ചെന്നൈ: നിരന്തരം ഭീഷണിപ്പെടുത്തുകയും പീഡിപ്പിക്കുകയും ചെയ്തിരുന്നയാളെ യുവതി കഴുത്തറുത്ത് കൊലപ്പെടുത്തി. ചെന്നൈ വാഷർമാൻപേട്ടിലായിരുന്നു സംഭവം. തിരുവട്ടിയൂർ സ്വദേശി 54 വയസ്സുകാരനായ അമ്മൻ ശേഖറാണ് കൊല്ലപ്പെട്ടത്.
ശേഖറിന്റെ മകളുടെ സുഹൃത്തായ പെൺകുട്ടി ഇടയ്ക്കിടെ അവളെ കാണാൻ ഇയാളുടെ വീട്ടിലെത്താറുണ്ടായിരുന്നു. ഇത്തരത്തില്‍ സുഹൃത്തിനെ കാണാന്‍ വീട്ടിലെത്തിയപ്പോഴാണ് ശേഖര്‍ യുവതിയെ പീഡിപ്പിച്ചത്. തുടര്‍ന്ന് നാലര വര്‍ഷത്തോളം ശേഖര്‍ യുവതിയെ ഭീഷണിപ്പെടുത്തി നിരന്തരം ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. അടുത്തിടെ വിവാഹിതയായ യുവതിയെ ശേഖർ വീണ്ടും ഭീഷണിപ്പെടുത്തൽ തുടർന്നു. ഒടുവിൽ ഇയാളെ കൊലപ്പെടുത്താൻ യുവതി തീരുമാനിക്കുകയായിരുന്നു.
തിങ്കളാഴ്ച രാത്രി ഒരു സമ്മാനം നല്‍കാനുണ്ടെന്ന് പറഞ്ഞ് യുവതി ശേഖറിനെ ബസന്ത് നഗര്‍ ബീച്ചിലേക്ക് വിളിച്ചു വരുത്തി. അല്പസമയം സംസാരിച്ചിരുന്നതിനുശേഷം യുവതി ഇയാളോട് കണ്ണടയ്ക്കാന്‍ ആവശ്യപെട്ടു. ശേഖര്‍ കണ്ണടച്ചതോടെ ശേഖറിന്റെ കണ്ണിന് മുകളില്‍ പശതേച്ച് ഒട്ടിച്ചു. തുടര്‍ന്ന് ബാഗില്‍ നിന്ന് കത്തിയെടുത്ത് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു.
തിങ്കളാഴ്ച രാത്രിയാണ് ക്രോസ് റോഡിനു സമീപം മധ്യവയസ്കന്റെ മൃതദേഹം കഴുത്തറുത്ത നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലൂടെയാണ് യുവതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ യുവതിയെ റിമാൻഡ് ചെയ്തു.
Discussion about this post