ഡൽഹി: മുൻ കേന്ദ്രമന്ത്രിമാരായ അരുൺ ജെയ്റ്റ്‌ലി, സുഷമ സ്വരാജ്, ജോർജ്ജ് ഫെർണാണ്ടസ്, ഒളിമ്പ്യൻ ബോക്‌സർ മേരി കോം, മുൻ മൗറീഷ്യസ് പ്രധാനമന്ത്രി അനിരുദ്ധ് ജുഗ്നാഥ് എന്നിവർക്ക് പദ്മവിഭൂഷൺ ബഹുമതി.
മുൻ പ്രതിരോധ മന്ത്രി മനോഹർ പരീക്കർ, വ്യവസായികളായ ആനന്ദ് മഹീന്ദ്ര, വേണു ശ്രീനിവാസൻ, ബാഡ്മിന്റൺ താരം ഒളിമ്പ്യൻ പി വി സിന്ധു, മുൻ നാഗാലാൻഡ് മുഖ്യമന്ത്രി എസ് സി ജാമിർ, ജമ്മു കശ്മീർ രാഷ്ട്രീയ നേതാവ് മുസാഫർ ഹുസൈൻ ബെയ്ഗ് എന്നിവർക്ക് പദ്മഭൂഷൺ ലഭിച്ചു.
71ആമത് റിപ്പബ്ലിക് ദിനത്തിനോടനുബന്ധിച്ച് പ്രഖ്യാപിച്ച പദ്മ പുരസ്കാരങ്ങളിൽ 7 പേർക്ക് പദ്മവിഭൂഷണും 16 പേർക്ക് പദ്മഭൂഷണും 118 പേർക്ക് പദ്മശ്രീയും ലഭിച്ചു.
34 വനിതകൾ ഇത്തവണ പുരസ്കാരങ്ങൾക്ക് അർഹരായപ്പോൾ സുഷമ സ്വരാജിനും മനോഹർ പരീകർക്കും അരുൺ ജെയ്റ്റ്ലിക്കും ജോർജ്ജ് ഫെർണാണ്ടസിനുമടക്കമുള്ളവർക്ക് മരണാനന്തര ബഹുമതിയായാണ് പുരസ്കാരം ലഭിച്ചത്.
മുൻ മൗറീഷ്യസ് പ്രധാനമന്ത്രി അനിരുദ്ധ ജുഗ്നാഥ്, കായികതാരം എം.സി. മേരി കോം, ഹിന്ദുസ്ഥാനി ക്ലാസിക്കൽ ഗായിക ചനുലാൽ മിശ്ര, പെജവാർ മഠത്തിലെ വിശ്വേശ തീർത്ഥ സ്വാമി (മരണാനന്തരം) എന്നിവരും പദ്മവിഭൂഷൺ പുരസ്കാരത്തിന് അർഹരായി.
വ്യവസായികളായ ആനന്ദ് മഹീന്ദ്ര, വേണു ശ്രീനിവാസൻ എന്നിവർക്ക് പത്മഭൂഷൺ ലഭിച്ചു. നിർമ്മാതാവ് ഏക്താ കപൂർ, സംവിധായകൻ കരൺ ജോഹർ, നടി കങ്കണ റണാവത്ത്, ഗായകൻ അദ്നാൻ സാമി എന്നിവർക്ക് പത്മശ്രീ ലഭിച്ചു.
മലയാളികളായ ശ്രീ എമ്മും എൻ.ആർ.മാധവ മേനോനും പദ്മ ഭൂഷണ് അർഹരായി. എൻ.ആർ.മാധവമേനോന് മരണാനന്തര ബഹുമതിയായാണ് പുരസ്കാരം. നോക്കുവിദ്യാ പാവകളി കലാകാരി മൂഴിക്കൽ പങ്കജാക്ഷിക്കും സത്യനാരായണൻ മുണ്ടയൂരിനും പത്മശ്രീ പുരസ്‌കാരം ലഭിച്ചു. എട്ടാം വയസുമുതൽ നോക്കുവിദ്യാ പാവകളിരംഗത്ത് പ്രവർത്തിക്കുന്ന പങ്കജാക്ഷി, ഈ കലാരൂപത്തിന്റെ പ്രചാരണത്തിന് നല്‍കിയ സംഭാവനകൾ കണക്കിലെടുത്താണ് പത്മശ്രീ നല്‍കി ആദരിച്ചത്. ഗ്രാമീണ വിദ്യാഭ്യാസ പ്രവർത്തനത്തിനാണ് സത്യനാരായണൻ മുണ്ടയൂരിന് പദ്മശ്രീ ലഭിച്ചത്. എസ്..സി എസ്.ടി സംരക്ഷണ സമിതി ചെയർമാൻ എം.കെ. കുഞ്ഞോൾ (സാമൂഹ്യപ്രവർത്തനം), ജൈവശാസ്ത്രജ്‍ഞൻ കെ.എസ്.മണിലാൽ (ശാസ്ത്രം) , ഹിന്ദി സാഹിത്യ അക്കാഡമി സ്ഥാപകൻ എൻ.ചന്ദ്രശേഖരൻ നായർ (സാഹിത്യം, വിദ്യാഭ്യാസം) എന്നിവരാണ് പദ്ശ്രീ നേടിയ മറ്റുമലയാളികൾ.
പുരസ്കാര ജേതാക്കളെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. “പദ്മ അവാർഡുകൾ ലഭിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ,” അദ്ദേഹം ട്വീറ്റ് ചെയ്തു. നമ്മുടെ സമൂഹത്തിനും രാജ്യത്തിനും മാനവികതയ്ക്കും അതുല്യമായ സംഭാവനകൾ നൽകിയ അസാധാരണ വ്യക്തികളാണ് പുരസ്കാരം നേടിയവരെന്ന് അദ്ദേഹം വ്യക്തമാക്കി.
Discussion about this post