കാശ്മീര്‍ വിഷയത്തില്‍ പാകിസ്ഥാന് പരിമിതമായ വിശ്വാസ്യത മാത്രമേയുള്ളുവെന്നും ഇന്ത്യ കാശ്മീരിലെടുത്ത ശക്തമായ നടപടികള്‍ പാകിസ്ഥാന്‍ സ്വയം വരുത്തിവച്ചതാണെന്നും അമേരിക്കന്‍ നിയമനിര്‍മ്മാണ സഭയുടെ ഗവേഷണവിഭാഗമായ കോണ്‍ഗ്രഷണല്‍ റിസര്‍ച്ച് സര്‍വീസ് പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. അമേരിക്കന്‍ നിയമനിര്‍മ്മാണ സഭയായ യുണൈറ്റഡ് സ്റ്റേറ്റ്‌സ് കോണ്‍ഗ്രസ്സിന്റെ പൊതുജന നയരൂപീകരണത്തെപ്പറ്റിയുള്ള പ്രധാനപ്പെട്ട ഗവേഷണവിഭാഗമാണ് കണ്‍ഗ്രഷണല്‍ റിസര്‍ച്ച് സര്‍വീസ്
‘പാകിസ്ഥാനും അതിന്റെ പ്രധാന പങ്കാളിയായ ചൈനയും എത്ര ശ്രമിച്ചാലും ഇന്ത്യയ്‌ക്കെതിരേ അന്താരാഷ്ട്രരംഗത്ത് ശക്തമായ ഒരു നീക്കവും നടത്തുക അസാദ്ധ്യമാണ്. പാകിസ്ഥാന്റേയും ചൈനയുടേയും മനുഷ്യാവകാശലംഘനങ്ങള്‍ കൊണ്ടുതന്നെ അവരുടെ വാക്കുകള്‍ ആരും വിലയ്‌ക്കെടുക്കില്ല. ലോകരാജ്യങ്ങളുടെ ഇടയില്‍ ഇന്ത്യയുടെ ബഹുമാന്യതയില്ലാതാക്കാനോ, ലോകരാഷ്ട്രങ്ങളുമായി, പ്രത്യേകിച്ച് അറബ് രാഷ്ട്രങ്ങളുമായി ഇന്ത്യയ്ക്കുള്ള നല്ല ബന്ധങ്ങള്‍ നശിപ്പിക്കാനോ പാകിസ്ഥാനും ചൈനയും വിചാരിച്ചാല്‍ കഴിയില്ല.’ റിപ്പോര്‍ട്ടില്‍ പറയുന്നു.
‘ഇത്രയും കാലം ഭീകരവാദികളെ രഹസ്യമായും പരസ്യമായും സഹായിച്ച പാകിസ്ഥാനെ കാശ്മീര്‍ വിഷയത്തില്‍ ആരും മുഖവിലയ്‌ക്കെടുക്കില്ല. ഒരു സൈനികനീക്കവും ഈ അവസ്ഥയില്‍ പാകിസ്ഥാനെക്കൊണ്ട് കഴിയില്ല. അവര്‍ നയതന്ത്രനീക്കങ്ങളുമായി മുന്നോട്ടുപോകാനാണ് സാദ്ധ്യത.’ റിപ്പോര്‍ട്ട് തുടരുന്നു.
അന്താരാഷ്ട്രതലത്തില്‍ ഇന്ത്യയ്‌ക്കെതിരേ ശക്തമായ നയതന്ത്രനീക്കങ്ങള്‍ നടത്താന്‍ പാകിസ്ഥാന്‍ കൊണ്ടുപിടിച്ച ശ്രമങ്ങള്‍ നടത്തുകയാണ്. ചൈനയും ഒപ്പം ചേര്‍ന്ന് ഐക്യരാഷ്ട്രസഭയിലുള്‍പ്പെടെ ഇന്ത്യയ്‌ക്കെതിരേ നീക്കങ്ങള്‍ നടത്തി നമ്മെ സമ്മര്‍ദ്ദത്തിലാക്കാനാണ് പാക് ശ്രമം. അമേരിക്കയേയും ഇടപെടീക്കാന്‍ പാകിസ്ഥാന്‍ ശ്രമിക്കുന്നുണ്ട്.
പക്ഷേ കാശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തരകാര്യമാണെന്ന ഇന്ത്യയുടെ ശക്തമായ നിലപാട് ലോകരാഷ്ട്രങ്ങള്‍ അംഗീകരിയ്ക്കുകയാണ്. ആഗോളഭീകരതയുടെ നേഴ്‌സറിയായ പാകിസ്ഥാനെ ഒരു ലോകരാഷ്ട്രങ്ങളും വിശ്വസിയ്ക്കുകയില്ല. തങ്ങളുടെ രാജ്യം മുഴുവന്‍ ചൈനയ്ക്ക് അടിയറവച്ചാണ് ചൈനയുടെ പോലും ബന്ധുത്വം പാകിസ്ഥാന്‍ നേടിക്കൊണ്ടിരിയ്ക്കുന്നത്.
ഇത്രയും കാലം പുറമേ നല്ലപിള്ളചമഞ്ഞ് ലോകം മുഴുവന്‍ ഇസ്ലാമിക ഭീകരവാദം അഴിച്ചുവിട്ട പാകിസ്ഥാന്‍ അന്താരാഷ്ട്രസഹായമൊന്നും ലഭിക്കില്ല എന്നായപ്പോള്‍ ഇന്ത്യക്കുള്ളിലെ ശക്തികളെ ഉപയോഗിച്ച് പരമാവധി ശ്രദ്ധനേടിയെടുക്കാന്‍ ശ്രമിയ്ക്കുകയാണിപ്പോള്‍ എന്ന് നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു.
Discussion about this post