ഭാരതത്തിന്റെ ആഭ്യന്തര സുരക്ഷയുടെ ചരിത്രത്തിൽ നാളിതുവരെ രാജ്യം കേട്ട പല ഔദ്യോഗിക ആഖ്യാനങ്ങൾക്കും പിന്നിൽ, ഭരണകൂടങ്ങളുടെ താൽപ്പര്യങ്ങൾക്കനുസരിച്ച് തിരുത്തിയെഴുതപ്പെട്ട തിരക്കഥകളായിരുന്നുവെന്ന ഗുരുതര ആരോപണങ്ങളുമായി മുൻ സുരക്ഷാ അണ്ടർ സെക്രട്ടറി ആർ.വി.എസ് മണി. യു.പി.എ ഭരണകാലത്ത് ആഭ്യന്തര മന്ത്രാലയത്തിൽ സേവനമനുഷ്ഠിച്ച അദ്ദേഹത്തിന്റെ പുതിയ വെളിപ്പെടുത്തലുകൾ ദേശീയ രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്. 2010 ജൂലൈ വരെ ആഭ്യന്തര സുരക്ഷാ വിഭാഗത്തിന്റെ ഒരു ഔദ്യോഗിക ഫയലിൽ പോലും ‘ഹിന്ദു ഭീകരത’ എന്ന വാക്കോ പ്രയോഗമോ ഉണ്ടായിരുന്നില്ലെന്നും, ഇന്റലിജൻസ് ബ്യൂറോയുടെ യാതൊരുവിധ ഇൻപുട്ടുകളും ഇല്ലാതെ ഒരു ജോയിന്റ് സെക്രട്ടറി തികച്ചും യാദൃച്ഛികമായി ഫയലിൽ ഈ പദം രേഖപ്പെടുത്തുകയായിരുന്നുവെന്നുമാണ് ആർ.വി.എസ് മണി ആരോപിക്കുന്നത്. എ.എൻ.ഐ പോഡ്‌കാസ്റ്റിൽ ഉൾപ്പെടെ പങ്കുവെച്ച തുറന്നുപറച്ചിലുകളിൽ, തന്റെ ഔദ്യോഗിക ജീവിതത്തിലും കുടുംബത്തിലും നേരിടേണ്ടി വന്ന കടുത്ത മാനസിക ആഘാതങ്ങളും അദ്ദേഹം ഓർത്തെടുക്കുന്നു.
ഭരണകൂടത്തിന്റെ താൽപ്പര്യങ്ങൾക്ക് വഴങ്ങാത്തതിന്റെ പേരിൽ 2013 ഡിസംബർ മുതൽ 2014 ജനുവരി വരെ നീണ്ട കടുത്ത ചോദ്യം ചെയ്യലുകൾക്ക് താൻ ഇരയാക്കപ്പെട്ടുവെന്നും, ഈ മാനസിക സമ്മർദ്ദങ്ങൾക്കിടയിലാണ് തന്റെ എൺപത്തിയെട്ടുകാരിയായ അമ്മ മരണപ്പെട്ടതെന്നും മണി വ്യക്തമാക്കുന്നു. പ്രശസ്ത നയതന്ത്ര വിദഗ്ദ്ധൻ കെ. സുബ്രഹ്മണ്യത്തോടൊപ്പം പ്രവർത്തിച്ചിരുന്ന തന്റെ പിതാവ് ഈ വിയോഗത്തോടെ പൂർണ്ണമായും തളരുകയും 2015-ൽ അന്തരിക്കുകയും ചെയ്തു. ഒരു ഉദ്യോഗസ്ഥന്റെ സത്യസന്ധതയ്ക്ക് തന്റെ കുടുംബം വലിയ വിലയാണ് നൽകേണ്ടി വന്നതെന്ന് അദ്ദേഹം പറയുന്നു. ‘ഹിന്ദു ഭീകരത’ എന്ന നരേറ്റീവ് കൃത്രിമമായി നിർമ്മിച്ചെടുക്കാനുള്ള രാഷ്ട്രീയ നീക്കങ്ങൾ 2006 ജൂൺ മുതൽ തന്നെ സജീവമായിരുന്നുവെന്നും, അത്തരം കേസുകൾ കണ്ടെത്തി റിപ്പോർട്ട് ചെയ്യാൻ രാഷ്ട്രീയ നേതൃത്വം തന്റെ മേൽ കടുത്ത സമ്മർദ്ദം ചെലുത്തിയിരുന്നതായും മണി വെളിപ്പെടുത്തുന്നു. അക്കാലത്ത് ഇസ്ലാമാബാദിൽ ആഭ്യന്തര സെക്രട്ടറി തല ചർച്ചകൾ നടക്കുമ്പോൾ ആർ.എസ്.എസ് ആസ്ഥാനത്തുണ്ടായ ഭീകരാക്രമണത്തിന്റെ രാഷ്ട്രീയ പ്രത്യാഘാതങ്ങൾ മറികടക്കാനും ഭീകരതയ്ക്ക് ഒരു മതരഹിത മുഖം നൽകാനും കോൺഗ്രസ് ഈ ആഖ്യാനം ഉപയോഗിക്കുകയായിരുന്നുവെന്നാണ് അദ്ദേഹത്തിന്റെ ആരോപണം.
