പാകിസ്ഥാനിൽ മുസ്ലിം ചെറുപ്പക്കാർ ഹിന്ദു വധുവിനെ തട്ടിക്കൊണ്ടു പോയി. സിന്ധ് പ്രവിശ്യയിലെ മത്യാരി ജില്ലയിൽ ഭാരതി ഭായിയെന്ന 24 കാരിയായ പെൺകുട്ടിയെയാണ് വിവാഹം നടക്കുന്ന വേദിയിൽ നിന്ന് ഷാരുഖ് ഗുൽ എന്ന യുവാവിന്റെ നേതൃത്വത്തിൽ മുസ്ലിം ചെറുപ്പക്കാർ തട്ടിക്കൊണ്ടു പോയത്.പെൺകുട്ടിയെ പിന്നീട് ബലമായി ഇസ്ലാം മതസ്ഥനായ ഒരു യുവാവിനെക്കൊണ്ട് വിവാഹം കഴിപ്പിച്ചു. കറാച്ചിയിൽ നിന്ന് 215 കിലോമീറ്റർ അകലെ ഹാല നഗരത്തിലാണ് സംഭവം നടന്നത്.
പ്രാദേശിക പോലീസ് അധികൃതരുടെ മേൽനോട്ടത്തിലാണ് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയത്.ബലമായി ഇസ്ലാം മതം സ്വീകരിപ്പിച്ച് മുസ്ലീം പുരുഷനുമായി വിവാഹം കഴിച്ചു ജീവിക്കേണ്ടി വരുന്ന പെൺകുട്ടികളുടെ എണ്ണം പാകിസ്ഥാനിൽ ദിനംപ്രതി വർധിക്കുകയാണ്. പാകിസ്ഥാൻ ഹിന്ദുക്കളിൽ ഭൂരിഭാഗവും താമസിക്കുന്ന സിന്ധ് പ്രവിശ്യയിൽ ഹിന്ദു സ്ത്രീകളെ തട്ടിക്കൊണ്ടുപോകലും മതപരിവർത്തനവും ഒരു പ്രധാന പ്രശ്നമാണ്.
രണ്ടാഴ്ചയ്ക്കുള്ളിൽ ഇത്തരത്തിലുള്ള രണ്ടാമത്തെ സംഭവമാണിത്.ജനുവരി 15 ന്,ജേക്കബാബാദ് ജില്ലയിൽ നിന്ന് 15 കാരിയായ ഹിന്ദു പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയിരുന്നു. പിന്നീട് ആ പെൺകുട്ടിയെ ബലമായി ഇസ്ലാം മതം സ്വീകരിപ്പിച്ച്, പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലെ അലി റാസ സോളംഗി എന്ന മുസ്ലീം പുരുഷനുമായി വിവാഹം കഴിപ്പിച്ചെന്നും പാകിസ്ഥാൻ വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തിരുന്നു.
Discussion about this post