അയോധ്യ കേസ് വിധി സംയമനത്തോടെ അഭിമുഖീകരിക്കണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റും സമസ്ത കേരള ജം ഇയ്യത്തുല് ഉലമ വൈസ് പ്രസിഡന്റുമായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ അഭ്യർഥിച്ചു. രാജ്യത്തെ പരമോന്നത നീതി പീഠം ഇക്കാര്യത്തിൽ കൈക്കൊളളുന്ന തീരുമാനം ഏത് തരത്തിലായാലും വിധി സംയമനത്തോടെ കേൾക്കണം.
അയോധ്യാകേസിലെ സുപ്രീംകോടതി വിധിവരുന്ന പശ്ചാത്തലത്തിൽ സമാധാനവും സൗഹാർദവും നിലനിർത്താൻ എല്ലാവരും പ്രതിജ്ഞാബദ്ധരായിരിക്കണമെന്നും തങ്ങൾ പറഞ്ഞു.
അസഹിഷ്ണുതയും പ്രകോപനവും സൃഷ്ടിക്കാനുള്ള ശ്രമങ്ങളുണ്ടായാൽ അതിൽ വശംവദരാവരുത്. മുസ്ലിങ്ങളുടെ ആരാധനാലയമെന്നതിനൊപ്പം രാജ്യത്തിന്റെ മഹത്തായ മതേതര പൈതൃകത്തിന്റെ പ്രതീകംകൂടിയാണ് ബാബറി മസ്ജിദ്.
മസ്ജിദിന്റെയും അതു നിലകൊള്ളുന്ന ഭൂമിയുടെയും ഉടമസ്ഥാവകാശം സംബന്ധിച്ച എല്ലാ ന്യായവാദങ്ങളും ചരിത്രത്തിന്റെയും ശാസ്ത്രത്തിന്റെയും ആധികാരിക രേഖകളുടെയും പിൻബലത്തോടെത്തന്നെ കോടതിമുമ്പാകെ ഇഴകീറി പരിശോധനയ്ക്കു വന്നിട്ടുണ്ട്. സുപ്രീംകോടതിയുടെ അന്തിമതീരുമാനത്തെ ഉത്തമവിശ്വാസത്തോടെയാണ് രാജ്യം കാത്തിരിക്കുന്നത്. ജനാധിപത്യ വ്യവസ്ഥയില് നീതിപീഠങ്ങളാണ് പൗരന്റെയും ദുര്ബലജനതയുടെയും സത്യവും നീതിയും പുലരാൻ ആഗ്രഹിക്കുന്നവരുടെയും അവസാനത്തെ പ്രതീക്ഷ.
Discussion about this post