ന്യൂഡൽഹി: 10,000 കോടിയിലധികം വരുന്ന ഇന്ത്യയുടെ എഐ മിഷൻ്റെ ഭാഗമായി പതിനായിരത്തിലധികം ഗ്രാഫിക്സ് പ്രോസസ്സിംഗ് യൂണിറ്റുകൾവാങ്ങാൻ ഏതാണ്ട് 5,000 കോടി രൂപ നീക്കി വച്ച് കേന്ദ്ര സർക്കാർ. അടുത്ത തലമുറയുടെ സാങ്കേതികവിദ്യയെ നിയന്ത്രിക്കാൻ പോകുന്നത് നിർമ്മിത ബുദ്ധിയാണ് എന്ന് കൃത്യമായി മനസിലാക്കിയാണ് ഈ മേഖലയിൽ നിക്ഷേപ സൗഹൃദ നടപടികളുമായി കേന്ദ്ര സർക്കാർ മുന്നോട്ട് പോകുന്നത്.
ദൗത്യത്തിനായി മാർച്ചിൽ മന്ത്രിസഭ അംഗീകരിച്ച 10,371.92 കോടി രൂപയുടെ ഭാഗമാണ് ഈ തുകയെന്ന്, കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം ,മെയിറ്റിയുടെ ചുമതലയുള്ള അഡിഷണൽ സെക്രട്ടറി വ്യക്തമാക്കി.ഇതിൽ 2,000 കോടി രൂപ ഇന്ത്യൻ സ്റ്റാർട്ടപ്പുകളെ തദ്ദേശീയ AI അടിസ്ഥാനമാക്കിയുള്ള സൊല്യൂഷനുകൾ വികസിപ്പിക്കുന്നതിൽ പിന്തുണയ്ക്കുന്നതിനാണ്.
അടിസ്ഥാന സൗകര്യങ്ങളിൽ പൂർണ്ണമായും പൊതുമേഖലയുടെ നിയന്ത്രണത്തിൽ കൊണ്ടുവരുന്നതിന് പകരം കമ്പ്യൂട്ടിംഗ് പവറിലേക്കുള്ള പ്രവേശനത്തിന് സബ്‌സിഡി നൽകാനാണ് സർക്കാർ പദ്ധതിയിടുന്നത് . കൂടാതെ ഗവേഷകർക്കും സ്റ്റാർട്ടപ്പുകൾക്കും കുറഞ്ഞ ചെലവിൽ കമ്പ്യൂട്ടിങ് ആക്സസ് ചെയ്യാനും കൂടുതൽ പരീക്ഷണങ്ങളും സ്കെയിലിംഗും പ്രാപ്തമാക്കാനും ഈ സമീപനം ലക്ഷ്യമിടുന്നതായും സിംഗ് വിശദമാക്കി.








