കശ്മീർ: 370-ാം അനുച്ഛേദം റദ്ദാക്കിയതുകൊണ്ടും ജമ്മു കശ്മീർ ലിബറേഷൻ ഫ്രണ്ടിനെ നിരോധിച്ചതുകൊണ്ടും കാശ്മീർ താഴ് വരയിലേക്ക് തിരികെപ്പോകാൻ ഞങ്ങൾ തയ്യാറാണെന്നും കേന്ദ്രസർക്കാരിന്റെ ഈ നടപടികളിൽ സന്തുഷ്ടരാണെന്നും കാശ്മീർ ഹിന്ദു അഭയാർത്ഥി നേതാവ് ഡോക്ടർ അജയ് ച്രുങ്കൂ. പനുൻ കശ്മീർ (ഞങ്ങളുടെ കാശ്മീർ) എന്ന അഭയാർത്ഥി സംഘടനയുടെ നേതാവാണ് ഡോക്ടർ അജയ് ച്രുങ്കൂ. ദേശീയമാധ്യമമായ ഹിന്ദുസ്ഥാൻ ടൈംസിനു നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം കശ്മീരി ഹിന്ദുക്കളുടെ പ്രത്യാശകളും നന്ദിയും തുറന്നുപറഞ്ഞത്.
വംശഹത്യയുദ്ധത്തിന്റെ ഇരകളാണ് കശ്മീർ താഴ് വരയിലെ ഹിന്ദുക്കൾ. ഈ വംശഹത്യയെ വെറും ദേശാന്തരഗമനമെന്ന് പറഞ്ഞ് നിസാരവൽക്കരിക്കാനാണ് ഇന്നുവരെയുള്ള സംസ്ഥാന/കേന്ദ്ര ഗവണ്മെന്റുകളെല്ലാം ശ്രമിച്ചിരുന്നത്. ഇന്ത്യയെന്ന രാഷ്ട്രവും ഇവിടത്തെ ഉദ്യോഗസ്ഥ/രാഷ്ട്രീയവൃന്ദവും തങ്ങളെ വംശഹത്യ ചെയ്യുന്ന സമയത്ത് നോക്കുകുത്തികളായിരുന്നു.
പാകിസ്ഥാനും മുസ്ലിം വിഘടനവാദികളും ഞങ്ങളെ കൊന്നുതള്ളിയപ്പോൾ അന്നത്തെ രാഷ്ട്രീയക്കാരും ഗവണ്മെന്റും ഒന്നും ചെയ്തിരുന്നില്ല. ഒരാളെ കൊന്ന് പത്ത് പേരെ ഭയപ്പെടുത്തിയാണ് ഈ പാകിസ്ഥാൻ-വിഘടനവാദിമുസ്ലീം കൂട്ടുകെട്ട് കശ്മീരിലെ ഹിന്ദുക്കളെ വംശഹത്യ നടത്തിയത്. കശ്മീരിലെ ഹിന്ദുക്കളുടെ ആവാസവ്യവസ്ഥ തന്നെ തകർത്തെറിയപ്പെട്ടു. ഞങ്ങളുടെ ക്ഷേത്രങ്ങൾ, വീടുകൾ, മൂർത്തികൾ എല്ലാം വളരെ വ്യവസ്ഥാപിതമായി, വ്യാപകമായി തകർത്തുകളഞ്ഞു അദ്ദേഹം പറഞ്ഞു.
മാത്രവുമല്ല എല്ലാമെടുത്ത് അഭയാർത്ഥികളായി രാജ്യത്തിന്റെ പലഭാഗത്തും അഭയം തേടിയപ്പോൾ ഇത് വംശഹത്യയാണെന്ന് സമ്മതിക്കാൻ പോലും ഗവണ്മെന്റോ രാഷ്ട്രീയക്കാരോ തയാറായില്ല. അത് തങ്ങളെ വീണ്ടും വംശഹത്യ ചെയ്യുന്നതിനു തുല്യമായിരുന്നു ഡോക്ടർ അജയ് ച്രുങ്കൂ വ്യക്തമാക്കി.
ജമ്മുകാശ്മീർ ലിബറേഷൻ ഫ്രണ്ടിനെ നിരോധിച്ചതാണ് വലിയൊരു ചുവടുവയ്പ്പായി മനസ്സിലാക്കേണ്ടത്. ആദ്യമായാണ് ഒരു സർക്കാർ കാശ്മീരി ഹിന്ദുക്കളുടെ വംശഹത്യയ്ക്ക് പിന്നിലുള്ള യഥാർത്ഥ ശക്തിയായ ജമ്മുകാശ്മീർ ലിബറേഷൻ ഫ്രണ്ടിനെ തുറന്നുകാട്ടുന്നത്. ഇന്ന് വരെ അവരെ സഹായിയ്ക്കാനാണ് കേന്ദ്രം ഭരിച്ച സർക്കാരുകൾ ശ്രമിച്ചിരുന്നത്, അദ്ദേഹം ചൂണ്ടിക്കാട്ടി.
ബിജെപി ആദ്യതവണ സർക്കാരുണ്ടാക്കിയപ്പോൾ 370ആം അനുച്ഛേദം റദ്ദാക്കാഞ്ഞതിനെ വിമർശിച്ച സംഘടനയാണ് തന്റേത്. ബിജെപി അധികാരത്തിലെത്തിയപ്പോൾ ഞങ്ങളുടെ കാര്യം മറന്നെന്നും അവരും ഞങ്ങളെ വോട്ടുലഭിക്കാൻ ഉപയോഗിക്കുകയാണെന്നും ഞങ്ങൾ കരുതി. പക്ഷേ 370 ആം അനുച്ഛേദം റദ്ദാക്കുകയും ജമ്മു കാശ്മീർ ലിബറേഷൻ ഫ്രണ്ടിനെ നിരോധിക്കുകയും ചെയ്തത് കണ്ടാപ്പോൾ ഞങ്ങൾക്ക് സന്തോഷം സഹിക്കാനായില്ല. അവസാനം ഞങ്ങൾക്ക് നീതി ലഭിച്ചിരിയ്ക്കുന്നു. ബിജെപിയെപ്പറ്റി ഞങ്ങൾ മോശം വിചാരിച്ചത് തെറ്റെന്ന് മനസ്സിലായി. പക്ഷേ ഞങ്ങൾ തെറ്റിയെന്ന് മനസ്സിലാക്കുന്നതിൽ വലിയ സന്തോഷമാണ് തോന്നുന്നത്. ഡോക്ടർ അജയ് ച്രുങ്കൂ കൂട്ടിച്ചേർത്തു.
Discussion about this post