ലോകത്തെ ഞെട്ടിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് നേരെ വീണ്ടും വധശ്രമം ഉണ്ടായിരിക്കുകയാണ്. ശനിയാഴ്ച രാത്രി മുതിർന്ന യുഎസ് നേതാക്കളും മാധ്യമപ്രവർത്തകരും പങ്കെടുത്ത ഉന്നതതല വിരുന്നിനിടെയാണ് തോക്കുകളും കത്തികളുമായി അക്രമി ഹാളിലേക്ക് ഇരച്ചുകയറിയത്. വിരുന്ന് നടന്ന ബോൾറൂമിന് പുറത്തെ ലോബിയിൽ എത്തിയ അക്രമി ട്രംപിന് നേരെ കുതിച്ചെങ്കിലും സെക്രെട്ട് സർവീസ് ഏജന്റുമാർ മിന്നൽ വേഗത്തിൽ ഇയാളെ കീഴ്പ്പെടുത്തുകയായിരുന്നു. ട്രംപിനെ ഉടൻ തന്നെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. സംഭവത്തിൽ പ്രസിഡന്റിന് പരിക്കുകളൊന്നുമില്ലെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങൾ അറിയിച്ചു.
സംഭവത്തിന് ശേഷം നടന്ന വാർത്താ സമ്മേളനത്തിൽ, വെടിവെപ്പിന് പിന്നിൽ ഇറാൻ യുദ്ധവുമായോ ഇസ്‌ലാമാബാദിൽ പരാജയപ്പെട്ട ചർച്ചകളുമായോ ബന്ധമുണ്ടോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് അങ്ങനെയല്ലെന്നാണ് കരുതുന്നതെങ്കിലും ഒന്നും തള്ളിക്കളയാനാവില്ലെന്ന് ട്രംപ് മറുപടി നൽകി. “നിലവിൽ അറിയില്ല, എങ്കിലും ലോകത്തെ ഏറ്റവും മികച്ച ഏജൻസികളാണ് ഇത് അന്വേഷിക്കുന്നത്. കൂടുതൽ വിവരങ്ങൾ വൈകാതെ പുറത്തുവരും,” അദ്ദേഹം പറഞ്ഞു. ഇത്തരം ഭീഷണികൾ ഇറാനെതിരെയുള്ള തന്റെ പോരാട്ടത്തിൽ നിന്നും പിന്തിരിപ്പിക്കില്ലെന്നും പശ്ചിമേഷ്യൻ യുദ്ധത്തിൽ വിജയിക്കുമെന്നും അദ്ദേഹം ആവർത്തിച്ചു.
ഇറാനുമായുള്ള ചർച്ചകൾ വഴിമുട്ടി നിൽക്കുന്ന സാഹചര്യത്തിൽ ഇറാൻ പുതിയ സമാധാന നിർദ്ദേശം മുന്നോട്ടുവെച്ചതായും ട്രംപ് വെളിപ്പെടുത്തി. അമേരിക്കൻ സംഘത്തിന്റെ ഇറാൻ യാത്ര റദ്ദാക്കി പത്ത് മിനിറ്റിനുള്ളിൽ തന്നെ കൂടുതൽ മെച്ചപ്പെട്ട നിർദ്ദേശങ്ങൾ അടങ്ങിയ രേഖകൾ ഇറാൻ കൈമാറി. “അവർ ഒരുപാട് കാര്യങ്ങൾ വാഗ്ദാനം ചെയ്തിട്ടുണ്ട്. എങ്കിലും ഇറാൻ അണുവായുധം കൈവശം വെക്കില്ല എന്ന ഉറച്ച നിലപാടിൽ മാറ്റമില്ല,” ട്രംപ് വ്യക്തമാക്കി. ഇനി ഫോൺ വഴി മാത്രമേ ചർച്ചകൾ ഉണ്ടാവുകയുള്ളൂ എന്നും ട്രംപ് കൂട്ടിച്ചേർത്തു. സ്റ്റീവ് വിറ്റ്‌കോഫ്, ജാറെഡ് കുഷ്‌നർ എന്നിവരടങ്ങുന്ന അമേരിക്കൻ സംഘം ഇറാൻ പരമോന്നത നേതാവുമായി നേരിട്ട് കൂടിക്കാഴ്ച നടത്താത്തതിനാലാണ് യാത്ര റദ്ദാക്കിയതെന്നും ട്രംപ് വിശദീകരിച്ചു. പ്രസിഡന്റിന് നേരെ നടന്ന ആക്രമണത്തിന് പിന്നിലെ ഗൂഢാലോചനയെക്കുറിച്ച് എഫ്ബിഐ അന്വേഷണം ആരംഭിച്ചു കഴിഞ്ഞു. അക്രമിയുടെ പശ്ചാത്തലം ഇതുവരെ പുറത്തുവിട്ടിട്ടില്ല. കൂടുതൽ സുരക്ഷാ ക്രമീകരണങ്ങളാണ് ഇപ്പോൾ വൈറ്റ് ഹൗസിനും ട്രംപിനും ചുറ്റും ഒരുക്കിയിരിക്കുന്നത്.












