ഡൽഹി: സമുദ്രാതിർത്തി ലംഘിച്ച് ഇന്ത്യൻ സമുദ്ര മേഖലയിൽ പ്രവേശിച്ച ചൈനീസ് കപ്പലിനെ തുരത്തിയോടിച്ച് ഇന്ത്യൻ നാവിക സേന. ആൻഡമാൻ മേഖലയിൽ കടന്നു കയറ്റം നടത്തിയ ചൈനീസ് കപ്പൽ ഷി യാനെയാണ് ഇന്ത്യൻ സേന തുരത്തിയത്. ഇത്തരം കടന്നു കയറ്റങ്ങൾ ശക്തമായി ചെറുക്കപ്പെടുമെന്ന് നാവിക സേനാ തലവൻ അഡ്മിറൽ കരംബീർ സിംഗ് വ്യക്തമാക്കി.
സെപ്റ്റംബർ മാസത്തിൽ ഇന്ത്യൻ സമുദ്രാതിർത്തി ലംഘിച്ച കപ്പൽ ചാരപ്രവർത്തനത്തിൽ ഏർപ്പെട്ടിരുന്നതായി സംശയിക്കുന്നതായും ഇന്ത്യൻ നാവിക സേന അറിയിച്ചു. 2008 മുതൽ ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ ചൈനീസ് കപ്പലുകളുടെ സാന്നിദ്ധ്യം പതിവാണെന്നും മേഖലയിൽ സ്ഥിരമായി ഏഴോ എട്ടോ കപ്പലുകളെ ചൈന വിന്യസിച്ചിരിക്കുകയാണെന്നും അഡ്മിറൽ സിംഗ് വ്യക്തമാക്കി.
അതേസമയം മേഖലയിലെ രാജ്യങ്ങളായ ശ്രീലങ്ക, മാലിദ്വീപ്, ഇന്തോനേഷ്യ, തായ്ലൻഡ്, വിയറ്റ്നാം, മ്യാന്മാർ, സിംഗപ്പൂർ എന്നിവരുമായി ഇന്ത്യ സമുദ്രസഹകരണം ശക്തമാക്കിയതിനെ ആശങ്കയോടെയാണ് ചൈന കാണുന്നത്. 41 രാജ്യങ്ങൾ പങ്കെടുക്കുന്ന സംയുക്ത നാവികാഭ്യാസത്തിൽ നിന്ന് ചൈനയെ ഒഴിവാക്കിയിട്ടുണ്ട്. സമാന ചിന്താഗതിക്കാരായ രാജ്യങ്ങൾക്ക് മാത്രമാണ് നാവികാഭ്യാസത്തിന് ക്ഷണമെന്ന് നാവിക സേനാ മേധാവി വ്യക്തമാക്കി.
ഇന്ത്യക്ക് പുറമെ പ്രബല ശക്തികളായ അമേരിക്ക, ഓസ്ട്രേലിയ, ജപ്പാൻ തുടങ്ങിയവരും സംയുക്ത നാവികാഭ്യാസത്തിൽ പങ്കെടുക്കുന്നുണ്ട്. ഇതും ചൈനയ്ക്ക് തിരിച്ചടിയാണ്. ഇന്തോ- പസഫിക് മേഖലയിലെ ഇന്ത്യയുടെ പ്രാതിനിധ്യം വിളിച്ചോതുന്നതായിരിക്കും സംയുക്ത അഭ്യാസ പ്രകടനം. 2013ൽ എട്ട് നാവികാഭ്യാസങ്ങളിൽ മാത്രം പങ്കാളിയായിരുന്ന ഇന്ത്യൻ നാവിക സേന ഇന്ന് മുപ്പതോളം ഉഭയകക്ഷി- സംയുക്ത നാവികാഭ്യാസങ്ങളിലെ സജീവ സാന്നിദ്ധ്യമാണ്.
കേന്ദ്ര സർക്കാരിന്റെ പുതിയ നയമനുസരിച്ച് മാലിദ്വീപ്, സീഷെൽസ്, മൗറീഷ്യസ്, ബംഗ്ലാദേശ്, മ്യാന്മർ, തായ്ലൻഡ്, ഇന്തോനേഷ്യ എന്നീ അയൽരാജ്യങ്ങളുമായി ചേർന്ന് സംയുക്ത സമുദ്ര സുരക്ഷാ പട്രോളുകളിലും ഇന്ത്യ പങ്കെടുക്കുന്നുണ്ട്.
Discussion about this post