സാമൂഹ്യപരിഷ്കർത്താവ്, തത്വചിന്തകൻ, എഴുത്തുകാരൻ, കവി, കർമ്മകുശലനായ രാഷ്ട്രീയനേതാവ്… പരമേശ്വർജിയെന്ന ഒരു ജീവിതം അടയാളപ്പെടുത്താത്ത മേഖലകളില്ല. കേരളം ഭാരതത്തിനായി ദാനം നൽകിയ യുഗപുരുഷന്മാരിലൊരാൾ. ഭാരതത്തിന്റെ ഭാഗധേയം മാറ്റിയെഴുതിയ മഹർഷിമാരിലൊരാൾ.
പൂജനീയ ഗുരുജിയെ കേട്ടതോടെയാണ് രാഷ്ട്രീയസ്വയം സേവകസംഘത്തിന്റെ മുഴുവൻ സമയ പ്രചാരകനാകാൻ ആലപ്പുഴ മുഹമ്മയ്ക്കടുത്തുള്ള ഒരു ചെറിയ ഗ്രാമത്തിൽ നിന്നെത്തുന്ന ആ ചെറുപ്പക്കാരൻ തീരുമാനിയ്ക്കുന്നത്. വിവേകാനന്ദവാണികൾ തന്നെയാണ് ഗുരുജിയുടേതെന്ന് തിരിച്ചറിയാൻ ആഗമാനന്ദസ്വാമികളുടെ ശിഷ്യനായ പി പരമേശ്വരന് താമസമേതുമുണ്ടായില്ല.
മുഹമ്മയ്ക്കടുത്ത ചാരമംഗലം ഗ്രാമത്തിൽ താമരശ്ശേരിയിൽ പരമേശ്വരൻ ഇളയതിന്റേയും സാവിത്രി അന്തർജനത്തിന്റേയ്യും ഇളയമകനായ പി പരമേശ്വരൻ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് എം എയ്ക്ക് തുല്യമായ ബി എ ഓണേഴ്സിനു സ്വർണ്ണമെഡൽ വാങ്ങി പാസായതിനു ശേഷമാണ് ഈ ത്യാഗപൂർണ്ണമായ ജീവിതത്തിലേക്ക് നടന്നുകയറിയത്. രാഷ്ട്രവൈഭവത്തിനായി സ്വജീവിതം സമർപ്പണം ചെയ്യാനൊരുങ്ങുമ്പോൾ ഒട്ടും ലളിതമല്ലാത്ത പാതയായിരിയ്ക്കുമിതെന്ന് അറിഞ്ഞുതന്നെയാണ് മുന്നോട്ടുപോയതും.
പ്രചാരകനായ ആദ്യ നാളുകളിൽത്തന്നെ ജയിലിലടയ്ക്കപ്പെട്ടു. സംഘത്തിന്റെ നേർക്ക് ഇല്ലാത്ത കുറ്റങ്ങൾ ചുമത്തി വേട്ടയാടാൻ കുടുംബവാഴ്ചകളുടെ ഉപജ്ഞാതാക്കൾ ആസൂത്രണം തുടങ്ങിയ കാലമായിരുന്നത്. പിന്നീട് അടിയന്തിരാവസ്ഥക്കാലത്തും ജയിലിലാക്കപ്പെട്ടു.
കോഴിക്കോട് നിന്ന് കേസരിയെന്ന മാസിക പ്രസിദ്ധീകരിച്ചു, അതിന്റെ പത്രാധിപരായി. കക്ഷിരാഷ്ട്രീയം തന്റെ തട്ടകമല്ലന്ന് അറിഞ്ഞുതന്നെയാണ് താമരയിലയിലെ വെള്ളത്തുള്ളി പോലെ ആ ഋഷിവര്യൻ ജനസംഘത്തിന്റെ ആദ്യ സംസ്ഥാന ജനറൽ സെക്രട്ടറിയാകുന്നത്. 1957ലായിരുന്നത്. 1967ൽ ജനസംഘത്തിന്റെ ദേശീയ ജനറൽ സെക്രട്ടറിമാരിലൊരാളായി. പിന്നീട് ദേശീയ ഉപാദ്ധ്യക്ഷൻ വരെയായി.
