ന്യൂഡൽഹി : ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള ചരിത്രപരമായ സ്വതന്ത്ര വ്യാപാര കരാർ ഏപ്രിൽ 27-ന് ഒപ്പുവെക്കും. ഇന്ത്യൻ കയറ്റുമതിക്ക് 100 ശതമാനം തീരുവ ഇളവാണ് ഈ സ്വതന്ത്ര വ്യാപാര കരാറിലൂടെ ലഭിക്കുക. കരാർ യാഥാർത്ഥ്യമാകുന്നതോടെ
ഇന്ത്യയിൽ നിന്നുള്ള എല്ലാ ഉൽപ്പന്നങ്ങളും ഇനി മുതൽ ന്യൂസിലൻഡിലേക്ക് നികുതിയില്ലാതെ കയറ്റുമതി ചെയ്യാം.
സ്വതന്ത്ര വ്യാപാര കരാർ അനുസരിച്ച് അടുത്ത 15 വർഷത്തിനുള്ളിൽ ന്യൂസിലൻഡ് ഇന്ത്യയിൽ 20 ബില്യൺ ഡോളർ (ഏകദേശം 1.6 ലക്ഷം കോടി രൂപ) നിക്ഷേപിക്കും. നിർമ്മാണം, അടിസ്ഥാന സൗകര്യ വികസനം, സേവന മേഖല എന്നിവയിലായിരിക്കും ഈ നിക്ഷേപം. കൂടാതെ ഐടി, എൻജിനീയറിങ്, ആരോഗ്യ മേഖലകളിലെ വിദഗ്ധരായ 5,000 ഇന്ത്യൻ പ്രൊഫഷണലുകൾക്ക് പ്രതിവർഷം താൽക്കാലിക തൊഴിൽ വിസകൾ നൽകാനും ധാരണയായി. കൂടാതെ ആയുഷ് പ്രാക്ടീഷണർമാർ, യോഗ ഇൻസ്ട്രക്ടർമാർ, പാചകക്കാർ എന്നിവർക്കും പ്രത്യേക പരിഗണന ലഭിക്കും. അതേസമയം ഇന്ത്യ കർഷകരുടെ താൽപ്പര്യം മുൻനിർത്തി ചില മേഖലകളെ കരാറിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
പാൽ, ചീസ്, തൈര് തുടങ്ങിയവയുടെ ഇറക്കുമതിയിൽ ഇന്ത്യ ന്യൂസിലൻഡിന് ഇളവുകൾ നൽകിയിട്ടില്ല. ഉള്ളി, പഞ്ചസാര, സുഗന്ധവ്യഞ്ജനങ്ങൾ, ഭക്ഷ്യ എണ്ണകൾ എന്നിവയെയും കരാറിൽ നിന്ന് മാറ്റിനിർത്തിയിട്ടുണ്ട്. നിലവിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം ഏകദേശം 1 ബില്യൺ ഡോളറാണ്. പുതിയ കരാറിലൂടെ ഇത് അഞ്ച് വർഷത്തിനുള്ളിൽ 5 ബില്യൺ ഡോളറായി വർദ്ധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.









