കൊച്ചി: എറണാകുളം ലോ കോളേജില്‍ എസ്.എഫ്.ഐ പ്രവർത്തകരും കെ.എസ്.യു പ്രവര്‍ത്തകരും തമ്മിൽ സംഘർഷം. ഏറ്റുമുട്ടലിൽ ഇരുസംഘടനകളിലെയും ഒട്ടേറെ വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു.
വെള്ളിയാഴ്ച രാവിലെ എസ്.എഫ്.ഐ. യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ലോ കോളേജില്‍ പുല്‍വാമ അനുസ്മരണം നടത്തിയിരുന്നു. അതേസമയത്ത് തന്നെ കെ.എസ്.യു. ഒരു തീറ്റമത്സരവും സംഘടിപ്പിച്ചിരുന്നു. ഈ രണ്ടു പരിപാടികളും ഒരേസമയത്ത് നടത്തുന്നതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണ് സംഘര്‍ഷത്തിലെത്തിയത്.
വലിയ സംഘര്‍ഷമാണ് ലോ കോളേജ് കാമ്പസിനുളളില്‍ നടന്നത്. ഇരുകൂട്ടരും പട്ടിക കഷ്ണങ്ങളും ബാറ്റും സ്റ്റമ്പുമുപയോഗിച്ച് ഏറ്റുമുട്ടുകയായിരുന്നു.
എസ്.എഫ്.ഐക്കാര്‍ തങ്ങള്‍ നടത്തുന്ന പരിപാടിയിലേക്ക് ഇരച്ചുകയറുകയായിരുന്നു എന്ന് കെ.എസ്.യു.പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. അതേസമയം തങ്ങളെ ആക്രമിക്കാന്‍ കെ.എസ്.യുക്കാര്‍ പുറത്തുനിന്ന് ആളെ ഇറക്കിയെന്ന് എസ്.എഫ്.ഐയും ആരോപിക്കുന്നുണ്ട്.
പരിക്കേറ്റ എസ്.എഫ്.ഐ പ്രവര്‍ത്തകരെ എറണാകുളം ജനറല്‍ ആശുപത്രിയിലും കെ.എസ്.യു പ്രവര്‍ത്തകരെ ഇന്ദിര ഗാന്ധി ആശുപത്രിയിലും പ്രവേശിപ്പിച്ചു. എസ്.എഫ്.ഐ പ്രവര്‍ത്തകനായ ഒരു വിദ്യാര്‍ഥിയുടെ മൂക്കിന്റെ പാലത്തിന് തകരാറു പറ്റിയിട്ടുണ്ടെന്നും അഞ്ചോളം എസ് എഫ് ഐ പ്രവര്‍ത്തകര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ടെന്നും എസ് എഫ് ഐ നേതൃത്വം അറിയിച്ചു. നാല് കെ.എസ്.യു പ്രവര്‍ത്തകര്‍ക്ക് തലയ്ക്ക് പരിക്കേറ്റിട്ടുണ്ട്. ഒരു വിദ്യാര്‍ഥിയുടെ കൈക്ക് ഒടിവു പറ്റിയതായും കെ.എസ്.യു അറിയിച്ചു. എസ്.എഫ്.ഐ പ്രവര്‍ത്തകരെ പ്രവേശിപ്പിച്ച ജനറല്‍ ആശുപത്രിയിലേക്ക് എസ്.എഫ്.ഐ പ്രകടനം നടത്തിയിരുന്നു.
തുടര്‍ന്ന് കാമ്പസിനകത്ത് പോലീസ് നിലയുറപ്പിച്ചിട്ടുണ്ട്.
Discussion about this post