ഡല്‍ഹി: ജാമിയ മിലിയ ഇസ്ലാമിയ സര്‍വകലാശാലയില്‍ പ്രതിഷേധ പ്രകടനം നടത്തുകയായിരുന്ന വിദ്യാര്‍ത്ഥികള്‍ക്കു നേരേ വെടിയുതിര്‍ത്തത് 17കാരനായ വിദ്യാർത്ഥി. സംഭവത്തില്‍ വിദ്യാര്‍ത്ഥിക്കെതിരെ കൊലപാതക ശ്രമത്തിന് പൊലീസ് കേസെടുത്തു. സ്കൂളില്‍ പോകുന്നുവെന്നു പറഞ്ഞാണ് ഇയാള്‍ വീട്ടില്‍നിന്ന് ഇറങ്ങിയതെന്ന് വീട്ടുകാര്‍ പറയുന്നു. വെടിവയ്പ് നടത്തിയത് തങ്ങളുടെ മകനാണെന്ന് അറിഞ്ഞതിലുള്ള അമ്പരപ്പിലാണ് മാതാപിതാക്കൾ.
ഉത്തര്‍പ്രദേശിലെ ഗൗതം ബുദ്ധ് നഗര്‍ ജേവാര്‍ സ്വദേശിയാണ് 17കാരന്. വിദ്യാര്‍ത്ഥിയുടെ പിതാവ് ഒരു പുകയിലക്കട നടത്തുകയാണെന്നും പൊലീസ് അറിയിച്ചു. കഴിഞ്ഞ നാലു ദിവസമായി ഇയാള്‍ പരസ്പര ബന്ധമില്ലാതെ സംസാരിക്കാറുണ്ടായിരുന്നെന്ന് പ്രതിയുടെ അമ്മാവന് പറഞ്ഞു. ഒരു പ്രശ്നവുമുണ്ടാക്കാത്ത ഒരു സാധാരണ വിദ്യാര്‍ത്ഥിയായിരുന്നു ഇയാളെന്നും ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായും ബന്ധമുണ്ടായിരുന്നില്ലെന്നുമാണ് വിദ്യാര്‍ത്ഥിയുടെ സുഹൃത്തുക്കള്‍ പറയുന്നത്.
ആയുധ നിയമപ്രകാരമുള്ള കുറ്റങ്ങളും കൗമാരക്കാരന്റെ പേരില്‍ ചുമത്തിയിട്ടുണ്ട്. അക്രമത്തിന് മിനിറ്റുകള്‍ക്കുമുമ്പ്, ‘ഷഹീന്‍ബാഗ് എന്ന കളി കഴിഞ്ഞു’ എന്ന് ഫേസ്ബുക്കില്‍ അക്രമി പോസ്റ്റിട്ടിരുന്നു. വിദ്വേഷം പടര്‍ത്തുന്ന രീതിയിലുള്ള നിരവധി പോസ്റ്റുകളാണ് ഇയാളുടെ ഫേസ്ബുക്ക് ടൈംലൈനിലുള്ളത്. താന്‍ ആരുടെയും പ്രേരണയോടെയുമല്ല വെടിയുതിര്‍ത്തതെന്നും സ്വന്തം ഇഷ്ടപ്രകാരം ചെയ്തതാണെന്നുമാണ് ഇയാള്‍ പറഞ്ഞതെന്നും പൊലീസ് വ്യക്തമാക്കി.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ “ജന്‍ ഏകത ജന്‍ അധികാര്‍ ആന്ദോളന്” പ്രഖ്യാപിച്ച മനുഷ്യച്ചങ്ങലയില്‍ പങ്കെടുക്കുന്നതിന് ഗാന്ധി സമാധിസ്ഥലമായ രാജ്ഘട്ടിലേക്ക് വിദ്യാര്‍ത്ഥികള്‍ മാര്ച്ചുനടത്തുന്നതിനിടെയാണ് സംഭവം നടന്നത്. ഉച്ചയ്ക്ക് ഒന്നരയോടെ ക്യാമ്പസിന് പുറത്ത് വിദ്യാര്‍ത്ഥികളുടെ മാര്‍ച്ചിനുനേരെ ജയ്ശ്രീറാം മുദ്രാവാക്യം മുഴക്കിയെത്തിയ ഗോപാല്‍ ശര്‍മ പ്രകടനത്തിന്റെ മുന്നിലെത്തി ‘ആര്‍ക്കാണ് സ്വാതന്ത്ര്യം വേണ്ടത്’ എന്ന് ആക്രോശിച്ചു.തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ക്കുനേരെ തോക്കുചൂണ്ടി.
തുടര്‍ന്ന് വിദ്യാര്‍ത്ഥി നിറയൊഴിക്കുകയായിരുന്നു. ‘ഇതാ പിടിച്ചോ നിങ്ങളുടെ സ്വാതന്ത്ര്യം’ എന്ന് ആക്രോശിച്ചായിരുന്നു പ്രതി വെടിയുതിര്‍ത്തത്. ഷദാബ് ഫാറൂഖ് എന്ന വിദ്യാര്‍ഥിയുടെ കൈക്കാണ് വെടിയേറ്റത്. അതിനുപിന്നാലെ മറ്റു സമരക്കാര്‍ക്കു നേരേ തോക്കു ചൂണ്ടി ഭീഷണി മുഴക്കി. അപ്പോഴൊക്കെ സ്ഥലത്ത് വന്‍ പൊലീസ് സംഘവുമുണ്ടായിരുന്നു. അതിനുശേഷമാണ് പൊലീസ് പ്രതിയെ പിടികൂടിയത്.
Discussion about this post