ശബരിമല: കർശനമായ സുരക്ഷാ സംവിധാനങ്ങളുടെ അകമ്പടിയോടെ മണ്ഡല തീർത്ഥാടനത്തിനായി ശബരിമല നട തുറന്നു. രണ്ട് മാസത്തോളം നീണ്ടു നിൽക്കുന്ന മണ്ഡലകാലത്തിന് ഇതോടെ തുടക്കമായി. വൈകുന്നേരം അഞ്ച് മണിക്കാണ് നട തുറന്നത്.
https://twitter.com/ANI/status/1195667437837963264
ശബരിമല ക്ഷേത്രപരിസരത്തും പത്തനംതിട്ട ജില്ലയിൽ ആകമാനവും ശക്തമായ സുരക്ഷാ സംവിധാനങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. എന്നാൽ കഴിഞ്ഞ മണ്ഡലകാലത്ത് ഏർപ്പെടുത്തിയിരുന്ന കർശന നിയന്ത്രണങ്ങൾ ഇക്കുറി ഉണ്ടാകില്ല. ശബരിമല കേസിന്റെ തുടർനടപടികൾ സുപ്രീം കോടതിയുടെ വിശാലമായ ഏഴംഗ ഭരണഘടന ബെഞ്ചിന് വിട്ടു കൊണ്ട് വിധി വന്നിരുന്നു.
അതിനിടെ ഈ മാസം ഇരുപതാം തീയതി ശബരിമലയിൽ ദർശനം നടത്തുമെന്ന് തൃപ്തി ദേശായി വ്യക്തമാക്കി. ദർശനത്തിന് വരുന്ന സ്ത്രീകൾക്ക് പ്രത്യേക സുരക്ഷ ഒരുക്കില്ലെന്ന് കഴിഞ്ഞ ദിവസം സർക്കാർ അറിയിച്ചിരുന്നു. ഈ നിലപാട് സർക്കാരിന്റെ സ്ത്രീവിരുദ്ധത വ്യക്തമാക്കുന്നതാണെന്നും തൃപ്തി ദേശായി ആരോപിച്ചു.
പത്ത് വയസ്സിനും അൻപത് വയസ്സിനും ഇടയിൽ പ്രായമുള്ള പത്തോളം യുവതികൾ പമ്പയിലെത്തിയെന്നും ഇരുമുടിക്കെട്ടില്ലാതെ എത്തിയ അവരെ പൊലീസ് തിരിച്ചയച്ചതായും റിപ്പോർട്ടുണ്ട്. ഇവർ ആന്ധ്രാ സ്വദേശിനികളാണ്.
ശബരിമല ആക്ടിവിസം കാണിക്കാനുള്ള സ്ഥലമല്ലെന്നും പബ്ലിസിറ്റിക്ക് വേണ്ടി ശബരിമലയിലെത്തുന്ന സ്ത്രീകളെ സർക്കാർ പിന്തുണയ്ക്കില്ലെന്നും ദേവസ്വം മന്ത്രി കടകമ്പള്ളി സുരേന്ദ്രൻ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ വർഷം സ്വീകരിച്ച നിലപാടിൽ നിന്നും തികച്ചും വ്യത്യസ്തമായ നിലപാട് ഇക്കുറി സർക്കാർ സ്വീകരിക്കുന്നത് വിമർശനങ്ങൾക്കും പരിഹാസത്തിനും ഇടയാക്കിയിട്ടുണ്ട്.
Discussion about this post