തീരദേശ നിയമങ്ങൾ ലംഘിച്ച് ഗായകൻ എം.ജി. ശ്രീകുമാർ കെട്ടിടം നിർമിച്ചെന്ന കേസ് വിജിലൻസ് തന്നെ അട്ടിമറിക്കുകയാണോ എന്ന് വിജിലൻസ് കോടതി. സമാനമായ കുറ്റകൃത്യങ്ങളുടെ പേരിൽ പ്രതികളെ അറസ്റ്റ് ചെയ്യുകയും സുപ്രീം കോടതി വളരെ ഗൗരവമായി ഇതിനെ കാണുകയും ചെയ്യുമ്പോൾ, ഈ കേസിലെന്താണ് മറിച്ചൊരു നിലപാടെന്ന് കോടതി ആരാഞ്ഞു.
വിജിലൻസിന്റെ പ്രാഥമിക അന്വേഷണത്തിൽ അഴിമതി നിരോധന നിയമപ്രകാരമുള്ള കുറ്റങ്ങൾ കണ്ടെത്തിയിട്ടും എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യേണ്ടെന്നും തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ഓംബുഡ്‌സ്‌മാൻ അന്വേഷിച്ചാൽ മതിയെന്നുമുള്ള അഡീഷണൽ വിജിലൻസ് ഡയറക്ടർ ഓഫ് പ്രോസിക്യൂഷന്റെ നിലപാടാണ് കോടതിയെ ചൊടിപ്പിച്ചത്.
പരാതിയിൽ കഴമ്പുണ്ടെന്നും കേസെടുത്ത് അന്വേഷിക്കേണ്ടതാണെന്നും രണ്ടുവട്ടം വിജിലൻസ് ആവശ്യപ്പെട്ടിട്ടും വിജിലൻസ് ഡയറക്ടറും അഡീഷണൽ ഡയറക്ടർ ഓഫ് പ്രോസിക്യൂഷനും ഇത് അംഗീകരിച്ചില്ല. വിജിലൻസ് അന്വേഷിക്കേണ്ടതില്ലെന്ന എ.ഡി.പി.യുടെ നിയമോപദേശവും വിജിലൻസ് ഡയറക്ടറുടെ ഉത്തരവും ബുധനാഴ്ച കോടതിയിൽ ഹാജരാക്കിയപ്പോഴായിരുന്നു ജഡ്ജി വിജിലൻസിനെതിരേ രൂക്ഷ വിമർശമുന്നയിച്ചത്.
കളമശ്ശേരി സ്വദേശി ഗിരീഷ് ബാബു പിന്നണി ഗായകൻ എം.ജി. ശ്രീകുമാർ അടക്കം 10 പേർക്കെതിരേ 2017 ഡിസംബറിൽ ഫയൽ ചെയ്ത കേസാണിത്.മുളവുകാട് പഞ്ചായത്തിലെ ബോൾഗാട്ടിക്ക് സമീപം 10 സെന്റ് സ്ഥലത്താണ് ഇരുനില മന്ദിരം നിർമിച്ചത്. കോടതി ഉത്തരവുപ്രകാരം പ്രാഥമിക അന്വേഷണം നടത്തിയ വിജിലൻസ് മധ്യമേഖലാ എസ്.പി. അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന ശുപാർശയോടെ വിജിലൻസ് ഡയറക്ടർക്ക് റിപ്പോർട്ടയച്ചു.
Discussion about this post