ഡൽഹി: കൊറോണ വൈറസ് സംഹാര താണ്ഡവമാടുന്ന ചൈനയിലെ വുഹാനിൽ നിന്നും ഇന്ത്യക്കാരെയും കൊണ്ടുള്ള രണ്ടാമത്തെ വിമാനവും സുരക്ഷിതമായി ഡൽഹിയിലെത്തി. ഈ വിമാനത്തിൽ ഇന്ത്യക്കാർക്കൊപ്പം അയൽരാജ്യമായ മാലിദ്വീപിലെയും പൗരന്മാർ ഉണ്ടായിരുന്നു. തങ്ങളുടെ പൗരന്മാരെ സുരക്ഷിതരായി നാട്ടിലെത്തിച്ച ഇന്ത്യൻ സർക്കാരിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും വിദേശകാര്യ മന്ത്രി ജയ്ശങ്കറിനും ഔദ്യോഗികമായി നന്ദി അറിയിച്ചു കൊണ്ട് മാലിദ്വീപ് പ്രസിഡന്റ് ഇബ്രാഹിം മുഹമ്മദ് സോളി ട്വീറ്റ് ചെയ്തു.
കഴിഞ്ഞ ദിവസവും 324 പേരെ ഇന്ത്യ നാട്ടിലെത്തിച്ചിരുന്നു. ഇവരെ പ്രത്യേക ക്യാമ്പുകളിൽ പാർപ്പിച്ചിരിക്കുകയാണ്. കൃത്യമായ നിരീക്ഷണങ്ങൾക്ക് ശേഷം മാത്രമേ ഇവരെ വീട്ടുകാർക്കൊപ്പം അയയ്ക്കുകയുള്ളൂ.
വൈറസ് ബാധ പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ കൃത്യമായ ആസൂത്രണത്തോടെ ഇന്ത്യ നടത്തുന്ന രക്ഷാ ദൗത്യങ്ങൾക്ക് കൈയ്യടിക്കുകയാണ് ലോകരാഷ്ട്രങ്ങൾ. ഇന്ത്യ വ്യക്തമായ കാഴ്ചപ്പാടോടെ മുന്നോട്ട് പോകുമ്പോഴും സഹായത്തിനായി കേണപേക്ഷിക്കേണ്ട ഗതികേടിലാണ് ചൈനയിൽ കുടുങ്ങിയ മറ്റു രാജ്യക്കാർ. പഠനാവശ്യത്തിനായി തെക്കേ ഏഷ്യൻ രാജ്യങ്ങളിൽ നിന്നും ആയിരക്കണക്കിന് പേരാണ് ചൈനയിലുള്ളത്.
രോഗബാധ വ്യാപിക്കുമ്പോഴും ചൈനയിൽ കുടുങ്ങിയ പാകിസ്ഥാനികൾ സഹായത്തിനായി കേഴുകയാണ് .ചൈനയുമായി ഉറ്റ സൗഹൗദം കാത്തുസൂക്ഷിക്കുന്ന രാജ്യം കൂടിയാണ് പാകിസ്ഥാൻ. എന്നിട്ടും സ്വന്തം പൗരൻമാർക്ക് വേണ്ടി യാതൊന്നും ഇമ്രാൻ സർക്കാർ ചെയ്യുന്നില്ലെന്നും ഇന്ത്യയെ കണ്ടു പഠിക്കണമെന്നും വുഹാനിൽ കരഞ്ഞ് നിലവിളിക്കുകയാണ് പാക് വിദ്യാർത്ഥിനികൾ. ഇവരുടെ ആവശ്യം പാകിസ്ഥാൻ നിരാകരിച്ചിരിക്കുകയാണ്. ചൈനയുമായുള്ള ഐക്യദാർഢ്യത്തിന്റെ ഭാഗമായി സ്വന്തം പൗരൻമാരെ കൊണ്ടുവരേണ്ടെന്ന വിചിത്ര നിലപാടാണ് പാകിസ്ഥാൻ സ്വീകരിച്ചിരിക്കുന്നത്. പാകിസ്ഥാന്റെ ഈ നിലപാടിനെ നിശിതമായി വിമർശിച്ച് സഹായത്തിനായി കേഴുന്ന പാക് വിദ്യാർത്ഥികളുടെ ദൃശ്യങ്ങൾ സാമൂഹിക മാദ്ധ്യമങ്ങളിൽ വൈറൽ ആകുകയാണ്.
പാകിസ്ഥാന്റെ അശാസ്ത്രീയവും മനുഷ്യത്വ രഹിതവുമായ നടപടിയെ ലോകരാഷ്ട്രങ്ങൾ അപലപിക്കുകയും പരിഹസിക്കുകയും ചെയ്യുമ്പോഴും സ്വന്തം പൗരന്മാരെ പോലെ തന്നെ അയൽ രാജ്യക്കാരനെയും ചേർത്തു പിടിക്കുന്ന ഇന്ത്യയുടെ മഹത്തായ ആദർശം ആരാധനയോടെയാണ് ലോകം നോക്കിക്കാണുന്നതെന്ന് മാലിദ്വീപ് രാഷ്ട്രപതിയുടെ പ്രതികരണം അടിവരയിടുന്നു.
Discussion about this post