ആശയ വിനിമയം, ഉഭയകക്ഷി ബന്ധത്തിലെ കാര്യക്ഷമത എന്നിവ വര്‍ധിപ്പിക്കാൻ അനൗദ്യോഗിക ഉച്ചകോടി സഹായിക്കുമെന്നും ഷി ആത്മവിശ്വാസം പ്രകടിപ്പിച്ചു.
ഉച്ചകോടിയുടെ രണ്ടാം ദിവസമായ ശനിയാഴ്ചയാണ് കാര്യമായ ചർച്ചകൾ നടന്നത്. രാവിലെ പത്തുമണിയോടെ ഉച്ചകോടി നടക്കുന്ന താജ് ഫിർമെൻകേവ് റിസോർട്ടിലെത്തിയ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗിനെ പ്രധാനമന്ത്രിമോദി കവാടത്തിലെത്തി സ്വീകരിച്ചു. പൈജാമയും കൂര്‍ത്തയുമണിഞ്ഞു ഔപചാരികത ഒട്ടുമില്ലാതെയായിരുന്നു മോദി എത്തിയത്.കറുത്ത സ്യൂട്ടിൽ ടൈ ഒഴിവാക്കി ഷീയും ഉച്ചകോടിയിലത്തി .
മോദി നല്കിയ ഔദ്യോഗിക ഉച്ചവിരുന്നിനു ശേഷം ചൈനീസ് പ്രസിഡന്റ് ശനിയാഴ്ച ഉച്ചയോടെ വിമാനമാര്‍ഗം നേപ്പാളിലേക്ക് തിരിച്ചു. അടുത്ത ഉച്ചകോടിക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഷി ജിന്‍പിംഗ് ചൈനയിലേക്ക് ക്ഷണിച്ചു. മോദി ഈ ക്ഷണം സ്വീകരിച്ചു. ഉച്ചക്കോടിക്കു ശേഷം നരേന്ദ്ര മോദിയും ഡൽഹിയിലേക്ക് തിരികെപോയി.
Discussion about this post