പാലക്കാട്: ജനങ്ങള്‍ക്ക് ഉപകാരപ്രദമായ തരത്തില്‍ പദ്ധതികള്‍ നടപ്പാക്കുന്ന ആദ്യ ഗവൺമെന്റാണ് കേന്ദ്രം ഭരിക്കുന്നതെന്ന് കേന്ദ്ര വിദേശ കാര്യ സഹ മന്ത്രി വി. മുരളീധരന്. സ്വാതന്ത്ര്യ ലബ്ധിക്കു ശേഷം നിരവധി പദ്ധതി പ്രഖ്യാപനങ്ങള്‍ ഉണ്ടായെങ്കിലും അവ എല്ലാം കടലാസ്സില്‍ ഒതുങ്ങിയെന്നും എന്നാല്‍ ഇപ്പോള്‍ പദ്ധതികള്‍ ജനങ്ങള്‍ക്ക് ഉപകാരപ്രദമായ തരത്തില്‍ നടപ്പാക്കുന്ന സര്‍ക്കാരാണ് കേന്ദ്രത്തിലുള്ളതെന്നും മുരളീധരന് പറഞ്ഞു. പട്ടാമ്പി നഗരസഭാ 15-ാം ഡിവിഷനില്‍ പ്രധാനമന്ത്രി ആവാസ് യോജനയുടെ കീഴില്‍ പൂര്‍ത്തിയാക്കിയ ഇരുപതു വീടുകളുടെ ഗൃഹപ്രവേശനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിരവധി സര്‍ക്കാര്‍ പദ്ധതികള്‍ നമ്മുടെ മുന്നിലുണ്ടെങ്കിലും ദൗര്‍ഭാഗ്യവശാല്‍ പലതും സര്‍ക്കാര്‍ കാര്യം മുറ പോലെ എന്ന പദപ്രയോഗം ശരിയാകുന്ന തരത്തിലാണ് മുന്നോട്ട് പോകുന്നത്. അവയില്‍ നിന്നും വ്യത്യസ്തമായി സര്‍ക്കാര്‍ പദ്ധതിയെ എങ്ങനെ തന്റെ പ്രദേശത്തെ ജനങ്ങളുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് നടപ്പിലാക്കാന്‍ കഴിയും എന്നതിന്റെ ഏറ്റവും മഹത്തായ ഉദാഹരണമാണ് ഇന്ന് ഗൃഹപ്രവേശം നടക്കുന്ന ഇരുപതു വീടുകളുടെ നിര്‍മാണം എന്ന് കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി.
പ്രധാനമന്ത്രി നരേന്ദ്രമോദി 2015-ലാണ് ഒരു പുതിയ ഇന്ത്യ എന്ന ആശയം മുന്നോട്ട് വച്ചത്. അതിന്റെ ഭാഗമായി പി എം എ വൈ പദ്ധതിയിലൂടെ 2022 ഓടെ രണ്ടു കോടി വീടുകള്‍ രാജ്യത്തെ വിവിധ പ്രദേശങ്ങളിലായി പണി തീര്‍ക്കുക എന്നതാണ് ലക്ഷ്യമെന്നും വി. മുരളീധരന് കൂട്ടിച്ചേര്‍ത്തു.
സര്‍ക്കാര്‍ പദ്ധതികളില്‍ കാലഘട്ടതിനനുസരിച്ചുള്ള മാറ്റങ്ങള്‍ കൊണ്ട് വരുന്നതില്‍ പരാജയപ്പെട്ടത് കൊണ്ടാണ് കേരളത്തിലുള്‍പ്പടെ കോടിക്കണക്കിന് ആളുകള്‍ ഇന്നും ഭവന രഹിതരായി ജീവിക്കുന്നത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Discussion about this post