പി പരമേശ്വരൻ എന്ന ജീവിതം പക്ഷേ ഭാരതത്തിനായി കാത്തുവച്ചത് കക്ഷിരാഷ്ട്രീയമായിരുന്നില്ല. ഹൃദയത്തിനകത്ത് കുടികൊണ്ട വിവേകാനന്ദവാണികൾ ഒരു ഊർജ്ജപ്രവാഹമായി ഈ സമൂഹം അനുഭവിച്ചറിഞ്ഞത് വിവേകാനന്ദകേന്ദ്രത്തിന്റെ അദ്ധ്യക്ഷനായി അദ്ദേഹമെത്തിയപ്പോഴാണ്. ഏകനാഥ റാനഡേ എന്ന മഹാത്മാവ്, ഹിമാലയസീമകളൊളമുയർന്ന മറ്റൊരു സംഘപ്രചാരകൻ തുടക്കമിട്ട വിവേകാനന്ദകേന്ദ്രം അതിന്റെ എല്ലാ അർത്ഥത്തിലും പൂർണ്ണതയിലെത്തിക്കാൻ പരമേശ്വർജിയ്ക്ക് കഴിഞ്ഞു.
വിവേകാനന്ദസ്വാമികൾക്ക് കല്ലിലും മണ്ണിലും തീർത്ത സ്മാരകം മാത്രമല്ല ഉയരേണ്ടത്, അത് വിശ്വഹൃദയത്തോളമുയർന്ന ഒരു സ്മാരകമാവണം എന്ന ഏകനാഥ് ജിയുടെ സങ്കൽപ്പം സാക്ഷാത്കരിച്ചത് പരമേശ്വർജിയുടെ അക്ഷീണയത്നം മൂലമാണ്. ഇന്ന് കന്യാകുമാരി മുതൽ കാശ്മീരം വരെയുള്ള സകലയിടത്തും വിവേകാനന്ദകേന്ദ്രം ഇരുമ്പിന്റെ മാംസ പേശികളും ഉരുക്കിന്റെ ഞരമ്പുകളും അതിമാനുഷമായി ഇച്ഛാശക്തിയുമുള്ളവരായി പ്രയത്നിയ്ക്കുന്നു. പുതിയൊരു ഭാരതത്തിനായി മുന്നോട്ടുപോകുന്നു.
കേരളത്തിന്റെ സാസ്കാരികമണ്ഡലം സോവിയറ്റ് പ്രൊപ്പഗാണ്ടകളുടേ കൂത്തരങ്ങായിരുന്നപ്പോൾ ഭാരതീയ വിചാര കേന്ദ്രം പോലൊന്ന് സങ്കൽപ്പിക്കാൻ പോലും ആർക്കും സാദ്ധ്യമല്ലായിരുന്നു. പക്ഷേ സങ്കൽപ്പിക്കാൻ സാദ്ധ്യമല്ലാത്തത് വിജയിപ്പിച്ചു ശീലമുള്ള പരമേശ്വർജി ഭാരതീയ വിചാരകേന്ദ്രമെന്നതിനെ ഈ ഇടതുകോട്ടയ്ക്കുള്ളിൽ തന്നെ സ്ഥാപിച്ചു. 1982 ഒക്‌ടോബര്‍ 27 വിജയദശമി ദിനത്തില്‍ ഭാരതീയ വിചാരകേന്ദ്രം സ്ഥാപിയ്ക്കുമ്പോൾ അന്ന് സോവിയറ്റ് യൂണിയനിൽ നിന്നും ചൈനയിൽ നിന്നുമൊക്കെയുള്ള പ്രൊപ്പഗാണ്ടകൾ പടച്ചുവിട്ട് ജീവിച്ചിരുന്ന ഇടത് സാംസ്കാരിക നായകരുടെ കൂത്തരങ്ങായിരുന്നു കേരളം. കെ ജി ബി ഏജന്റ് ആയിരുന്ന യൂറി ബെസ്മനോവ് തന്നെ പറഞ്ഞതുപോലെ കമ്യൂണിസ്റ്റ് സാമ്രാജ്യത്തിന്റെ യൂസ്ഫുൾ ഇഡിയറ്റുകളായി ജീവിച്ചിരുന്ന ഇടത് ‘സാംസ്കാരികർ‘ വിചാരകേന്ദ്രത്തിലൂടെ രാഷ്ട്രചേതനയുടെ സത്യത്തിലേക്ക് പതിയെ അടുക്കുകയായിരുന്നു. വിചാരകേന്ദ്രത്തിലൂടെയുയർന്ന ആശയ സംവാദങ്ങളും പുസ്തകങ്ങളും കേരളത്തിൽ ചെറുതല്ലാത്ത സ്വാധീനമാണുണ്ടാക്കിയത്.
