ഡൽഹി: രാജ്യത്ത് കടുത്ത സാമ്പത്തിക മാന്ദ്യം നിലനിൽക്കുന്നുവെന്ന പ്രതിപക്ഷ പ്രചാരണങ്ങൾക്കെതിരെ കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ്. ഒറ്റ ദിവസം റിലീസായ മൂന്ന് ബ്ലോക്ബസ്റ്റർ ചലച്ചിത്രങ്ങളുടെ കളക്ഷൻ ചൂണ്ടിക്കാട്ടിയാണ് മന്ത്രി പ്രതിപക്ഷ ആരോപണങ്ങളെ ചോദ്യം ചെയ്യുന്നത്.
ഒക്ടോബർ മൂന്നിന് റിലീസായ മൂന്ന് ചിത്രങ്ങളുടെ ഒറ്റ ദിവസത്തെ വരുമാനം 120 കോടി രൂപയാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. സാമ്പത്തിക മാന്ദ്യം നിലനിൽക്കുന്ന ഒരു രാജ്യത്ത് ഒരു ദിവസം കൊണ്ട് വിനോദത്തിന് വേണ്ടി മാത്രം ഇത്രയും പണം ചിലവഴിക്കാൻ ആളുകൾക്ക് സാധിക്കുന്നത് എങ്ങനെയാണെന്ന് അദ്ദേഹം ചോദിച്ചു. രാജ്യത്തിന്റെ സാമ്പത്തിക രംഗം ഭദ്രമാണെന്നും അത് കൊണ്ടാണ് ആളുകൾക്ക് ഇത്രയധികം പണം ചിലവഴിക്കാൻ സാധിക്കുന്നതെന്നും രവിശങ്കർ പ്രസാദ് വിശദീകരിച്ചു.
സ്വകാര്യ മേഖലയിലും സംരംഭക രംഗത്തും ധാരാളം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുന്നുണ്ട്. എല്ലാവർക്കും സർക്കാർ ജോലി തന്നെ നൽകാമെന്ന് തങ്ങൾ ആരോടും പറഞ്ഞിട്ടില്ലെന്നും മറിച്ചുള്ള പ്രചാരണങ്ങൾ ബോധപൂർവ്വം തെറ്റിദ്ധാരണ പരത്താൻ ഉദ്ദേശിച്ചുള്ളതാണെന്നും കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് വ്യക്തമാക്കി. മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കവെയാണ് കേന്ദ്രമന്ത്രി തന്റെ നിലപാട് വ്യക്തമാക്കിയത്.
സാമ്പത്തിക രംഗത്ത് നിലനിൽക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ ഓരോ മേഖലകൾക്കും പ്രത്യേകം പദ്ധതികൾ തയ്യാറാക്കി വരികയാണെന്നും വലിയ തോതിൽ കോർപ്പറേറ്റ് നികുതിയിൽ ഇളവ് വരുത്തിയത് ഇതിന്റെ ഭാഗമാണെന്നും കേന്ദ്ര ധനകാര്യ വകുപ്പ് മന്ത്രി നിർമ്മല സീതാരാമൻ നേരത്തെ വ്യക്തമാക്കിയിരുന്നു.
Discussion about this post