ഡല്‍ഹി: ലോക്‌സഭ, നിയമസഭ തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ ക്രിമിനല്‍ പശ്ചാത്തലം 48 മണിക്കൂറിനകം പ്രസിദ്ധീകരിക്കണമെന്ന് സുപ്രീംകോടതി. എന്തുകൊണ്ടാണ് ഇവരെ മത്സരിപ്പിക്കുന്നത് എന്ന വിശദീകരണം നല്‍കണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു. ക്രിമിനല്‍ പശ്ചാത്തലമുളള സ്ഥാനാര്‍ത്ഥികളുടെ വിവരങ്ങള്‍ പ്രസിദ്ധീകരിക്കണമെന്ന മുന്‍ ഉത്തരവ് നടപ്പാക്കാത്തിനെതിരെ അശ്വനി കുമാര്‍ ഉപാധ്യയ നല്‍കിയ കോടതിയലക്ഷ്യ കേസിലാണ് സുപ്രീംകോടതിയുടെ നിര്‍ദേശം.
ക്രിമിനല്‍ കേസില്‍ പ്രതികളായവരെ മത്സരിപ്പിക്കുന്നുണ്ടെങ്കില്‍, ഇവരുടെ ക്രിമിനല്‍ കേസിന്റെ വിശദാംശങ്ങള്‍ പാര്‍ട്ടികള്‍ പ്രാദേശിക പത്രങ്ങളിലും വെബ്‌സൈറ്റിലും സോഷ്യല്‍മീഡിയയിലും പ്രസിദ്ധീകരിക്കണം. എന്തുകൊണ്ടാണ് ഇവരെ സ്ഥാനാര്‍ത്ഥി ആക്കിയതെന്ന് ഒപ്പം ചേര്‍ക്കണം. കുറ്റകൃത്യത്തിന്റെ സ്വഭാവം, അന്വേഷണം നടക്കുന്നുണ്ടെങ്കില്‍ അതിന്റെ പുരോഗതി എന്നിവ ഉള്‍പ്പെടുത്തണമെന്നും സുപ്രീംകോടതി വ്യക്തമാക്കി.
സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ച് 48 മണിക്കൂറിനകമോ, നാമനിര്‍ദേശ പത്രിക നല്‍കി രണ്ടാഴ്ചക്കകമോ എതാണോ ആദ്യം വരുന്നത് അതിനനുസരിച്ചായിരിക്കണം വിവരങ്ങള്‍ പ്രസിദ്ധീകരിക്കേണ്ടത്. ഇതിന് പുറമേ 72 മണിക്കൂറിനകം തെരഞ്ഞെടുപ്പ് കമ്മീഷനെയും ഇക്കാര്യം അറിയിക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി.
സ്ഥാനാര്‍ത്ഥികളെ തെരഞ്ഞെടുക്കേണ്ടത് യോഗ്യത അനുസരിച്ചാകണം. അല്ലാതെ വിജയസാധ്യത കണക്കിലെടുത്ത് ആകരുതെന്നും രോഹിങ്ടണ്‍ നരിമാന്‍ അധ്യക്ഷനായുളള ബഞ്ച് വ്യക്തമാക്കി. വിവരങ്ങള്‍ ധരിപ്പിക്കുന്നതില്‍ രാഷ്ട്രീയപാര്‍ട്ടികള്‍ പരാജയപ്പെടുകയാണെങ്കിലോ, നിര്‍ദേശം അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തയ്യാറായില്ല എങ്കിലോ, കോടതിയലക്ഷ്യമായി കണക്കാക്കുമെന്നും സുപ്രീംകോടതി കൂട്ടിച്ചേർത്തു.
Discussion about this post