അന്നും ഇന്നും കേരളത്തിലുൾപ്പെടെ കമ്യൂണിസ്റ്റുകാരുടെ പ്രധാന സങ്കേതം ദാർശനികമായ വിധ്വംസക പ്രവർത്തനമാണ്. Ideological subversion എന്നാണ് മുൻ കെ ജി ബി ഏജന്റ് ആയിരുന്ന യൂറി ബെസ്മനോവ് പറയുന്നത്. കെ ജി ബി ഉൾപ്പെടെയുള്ള കമ്യൂണിസ്റ്റ് ചാരസംഘടനകൾ അവരുടെ ബജറ്റിന്റെ 85 ശതമാനവും ചെലവിട്ടിരുന്നത് ഈ പതിയെ വിഷം നൽകുന്ന പരിപാടിയ്ക്കായാണ് എന്നാണ് ബെസ്മനോവ് പറയുന്നത്. കേരളത്തിൽ അത് എത്രത്തോളം വ്യാപിച്ചെന്നത് ഇന്നും വ്യക്തമാണ്.
അത്തരത്തിൽ വൻ സാമ്രാജ്യത്വ ഭീമന്മാരുടെ കരാളഹസ്തങ്ങളിൽ നിന്ന് കേരളത്തെ വിമുക്തമാക്കിയത് ഭാരതീയ വിചാരകേന്ദ്രം പോലെയുള്ള സംഘടനകളുടെ ദേശീയ വീക്ഷണവും രാഷ്ട്രബോധത്തിലൂന്നിയുള്ള പ്രവർത്തനങ്ങളും കൊണ്ടാണ്. ഒരു തരത്തിൽ നമ്മുടെ കൈയ്യിൽ നിന്ന് നഷ്ടപ്പെട്ടേക്കാമായിരുന്ന സ്വാതന്ത്ര്യം നമുക്ക് തിരികെത്തരികയായിരുന്നു വിചാരകേന്ദ്രവും പരമേശ്വർജിയും.
ഒപ്പം വിമർശനാതീതമെന്ന കള്ളക്കോട്ട കെട്ടി വച്ചിരുന്ന കമ്യൂണിസ്റ്റ് മാർക്സിസത്തിനെ ഇഴ കീറി വ്യവച്ഛേദിച്ച് അതിന്റെ ഉള്ളിലിരുപ്പുകൾ വ്യക്തമാക്കിയതിലും അഗ്രഗണ്യന്‍ പരമേശ്വർജിയായിരുന്നു. മാർക്സിൽ നിന്ന് മഹർഷിയിലേക്ക് , ഹിന്ദുധര്‍മവും ഇന്ത്യന്‍ കമ്മ്യൂണിസവും, സ്വാമി വിവേകാനന്ദനും കാറല്‍ മാര്‍ക്സും എന്നീ മൂന്ന് പുസ്തകങ്ങൾ കമ്യൂണിസ്റ്റ് ശവപ്പെട്ടിയിലടിച്ച ആണികളായിരുന്നു.
അർജ്ജുനവിഷാദയോഗത്തോടെയാണ് ഭഗവത് ഗീത ആരംഭിയ്ക്കുന്നത്. കഠിനമായ ആശയക്കുഴപ്പത്താൽ വില്ലാളി വീരനും സവ്യസാചിയുമായ അർജ്ജുനൻ എന്ന ശുദ്ധബുദ്ധിയായ മനുഷ്യനുണ്ടാകുന്ന കഠിനമായ വിഷാദരോഗമാണ് ഗീതയുടെ തുടക്കം തന്നെ. ‘പാര്‍ത്ഥാ, നപുംസകത്വത്തിനു വഴങ്ങരുത്. ഇതു നിനക്ക് തീരെ യോജിച്ചതല്ല. ക്ഷുദ്രമായ ഈ ഹൃദയദൌർബല്യത്തെ ദൂരെ വലിച്ചെറിഞ്ഞ് യുദ്ധം ചെയ്യാനായി എഴുന്നേല്‍ക്കു.‘ എന്നാണ് ഭഗവാൻ ഗീത തുടങ്ങുന്നതും.
പരമേശ്വർജി പറഞ്ഞു. ”കേരളം അതിരുകടന്ന പരാശ്രയത്തിലാണ്. കേരളത്തിന്റെ വികസനതന്ത്രം പരാശ്രയത്തില്‍ അധിഷ്ഠിതമാണ്. വിദേശത്തുനിന്നുള്ള വരുമാനം ഇല്ലെങ്കില്‍ കേരളം പട്ടിണിയിലാണ്. നമ്മുടെ ഉദ്യോഗാര്‍ത്ഥികള്‍ ഉറ്റുനോക്കുന്നത് വിദേശങ്ങളെയാണ്. കേരളത്തിനകത്ത് എന്തെങ്കിലും ചെയ്ത് സ്വന്തം കാലില്‍ നിന്നുകൊണ്ട് ജീവിതം ഭദ്രമാക്കാനല്ല ആരെയെങ്കിലും ആശ്രയിച്ച് ഉപജീവനമാര്‍ഗം കണ്ടെത്തുകയാണ് ശരാശരി കേരളീയന്റെ താല്‍പ്പര്യം. ആശ്രയത്തിന്റെ ഉറവകള്‍ വറ്റുമ്പോള്‍ അരക്ഷിതത്വമാണ് അവനെ അഭിമുഖീകരിക്കുന്നത്. പരാശ്രയിക്ക് ഈ ദുര്‍വ്വിധി അനിവാര്യമാണ്.”
