ഡൽഹി: ഇന്ത്യയും യുഎസും തമ്മിലുള്ള ബന്ധം കൂടുതൽ കരുത്താർജിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ് മോദി ഇങ്ങനെ പറഞ്ഞത്. ട്രംപിനും കുടുംബത്തിനും പ്രധാനമന്ത്രി പുതുവത്സരാശംസകൾ നേർന്നതായും കേന്ദ്ര സർക്കാർ പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു.
‘വിശ്വാസം, പരസ്പര ബഹുമാനം, ധാരണ എന്നിവയിൽ അധിഷ്ഠിതമായ ഇന്ത്യ-യുഎസ് ബന്ധം ശക്തിയിൽ നിന്നു ശക്തിയിലേക്ക് വളർന്നു’– പ്രധാനമന്ത്രി പറഞ്ഞു. ‘കഴിഞ്ഞ വര്‍ഷം ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം വര്‍ദ്ധിപ്പിക്കുന്നതില്‍ കൈവരിച്ച സുപ്രധാന പുരോഗതി പ്രധാനമന്ത്രി എടുത്തുപറഞ്ഞു, പരസ്പരം താത്പര്യമുള്ള എല്ലാ മേഖലകളിലും സഹകരണം വര്‍ദ്ധിപ്പിക്കുന്നതിന് പ്രസിഡന്റ് ട്രംപുമായി തുടര്‍ന്നും പ്രവര്‍ത്തിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചു’ പ്രധാനമന്ത്രിയുടെ ഓഫീസ് പ്രസ്താവനയില്‍ പറഞ്ഞു.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇന്ത്യ–യുഎസ് ബന്ധത്തിലെ നേട്ടങ്ങളിൽ ട്രംപ് സംതൃപ്തി പ്രകടിപ്പിക്കുകയും ഉഭയകക്ഷി സഹകരണം കൂടുതൽ ആഴത്തിലാക്കാനുള്ള സന്നദ്ധത ആവർത്തിക്കുകയും ചെയ്തതായും സർക്കാർ പ്രസ്താവനയിൽ പറഞ്ഞു. പുതുവർഷത്തിൽ ഇന്ത്യയിലെ ജനങ്ങളുടെ അഭിവൃദ്ധിക്കും പുരോഗതിക്കും അദ്ദേഹം ആശംസകൾ നേരുകയും ചെയ്തതായും സർക്കാർ പറഞ്ഞു.
ഇറാൻ– യുഎസ് പോരിനിടെ മധ്യപൂർവ ദേശത്ത് സംഘർഷസാധ്യത നിലനിൽക്കെയാണ് നരേന്ദ്ര മോദിയും ഡൊണൾഡ് ട്രംപും തമ്മിലുള്ള ഫോൺ സംഭാഷണം. വെള്ളിയാഴ്ച ബഗ്ദാദിൽ യുഎസ് നടത്തിയ മിന്നലാക്രമണത്തിൽ ഇറാൻ സേനാ കമാൻഡർ ജനറൽ ഖാസിം സുലൈമാനിയുൾപ്പെടെ ഏഴു പേർ കൊല്ലപ്പെട്ടതിനു പിന്നാലെയാണ് യുഎസ്–ഇറാൻ ബന്ധം വീണ്ടും വഷളായത്.
സ്ഥിതി ഗുരുതരമാകാതിരിക്കാൻ ഇരുരാജ്യങ്ങളും ശ്രമിക്കണമെന്നും സംയമനം വേണമെന്നും ഇന്ത്യ നിലപാട് ഇന്ത്യ അറിയിച്ചിരുന്നു. വിദേശകാര്യ മന്ത്രി എസ്. ജയ്‌ശങ്കർ കഴിഞ്ഞ ദിവസം യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോയുമായും ഇറാൻ വിദേശകാര്യ മന്ത്രി ജാവേദ് സരിഫുമായും ചർച്ച നടത്തുകയും ഇന്ത്യയുടെ ആശങ്ക അറിയിക്കുകയും ചെയ്തിരുന്നു.
Discussion about this post