കൊച്ചി: എൻപിആർ നടത്തുന്നത് റസിഡൻഷിപ്പ് കാർഡ് നൽകാൻ ആണെന്നും ആത്യന്തികമായി പിന്നീടത് പൗരത്വ കാർഡ് നൽകുന്നതിനായാണ് മാറുകയെന്നും 2012-ല്‍ അന്നത്തെ കേന്ദ്ര ആഭ്യന്തരമന്ത്രി ആയിരുന്ന പി ചിദംബരം പറയുന്ന വീഡിയോ പുറത്ത് വിട്ട് ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. ഫേസ്ബുക്കിലൂടെയാണ് ചിദംബരത്തിന്റെ വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്.
ശോഭ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
എൻ.പി.ആർ നേയും പൗരത്വ ഭേദഗതി ബില്ലിനേയും അന്ധമായി എതിർക്കുന്ന കോണ്ഗ്രസ്സ് നേതാക്കളും അണികളും കണ്ണു തുറന്ന് കാണുക 2012-ൽ യു.പി.എ മന്ത്രിസഭയിലെ അന്നത്തെ കേന്ദ്ര ആഭ്യന്തര മന്ത്രിയായിരുന്ന പി. ചിദംബരം എൻ.പി.ആറിനെ പറ്റി സംസാരിക്കുന്നത്. എൻ.പി.ആർ നടത്തുന്നത് റസിഡൻഷിപ്പ് കാർഡ് നൽകാൻ ആണെന്നും ആത്യന്തികമായി പിന്നീടത് പൗരത്വ കാർഡ് നൽകുന്നതിനായാണ് മാറുകയെന്നും ചിദംബരം വളരെ വ്യക്തമായി പറയുന്നുണ്ട്.
വസ്തുതകൾ ഇങ്ങനെ ആണെന്നിരിക്കെ, കോണ്ഗ്രസ്സ് സർക്കാർ തന്നെ ഇത്തരത്തിൽ നടപ്പിലാക്കുകയും വിഭാവനം ചെയ്യുകയും ചെയ്തിട്ടുള്ള എൻ.പി.ആറിനെ തള്ളി പറയുകയും ഇതിൽ നിന്ന് വിട്ട് നിൽക്കാൻ കേരളം ഭരിക്കുന്ന ഇടത് സർക്കാരിൽ സമ്മർദ്ദം ചെലുത്തുകയും ചെയ്ത രമേശ് ചെന്നിത്തല കേരള സമൂഹത്തോട് മുഴുവൻ മാപ്പ് പറയണം. നുണ സിദ്ധാന്തങ്ങൾ ഉണ്ടാക്കി കൊണ്ടും, തങ്ങളുടെ തന്നെ മുൻകാല പ്രവൃത്തികളെ മറച്ചു വെച്ചു കൊണ്ടും കോണ്ഗ്രസ്സ് പാർട്ടിയും ഇടതുപക്ഷ പാർട്ടികളും ഇന്ന് നടത്തുന്ന പ്രതിഷേധങ്ങൾ മുസ്ലീം വോട്ടുകൾ ലക്ഷ്യം വെച്ചുള്ള രാഷ്ട്രീയ നാടകങ്ങൾ മാത്രമാണ്. ഇത്തരം വില കുറഞ്ഞ രാഷ്ട്രീയ അടവുകൾ കാരണം പൊതുജനത്തിനിടയിലുള്ള സമാധാനവും സാഹോദര്യവും ആണ് നഷ്ടപ്പെടുന്നത്.
കലാപങ്ങൾ ഉണ്ടാക്കി ഭരണം പിടിക്കാൻ ഇത് സിറിയയല്ലെന്ന് ഈ തുക്ടാ-തുക്ടാ ഗ്യാങ് ഓർമ്മിച്ചാൽ നന്ന്. ഈ ഡിജിറ്റൽ യുഗത്തിൽ ഓർമ്മകളുടെ ശവപ്പറമ്പ് എന്നൊന്നില്ല. ഈ സത്യം തിരിച്ചറിയാത്തത് കാരണമാണ് രാജ്യവിരുദ്ധ ശക്തികളുടെ കൈയ്യിലെ ചട്ടുകം ആയി മാറി, ജനാധിപത്യ മര്യാദകളോടെ പാർലമെന്റ് പാസ്സാക്കിയ രാജ്യ നന്മയെ മാത്രം ഉദ്ദേശിച്ചുള്ള പൗരത്വ ഭേദഗതി ബില്ലിനെ, തങ്ങളുടെ തന്നെ മുൻകാല നിലപാടുകൾ വിഴുങ്ങി കൊണ്ട് കോണ്ഗ്രസ്സ് ഇടത് കക്ഷികൾ ഇന്നെതിർക്കുന്നത്. എത്ര തന്നെ ശ്രമിച്ചാലും പൊതുജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള ഈ കുൽസിത ശ്രമങ്ങൾ ഒക്കെയും, ചായക്കോപ്പയിലെ കൊടുങ്കാറ്റായി അവസാനിക്കുക തന്നെ ചെയ്യും.
Link: https://www.facebook.com/watch/?v=603127540232249
Discussion about this post