ഈ ദുർവിധി കേരളത്തെ ബാധിച്ച വിഷാദരോഗമായി മാറിക്കഴിഞ്ഞെന്ന് പരമേശ്വർജി മനസ്സിലാക്കിയിരുന്നു. ”കേരളത്തെ ബാധിച്ചിട്ടുള്ളത് വിഷാദ രോഗമാണ്. ആകസ്മികമായ ഏതെങ്കിലും സംഭവം കൊണ്ടുണ്ടായ ഞെട്ടലല്ല. ഏറെ നാളായി നീറിപ്പുകഞ്ഞ് എരിപിരികൊള്ളുന്ന സങ്കീര്‍ണമായ മാനസികപ്രശ്‌നങ്ങളുടെ നീരാളിപ്പിടുത്തത്തില്‍ കുടുങ്ങിയിരിക്കുകയാണ് ഇവിടുത്തെ സാമൂഹികമനസ്. വിരുദ്ധവിചാരങ്ങളും വികാരങ്ങളും കയ്‌പ്പേറിയ അനുഭവങ്ങളും പരാജയപ്പെട്ട പരീക്ഷണങ്ങളും പ്രതീക്ഷകളും വിശ്വാസവഞ്ചനകളും കാപട്യങ്ങളും ഇരട്ടത്താപ്പുകളും ഒന്നിനുമേലൊന്ന് കുമിഞ്ഞുകൂടി ഇഴപിരിക്കാനാവാത്തവിധം കെട്ടുപിണഞ്ഞ് സമൂഹമനസിന്റെ സങ്കീര്‍ണ്ണതയാണിവിടെ.
ചികിത്സയ്ക്കുവഴങ്ങാത്ത എല്ലാറ്റിലും വിശ്വാസം നഷ്ടപ്പെട്ട ശുഭപ്രതീക്ഷയുടെ രജതരേഖ കാണാനില്ലാത്ത, പരസ്പരം ആരോപണങ്ങളും അധിക്ഷേപങ്ങളും വര്‍ഷിക്കുന്ന വ്യര്‍ത്ഥതാബോധം കേരള മനസിനെ കീഴടക്കിയിരിക്കുകയാണ്. വിഷാദയോഗം പോലെ എളുപ്പം ഒരു ഞെട്ടല്‍ ചികിത്സയിലൂടെ പരിഹരിക്കാവുന്നതല്ല കേരളത്തിന്റെ വിഷാദരോഗം. കൂടുതല്‍ ദീര്‍ഘവും വിദഗ്ധവുമായ മനശാസ്ത്രചികിത്സ ആവശ്യപ്പെടുന്ന ഒന്നാണത്. ആദ്യമേ വേണ്ടത് രോഗത്തെ യോഗമാക്കി മാറ്റുകയാണ്. രോഗശാന്തി അസാധ്യമല്ലെന്നും ശാസ്ത്രീയമായ ചികിത്സയിലൂടെ അത് പരിഹരിക്കാന്‍ കഴിയുമെന്നുള്ള വിശ്വാസം ഉണര്‍ത്തുക, ചികിത്സയ്ക്ക് വിധേയമാകാനുള്ള മാനസികാവസ്ഥ വളര്‍ത്തുക; താല്‍ക്കാലിക പരാജയം കൊണ്ട് തളരാത്ത മനശ്ശക്തി വളര്‍ത്തുക; ശുഭാപ്തി വിശ്വാസവും ആത്മവിശ്വാസവും സൃഷ്ടിക്കുക ഇതാണ് പ്രാഥമികമായി നിര്‍വഹിക്കപ്പെടേണ്ടത്.”
