ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിന്റെ മറവിൽ രാജ്യത്ത് പ്രക്ഷോഭങ്ങൾ നടത്താനായി പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ പണം നിക്ഷേപിച്ചുവെന്ന ആരോപണത്തിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട് സമർപ്പിച്ചു. പോപ്പുലർ ഫ്രണ്ടിന്റെ മുതിർന്ന നേതാക്കളെയും പ്രവർത്തകരെയും ചോദ്യം ചെയ്തതിന് ശേഷമാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട് സമർപ്പിച്ചത്. അതാത് സംസ്ഥാനങ്ങളിൽ നടന്ന പ്രതിഷേധങ്ങളിൽ പോപ്പുലർ ഫ്രണ്ടിന് പങ്കുണ്ടോയെന്ന് പരിശോധിച്ച് വിവരങ്ങൾ നൽകാൻ കേന്ദ്ര സർക്കാർ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
രാജ്യത്തുടനീളം സംഘർഷങ്ങൾ നടത്താനായി പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ 120 കോടി രൂപ 73 സ്ഥാപനങ്ങളിലായി നിക്ഷേപം നടത്തിയതായാണ് എൻഫോഴ്സ്മെന്റിൻറെ കണ്ടെത്തൽ. ഉത്തർപ്രദേശിലെ സിഎഎ വിരുദ്ധ കലാപവും, പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയും തമ്മിൽ നേരിട്ട് ബന്ധമുണ്ടെന്ന വിവരങ്ങൾ എൻഫോഴ്സ്മെന്റിന് നേരത്തെ ലഭിച്ചിരുന്നു.സമാനതകളില്ലാത്ത അക്രമങ്ങൾ നടന്ന പ്രദേശങ്ങളിലേക്ക് പണം കൈമാറ്റം നടന്നെന്നും തുടർന്നാണ് അവിടെ കലാപങ്ങൾ നടന്നതെന്നതും എൻഫോഴ്സ്മെന്റ് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. ഡിസംബറിൽ പാർലമെന്റ് സിഎഎ അംഗീകരിച്ചതിന് ശേഷം പടിഞ്ഞാറൻ ഉത്തർപ്രദേശിലെ ബിജ്‌നോർ, ഹാപൂർ, ബഹ്‌റൈച്ച്, ഷംലി തുടങ്ങിയ പ്രദേശങ്ങളിലെ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം കൈമാറിയതായും എൻഫോഴ്സ്മെന്റ് കണ്ടെത്തിയിരുന്നു.
എൻഫോഴ്സ്മെന്റ് സമർപ്പിച്ച റിപ്പോർട്ട് പരിശോധിച്ച ശേഷം തുടർ നടപടികൾ കേന്ദ്ര സർക്കാർ സ്വീകരിക്കും. നിലവിൽ കർണ്ണാടക, ഉത്തർപ്രദേശ്, അസം എന്നീ സംസ്ഥാനങ്ങൾ പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപെട്ടിട്ടുണ്ട്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഈ സംസ്ഥാനങ്ങളിൽ നടന്ന പ്രക്ഷോഭങ്ങളുടെ മറവിൽ അരങ്ങേറിയ അക്രമങ്ങളിലും കലാപത്തിലും പോപ്പുലർ ഫ്രണ്ടിന് പങ്കുണ്ടെന്ന് കണ്ടെത്തിയതിൻറെ അടിസ്ഥാനത്തിലാണ് സംഘടനയെ നിരോധിക്കാൻ സംസ്ഥാന സർക്കാരുകൾ ആഭ്യന്തര മന്ത്രാലയത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്
Discussion about this post