ശബരിമല ക്ഷേത്ര സന്ദർശനത്തിനായി നാളെ കേരളത്തിലെത്തുമെന്ന് തൃപ്തി ദേശായി. തന്റെ പക്കൽ 2018 ലെ സുപ്രീം കോടതിയുടെ വിധി പകർപ്പുണ്ടെന്നും എന്ത് സംഭവിച്ചാലും സംസ്ഥാന സർക്കാരിനാവും പൂർണ്ണ ഉത്തരവാദിത്തമെന്നും തൃപ്തി പറഞ്ഞു.
“ശബരിമലയിൽ എല്ലാ പ്രായക്കാരായ സ്ത്രീകൾക്കും പ്രവേശനം അനുവദിച്ച 2018 ലെ സുപ്രീം കോടതി വിധിക്ക് സ്റ്റേ അനുവദിച്ചിട്ടില്ല. അതിനാൽ അത് നിലനിൽക്കുന്നുണ്ട്. ഇപ്പോൾ സംസ്ഥാന സർക്കാർ പറയുന്നത് ശബരിമലയിൽ പ്രവേശിക്കണമെങ്കിൽ യുവതികൾ കോടതി ഉത്തരവുമായി വരണമെന്നാണ്. എന്റെ കൈയ്യിൽ വിധിപ്പകർപ്പുണ്ട്. നാളെ ഞാൻ ശബരിമലയിലേക്ക് വരും. എന്ത് സംഭവിച്ചാലും പൂർണ്ണ ഉത്തരവാദിത്തം സംസ്ഥാന സർക്കാരിനാണ്,”
“ശബരിമലയിൽ എത്തുന്ന സ്ത്രീകൾക്ക് സംരക്ഷണം നൽകേണ്ട ആവശ്യമില്ല. എന്നാൽ അവിടെ തമ്പടിച്ചിരിക്കുന്ന, ഈ വിധി നടപ്പാക്കരുതെന്ന് പറയുന്ന ആളുകൾ ആക്രമിക്കാൻ സാധ്യതയുള്ളതിനാലാണ് സംരക്ഷണം നൽകേണ്ടതെന്നും തൃപ്തി പറഞ്ഞു.
ശബരിമലയിൽ തത്കാലം യുവതികൾക്ക് പ്രവേശനം അനുവദിക്കേണ്ടെന്ന സംസ്ഥാന സർക്കാർ തീരുമാനത്തിന് പിന്നാലെയാണ് നടപടി.
Discussion about this post