ഡൽഹി: നിര്‍ഭയ കേസിലെ പ്രതികളുടെ മരണവാറണ്ട് സ്റ്റേ ചെയ്ത വിചാരണക്കോടതി ഉത്തരവ് ചോദ്യം ചെയ്തുള്ള ഹർജിയില്‍ ഡല്‍ഹി ഹൈക്കോടതി ഇന്ന് വിധി പറയും. കേന്ദ്ര ആഭ്യന്തര മന്ത്രാലയം സമര്‍പ്പിച്ച ഹർജിയില്‍ ജസ്റ്റിസ് സുരേഷ് കുമാര്‍ കൈത്ത് അധ്യക്ഷനായ ബഞ്ചാണ് വിധി പറയുന്നത്.
പ്രതികളെ ഒരുമിച്ചു തൂക്കിലേറ്റണം എന്ന നിയമം നിലനില്‍ക്കില്ലെന്നും ഒരിക്കല്‍ സുപ്രീംകോടതി തീര്‍പ്പ് കല്‍പ്പിച്ച കേസില്‍ വെവ്വേറെ ശിക്ഷ നടപ്പാക്കുന്നതിന് തടസം ഇല്ലെന്നുമായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ പ്രധാന വാദം. ദയാഹര്‍ജികള്‍ തള്ളിയവരെ തൂക്കിലേറ്റണമെന്നും കേന്ദ്രം ആവശ്യപ്പെട്ടിരുന്നു. അടിയന്തര പ്രാധാന്യം കണക്കിലെടുത്താണ് അവധിദിനമായ ഞായറാഴ്ച പ്രത്യേകം ചേര്‍ന്നാണ് ഡല്‍ഹി ഹൈക്കോടതി കേന്ദ്രത്തിന്‍റെ ഹർജി പരിഗണിച്ചിരുന്നത്.
രാജ്യത്തെ നടുക്കിയ ക്രൂര കൃത്യത്തില്‍ പ്രതികളുടെ ശിക്ഷ നീട്ടിക്കൊണ്ടു പോകുന്നത് ജനങ്ങള്‍ക്ക് നീതിന്യായ വ്യവസ്ഥയിലുള്ള വിശ്വാസം നഷ്ടപ്പെടുത്തുമെന്നും കേന്ദ്രത്തിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്ത വാദിച്ചിരുന്നു. ദയാഹർജി തള്ളിയവരുടെ കാര്യത്തില്‍ ഉടന്‍ തീരുമാനം എടുക്കണമെന്നായിരുന്നു കേന്ദ്രത്തിന്‍റെ ആവശ്യം. ഇന്നുച്ചക്ക് 2.30നാണ് ഡല്‍ഹി ഹൈക്കോടതി വിധി പറയുക.
Discussion about this post