അറബിക്കടലില്‍ മുങ്ങിയ കപ്പലില്‍ ഉണ്ടായിരുന്ന കണ്ടെയ്നറില്‍ എന്താണുണ്ടായിരുന്നതെന്ന് ഇപ്പോള്‍ പറയാന്‍ സാധിക്കില്ലെന്ന് തുറമുഖ മന്ത്രി വി എന്‍ വാസവന്‍. വിശദമായ പരിശോധന കഴിഞ്ഞാല്‍ മാത്രമേ ഇതിനെക്കുറിച്ച് വിശദീകരിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കൊച്ചിയില്‍ നിന്ന് 38 നോട്ടിക്കല്‍ മൈല്‍ അകലെ (70 കിലോ മീറ്റര്‍) എംഎല്‍സി എല്‍സ എന്ന ഷിപ്പില്‍ നിന്നാണ് കണ്ടെയ്നര്‍ കടലില്‍ വീണത്. കണ്ടെയ്നറില്‍ എന്താണുണ്ടായിരുന്നതെന്ന് വ്യക്തമല്ല. അത് എന്താണെന്ന് പരിശോധിക്കുന്നതിനായി നടപടികള്‍ എടുത്തിട്ടുണ്ട്. ഈ പരിശോധന കഴിഞ്ഞ് റിപ്പോര്‍ട്ട് കിട്ടിയാല്‍ മാത്രമേ ആധികാരികമായി കണ്ടെയ്നറില്‍ എന്താണുള്ളതെന്ന് പറയാന്‍ കഴിയുകയുള്ളൂവെന്നും മന്ത്രി പറഞ്ഞു.
കണ്ടെയ്‌നറുകൾ കണ്ടാൽ തൊടരുതെന്നും അതിനടുത്തേക്ക് പോകരുതെന്നും ദുരന്തനിവാരണ അതോറിറ്റി മെമ്പർ സെക്ട്രട്ടറി ശേഖർ കുര്യക്കോസ് നിർദേശം നൽകി. തീരദേശത്ത് എന്തെങ്കിലും കണ്ടാൽ 200 മീറ്റർ അകലെ മാറിനിൽക്കണമെന്നും ഉടൻ 112 ൽ വിളിച്ച് അറിയിക്കണമെന്നും നിർദേശം
640 കണ്ടെയ്‌നറുകളുമായാണ് കപ്പൽ മുങ്ങിയത്. ഇതിൽ 13 കണ്ടെയ്‌നറുകളിൽ അപകടകരമായ ചരക്കുകളാണുണ്ടായിരുന്നതെന്നും 12 എണ്ണത്തിൽ കാൽസ്യം കാർബൈഡ് അടങ്ങിയിരുന്നതായും പിഐബി വ്യക്തമാക്കി. കപ്പലിൽ 84.44 മെട്രിക് ടൺ ഡീസലും 367.1 മെട്രിക് ടൺ ഫർണസ് ഓയിലും നിറച്ചിരുന്നു. ഇതുവരെ എണ്ണച്ചോർച്ച റിപ്പോർട്ട് ചെയ്തിട്ടില്ല.
കേരള തീരത്തെ സമുദ്ര ആവാസവ്യവസ്ഥ കണക്കിലെടുത്ത് കോസ്റ്റൽ ഗാർഡ് മലിനീകരണ പ്രതിരോധത്തിനായുള്ള എല്ലാ തയ്യാറെടുപ്പുകളും സജീവമാക്കിയിട്ടുണ്ട്. എണ്ണ ചോർച്ച കണ്ടെത്തുന്ന അത്യാധുനിക സംവിധാനങ്ങളുള്ള ഐസിജി വിമാനങ്ങൾ ആകാശ നിരീക്ഷണം നടത്തുന്നുണ്ട്. മലിനീകരണ പ്രതിരോധ ഉപകരണങ്ങളുമായി ഐസിജി കപ്പലായ സക്ഷവും പ്രദേശത്ത് നിലയുറപ്പിച്ചിട്ടുണ്ട്.
Discussion about this post