ഡൽഹി: കൊവിഡ് വിരുദ്ധ പോരാട്ടത്തിൽ ലോകത്തിനാകെ മാതൃകയായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. അമേരിക്കയും ചൈനയുമടക്കമുള്ള വൻ ശക്തികൾ പോലും കൊവിഡിന് മുന്നിൽ വിറച്ചപ്പോൾ കർശനമായ ലോക്ക് ഡൗണിലൂടെയും ആസൂത്രിതമായ പ്രതിരോധ പ്രവർത്തനങ്ങളിലൂടെയും പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയെ നയിച്ചുവെന്ന് സർവേ ചൂണ്ടിക്കാട്ടുന്നു. അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന സര്‍വേ ഏജന്‍സിയായ മോണിങ് കണ്‍സള്‍ട്ടന്റ് ആണ് സർവേ റിപ്പോർട്ട് പുറത്തു വിട്ടിരിക്കുന്നത്.
മോണിംഗ് കൺസൾട്ടന്റിന്റെ സര്‍വേ പ്രകാരം ജനുവരിയില്‍ 76 ശതമാനമായിരുന്ന മോദിയുടെ ജനപ്രീതി ഏപ്രിലില്‍ 83 ശതമാനമായാണ് വർദ്ധിച്ചിരിക്കുന്നത്. മാർച്ച് ആദ്യവാരത്തോടെ ഇന്ത്യയിൽ കൊവിഡ് രോഗബാധ ആഞ്ഞടിക്കാൻ തുടങ്ങിയപ്പോൾ പ്രതിരോധത്തിന്റെ മുൻ നിരയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി കടന്നു വന്നു. കൊവിഡ് പ്രതിരോധത്തിന് അമേരിക്കയും റഷ്യയുമടക്കമുള്ള പ്രബല രാഷ്ട്രങ്ങൾക്ക് പോലും സഹായം വാഗ്ദാനം ചെയ്തുകൊണ്ട് ലോകനേതാക്കളുടെ മുന നിരയിലേക്ക് നരേന്ദ്ര മോദി കുതിച്ചു കയറി. സമ്പൂർണ്ണ ലോക്ക് ഡൗണിലൂടെ രാജ്യത്തെ മുഴുവൻ ജനങ്ങളുടെയും പ്രതിപക്ഷത്തിന്റെയും വിശ്വാസം ഒരേ പോലെ പിടിച്ചു പറ്റാൻ നരേന്ദ്ര മോദിക്ക് സാധിച്ചു.
നൂറ്റിമുപ്പത് കോടി ജനസംഖ്യയുള്ള രാജ്യത്ത് ലഭ്യമായ സംവിധാനങ്ങൾ ഉപയോഗിച്ച് സ്ഥിതിഗതികൾ കൃത്യമായി നിയന്ത്രിക്കാനും മരണ നിരക്ക് ഉയരാതെ നോക്കാനും നരേന്ദ്ര മോദിക്ക് സാധിച്ചു. നേരത്തെ ഐഎഎന്‍എസ്- സീ വോട്ടര്‍ കോവിഡ് ട്രാക്കര്‍ സര്‍വേ പ്രകാരം നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ജനങ്ങൾക്കുള്ള വിശ്വാസം ഒരു മാസത്തിനുള്ളില്‍ 76.8 ശതമാനത്തില്‍ നിന്നും 93.5 ശതമാനമായി കുതിച്ചുയര്‍ന്നതായി വ്യക്തമായിരുന്നു.
Discussion about this post