തിരുവനന്തപുരം: ആവിഷ്കാരസ്വാതന്ത്ര്യത്തിന്റെ പേരില്‍ സ്വന്തം ചിന്തയും ആശയങ്ങളും മറ്റുള്ളവര്‍ക്കുമേല്‍ അടിച്ചേല്പിക്കാനാണ് ചിലര്‍ ശ്രമിക്കുന്നതെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വന്തം വീക്ഷണങ്ങളും വികാരങ്ങളും ആവിഷ്കരിക്കാന്‍ അവകാശമുണ്ടെന്നു കരുതുന്ന പലരും അതിനെതിരേ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം അംഗീകരിക്കുന്നില്ല. ഇരട്ടത്താപ്പും കാപട്യവുമാണിത്. ഇടങ്ങള്‍ ചുരുങ്ങിപ്പോകുന്നതിന്റെ പല അനുഭവങ്ങള്‍ തനിക്കുണ്ടായിട്ടുണ്ട്. കണ്ണൂര്‍ സര്‍കലാശാലയിലെ ചടങ്ങില്‍ അതാണ് കണ്ടത്. ഷാബാനുകേസില്‍ അന്നത്തെ കേന്ദ്രസര്‍ക്കാര്‍ നിലപാടിനോട് വിയോജിച്ച് രാജിവെച്ചപ്പോഴും അതുണ്ടായി. ഇപ്രകാരം ഇടങ്ങള്‍ ചുരുങ്ങുന്നതിന് കാരണക്കാര്‍ ആരാണെന്നത് നിങ്ങളുടെ ആലോചനയ്ക്കുവിടുന്നുവെന്ന് ഗവർണർ പറഞ്ഞു.
ഇന്ത്യക്കാർ ആത്മാവിനെ സ്വതന്ത്രമാക്കുന്നതിലാണ് എക്കാലവും വിശ്വസിച്ചിരുന്നത്. അത് മറ്റുള്ളവരുടെ അഭിപ്രായങ്ങളെയും നിലപാടിനെയും ആശ്രയിച്ചുനില്‍ക്കുന്നതല്ല. നശിപ്പിക്കാനാവാത്തവയാണ് അക്ഷരങ്ങള്‍. വാക്കിന്റെ പ്രാധാന്യം എല്ലാ മതങ്ങളും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ദൈവം ആദ്യമായി സൃഷ്ടിച്ചത് പേനയാണെന്ന് ഇസ്‌ലാമിക സംസ്കാരം പറയുന്നു. അതാണ് അക്ഷരങ്ങളും വാക്കുകളുമുണ്ടാക്കാന്‍ സഹായിച്ചതെന്നും ഗവർണർ അഭിപ്രായപ്പെട്ടു.
അക്ഷരോത്സവത്തിന് ‘ക’ എന്ന് പേരിട്ടതെന്തെന്ന് ചിന്തിച്ചു. നമ്മുടെ പ്രാചീന സംസ്കാരത്തില്‍ എന്ത് ആഗ്രഹവും സാധിച്ചു തരാന്‍ കഴിവുള്ള കല്പതരുവിന്റെ ശാഖയില്‍ കാക ഭുസന്തി എന്നൊരു കാക്കയുണ്ടായിരുന്നു. ആ കാക്കയുടെ ചോദ്യമാണ് ക, ക എന്നത്. അവസാനിക്കാത്ത, നിരന്തരമായ അന്വേഷണത്തെയാണ് ‘ക’ ധ്വനിപ്പിക്കുന്നത്. ഹിന്ദുവിശ്വാസമനുസരിച്ച്, ദൈവത്തിന്റെ ആദ്യ നാമങ്ങളിലൊന്നുമാണ് അത് -ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി.
Discussion about this post