എന്താണിതിനൊരു പോംവഴി? വിഷാദരോഗത്തെ വിഷാദയോഗമാക്കി മാറ്റാൻ വേണ്ടത് ഭഗവത്ഗീത തന്നെയാണ്. ഗീതാ ദർശനത്തെ ഓരോ കുടുംബങ്ങളിലുമെത്തിക്കാൻ ഭഗവത് ഗീതയുടെ പ്രചരണവും നടത്താനുള്ള വൻ പദ്ധതികൾ ആസൂത്രണം ചെയ്തത് പരമേശ്വർജി തന്നെയാണ്. ഗീതാശിബിരങ്ങളും അന്താരാഷ്ട്രഗീതാ സെമിനാറുകളും ഗീതാജ്ഞാനയജ്ഞങ്ങളുമെല്ലാം കൊണ്ട് കേരളത്തിന്റെ ഗ്രാമഗ്രാമാന്തരങ്ങളിൽ വിഷാദ‘രോഗ‘ത്തെ യോഗമാക്കിമാറ്റാനുള്ള യജ്ഞങ്ങൾ നടന്നു.അതിന്റെ സഹായത്താൽ ധർമ്മം അതിന്റെ പ്രഭാവം ഇന്ന് കഴിയുന്നത്ര തിരിച്ചുപിടിയ്ക്കുന്നു.
പലതവണ രാഷ്ട്രീയാധികാരത്തിലേക്കുള്ള ക്ഷണം ഒരു സന്യാസിയുടെ നിർമ്മമതയോടെ നിരസിച്ച അദ്ദേഹം അവസാനം വരെ സംഘ സ്വയം സേവകത്വത്തിന്റെ നന്മ ഉള്ളിലലിയിച്ചു ജീവിച്ചു. ഭഗവത് ഗീത മുതൽ ചരിത്രഗവേഷണം വരെ, വിവേകാനന്ദകേന്ദ്രം മുതൽ വിചാരകേന്ദ്രം വരെ, മഹർഷി മുതൽ വിവേകാനന്ദൻ വരെ, രാമായണം മുതൽ വേദാന്തദർശനം വരെ ആരാലുമറിയപ്പെടാതെയെഴുതിയ ഗണഗീതങ്ങൾ മുതൽ തത്വചിന്തയുടെ ആഴങ്ങളെ സ്പർശിയ്ക്കുന്ന ഗ്രന്ഥങ്ങൾ വരെ, തൊട്ടതെല്ലാം വിജയിപ്പിച്ച വേറേയേതൊരാളാണ്? പരമേശ്വർജിയെന്നത് രാഷ്ട്രചേതനയിലുയിർക്കൊണ്ട പ്രാണനായിരുന്നു. അതിന്റെ കർമ്മമൊഴിഞ്ഞപ്പോൾ അത് പൂവിലെ മണമെന്ന പോലെ ജഡ ശരീരം വെടിഞ്ഞ് യാത്രയായി.
എത്ര സിദ്ധാന്തത്തിന്റെ പൊലിമയിൽപ്പൊതിഞ്ഞാലും രാഷ്ട്രചേതനയുടെ ഋഷിവര്യന്റെ കാൽക്കൽ അശ്രുപുഷ്പങ്ങളോടെയല്ലാതെ പ്രണാമമർപ്പിക്കാനാകില്ല. മാർഗ്ഗദർശനത്തിനായി അജ്ഞാനാന്ധകാരത്തിൽ ജ്ഞാനാഞ്ജനശലാകയുമായി ഈ ഗുരു ഇനി ഇവിടെയില്ലല്ലോ എന്നോർക്കുമ്പോൾ നഷ്ടമായതിന്റെ ആഴങ്ങളേയോർത്ത് ഈറനാകുന്ന മിഴികൾക്ക് തൽക്കാലം വേദാന്തം ആശ്വാസം പകരുന്നില്ല.
ആ കാൽക്കൽ സാഷ്ടാംഗ നമസ്കാരത്തോടെ കണ്ണീർപ്രണാമം.
വിടവാങ്ങട്ടെ വിടവാങ്ങട്ടെ
വിരുന്നു നാളുകള്‍ തീര്‍ന്നു
ഒരു പക്ഷെ, ഞാനിത്തിരി നാളുകള്‍
കൂടുതലിവിടെപ്പാര്‍ത്തു
ഇണക്കമായി ഞാനും വീടും
മലരും മണവും പോലെ
ഇനി ഞാനിവിടെ പാര്‍പ്പു തുടര്‍ന്നാല്‍
വിരഹം ദുസ്സഹമാകും
വിടവാങ്ങട്ടെ വിടവാങ്ങട്ടെ
വിരുന്നു നാളുകള്‍ തീര്‍ന്നു..
(പരമേശ്വര്‍ജി എഴുതിയ യജ്ഞപ്രസാദം കവിതാസമാഹാരത്തില്‍ നിന്ന്)
Discussion about this post