കോഴിക്കോട്: മാവോയിസ്റ്റ് ബന്ധത്തിന്റെ പേരിൽ അറസ്റ്റിലായ അലൻ ഷുഹൈബിനെയും താഹ ഫൈസലിനെയും കോടതി പതിനഞ്ച് ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഇവരുടെ ജാമ്യാപേക്ഷ തിങ്കളാഴ്ച പരിഗണിക്കും.
മാവോയിസ്റ്റ് ലഘുലേഖകൾ വിതരണം ചെയ്യുന്നതിനിടെ വെള്ളിയാഴ്ച രാത്രിയാണ് കോഴിക്കോട് പന്തീരാങ്കാവില്‍ നിന്നും ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തത്. എന്നാൽ തങ്ങള്‍ക്കെതിരെ പൊലീസ് കള്ളക്കേസെടുത്തിരിക്കുകയാണെന്ന് കോടതിയില്‍ വച്ച് യുവാക്കള്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. തങ്ങളുടെ കൈയില്‍ നിന്നും ലഘുലേഖകളൊന്നും പൊലീസ് പിടിച്ചെടുത്തിട്ടില്ലെന്നും സിഗരറ്റ് വലിച്ചു കൊണ്ടിരുന്ന തന്നെ പൊലീസ് പിടിച്ചു കൊണ്ടു പോകുകയായിരുന്നുവെന്നും സ്റ്റേഷനില്‍ വച്ച് തന്നെ പൊലീസ് മര്‍ദ്ദിച്ചെന്നും താഹ ആരോപിച്ചു. ഭരണകൂട ഭീകരതയാണ് തങ്ങളോട് കാണിക്കുന്നതെന്ന് പൊലീസ് പിടിയിലായ അലൻ ഷുഹൈബും ആരോപിച്ചു.
എന്നാൽ പ്രതികൾക്കെതിരെ യു എ പി എ ചുമത്തിയത് വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണെന്നും മാവോയിസ്റ്റുകളുമായി ഇവർക്കുള്ള ബന്ധത്തിന്റെ വിശദാംശങ്ങൾ അറിയുവാൻ കൂടുതൽ ചോദ്യം ചെയ്യൽ ആവശ്യമാണെന്നും ഉത്തരമേഖല ഐ ജി അശോക് യാദവ് പറഞ്ഞു. സിപിഎം പ്രവർത്തകർ മാവോയിസ്റ്റ് ബന്ധത്തിന്റെ പേരിൽ യുഎപിഎ പ്രകാരം അറസ്റ്റ് ചെയ്യപ്പെട്ടത് രാഷ്ട്രീയ കേരളം വലിയ പ്രാധാന്യത്തോടെ ചർച്ച ചെയ്യുകയാണ്.
Discussion about this post