ഡൽഹി: തായ്ലൻഡ് സന്ദർശനത്തിന്റെ അവസാന ദിവസമായ നാളെ ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെ, വിയറ്റ്നാം പ്രധാനമന്ത്രി ഗൂയെൻ ഷുവാൻ ഫൂ, ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ എന്നിവരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തും.
ബാങ്കോക്കിൽ നടക്കുന്ന പതിനാലാമത് കിഴക്കനേഷ്യൻ രാജ്യങ്ങളുടെ ഉച്ചകോടിയെയും മേഖലാ സാമ്പത്തിക സഹകരണ ഉച്ചകോടിയെയും നാളെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും.
മേഖലയിലെയും അന്താരാഷ്ട്ര രംഗത്തെയും പ്രശ്നങ്ങളെ നേരിടാനും ഭാവി നടപടികൾ കൈക്കൊള്ളാനുമുള്ള തീരുമാനം ഉച്ചകോടിയിൽ ചർച്ച ചെയ്യും. ലോകജനസംഖ്യയുടെ 54 ശതമാനവും ആഗോള ജിഡിപിയുടെ 58 ശതമാനവും ഉൾക്കൊള്ളുന്ന രാഷ്ട്രങ്ങളാണ് ഉച്ചകോടിയിൽ പങ്കെടുക്കുന്നത് എന്നത് അതിന്റെ പ്രാധാന്യം വർദ്ധിപ്പിക്കുന്നു.
ആസിയാൻ- ഇന്ത്യ ഉച്ചകോടിയുടെ ഭാഗമായി മ്യാന്മാർ ഭരണാധികാരി ഓംഗ് സാൻ സൂകിയുമായും ഇന്തോനേഷ്യൻ പ്രസിഡന്റ് ജോകോ വിഡോഡോയുമായും തായ് പ്രധാനമന്ത്രി ജനറൽ പ്രയോത് ചനോ ചായുമായും പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ കൂടിക്കാഴ്ചകൾ നടത്തിയിരുന്നു.
Discussion about this post