സംഝോത എക്സ്പ്രസ് സ്ഫോടനത്തിൽ പോലും ഇതേ കൃത്രിമ തിരക്കഥയാണ് പ്രയോഗിച്ചതെന്ന് മണി ആരോപിക്കുന്നു. കറാച്ചിയിലെ കുപ്രസിദ്ധ കുറ്റവാളി ആരിഫ് കാസ്മാനിയുമായി ഐ.എസ്.ഐ ഉണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തിലാണ് സംഝോത എക്സ്പ്രസ് സ്ഫോടനം നടന്നതെന്നും, എന്നാൽ ഇതൊരു ഹിന്ദു ഭീകരാക്രമണമാണെന്ന് ഇന്ത്യൻ സർക്കാർ തിടുക്കത്തിൽ പ്രഖ്യാപിച്ചതോടെ കാസ്മാനിക്കുള്ള പണം തടഞ്ഞുവെക്കാൻ ഐ.എസ്.ഐക്ക് എളുപ്പമായെന്നും മണി ചൂണ്ടിക്കാണിക്കുന്നു. 26/11 മുംബൈ ഭീകരാക്രമണത്തിൽ ഐ.എസ്.ഐയും അന്നത്തെ ഭരണകക്ഷിയിലെ ചില ഘടകങ്ങളും തമ്മിൽ ഒത്തുകളിച്ചതായി സംശയിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം പറയുന്നു. കടലിൽ വെച്ച് സംശയാസ്പദമായ പാകിസ്താൻ കപ്പൽ നാവികസേനയും കോസ്റ്റ് ഗാർഡും കണ്ടെത്തിയിട്ടും മുകളിൽ നിന്നുള്ള ഉത്തരവുകൾ കാരണം നിരീക്ഷണം ഉപേക്ഷിക്കേണ്ടി വന്നു. ആക്രമണ സമയത്ത് എൻ.എസ്.ജി കമാൻഡോകളുടെ വിന്യാസം പത്ത് മണിക്കൂറോളം വൈകിയതും, തീവ്രവാദികൾ ആക്രമണം നടത്തുമ്പോൾ ഹോം അഡീഷണൽ ചീഫ് സെക്രട്ടറി താജ് ഹോട്ടലിനുള്ളിൽ ഉണ്ടായിരുന്നിട്ടും പരിക്കേൽക്കാതെ പുലർച്ചെ രക്ഷപ്പെട്ടതും ഈ ദുരൂഹതകൾക്ക് ആക്കം കൂട്ടുന്നതാണെന്ന് മണി ആരോപിക്കുന്നു.
പിടിക്കപ്പെട്ട ഭീകരൻ അജ്മൽ കസബിന്റെ കൈത്തണ്ടയിൽ ഹിന്ദുക്കൾ കെട്ടുന്ന ചുവന്ന നൂൽ (കലവ) കെട്ടിയത് പ്രാദേശിക ഹിന്ദു തീവ്രവാദികളാണ് ആക്രമണത്തിന് പിന്നിലെന്ന് വരുത്തിതീർക്കാനായിരുന്നുവെന്നും, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ തുക്കാറാം ഓംബ്ലെ സ്വന്തം ജീവൻ നൽകി കസബിനെ ജീവനോടെ പിടികൂടിയതോടെയാണ് ആ ഗൂഢാലോചന പൊളിഞ്ഞതെന്നും മണി വെളിപ്പെടുത്തുന്നു. പിന്നീട് തന്റെ ജീവന് നേരെ ഭീഷണിയുണ്ടായതായും കസബിന്റെ പാകിസ്താൻ പൗരത്വം മറച്ചുവെക്കാൻ തന്നെ തട്ടിക്കൊണ്ടുപോയി കസബിന് പകരം കൈമാറാൻ ഐ.എസ്.ഐ ബന്ധമുള്ളവർ ശ്രമിച്ചതായി ഇന്റലിജൻസ് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചതായും അദ്ദേഹം ആരോപിക്കുന്നുണ്ട്.
മറ്റൊരു പ്രമാദമായ കേസായ ഇസ്രത് ജഹാൻ ഏറ്റുമുട്ടലിലും വലിയ തിരുത്തലുകൾ നടന്നതായി മണി അവകാശപ്പെടുന്നു. നരേന്ദ്ര മോദിയെയും അമിത് ഷായെയും വധിക്കാൻ എത്തിയ ലഷ്കർ ഭീകരയായിരുന്നു ഇസ്രത് ജഹാൻ എന്ന് വ്യക്തമാക്കുന്ന ആദ്യ സത്യവാങ്മൂലം അന്നത്തെ ആഭ്യന്തര മന്ത്രി പി. ചിദംബരം ഏകപക്ഷീയമായി തിരുത്തുകയും ഭീകരബന്ധം ഫയലിൽ നിന്ന് നീക്കം ചെയ്യുകയുമായിരുന്നു. കേസ് അന്വേഷിച്ച പ്രത്യേക സംഘത്തിലെ ഉദ്യോഗസ്ഥൻ സതീഷ് വർമ്മ തന്നെ ക്രൂരമായി പീഡിപ്പിക്കുകയും മോദിക്കും അമിത് ഷാക്കുമെതിരെ മൊഴി നൽകാൻ നിർബന്ധിച്ച് തുടയിൽ സിഗരറ്റ് കൊണ്ട് പൊള്ളിക്കുകയും ചെയ്തതായി മണി വെളിപ്പെടുത്തുന്നു.
കൂടാതെ, കശ്മീരിലെ വിഘടനവാദികൾക്കും ഹുറിയത്ത് നേതാക്കൾക്കും കോടിക്കണക്കിന് രൂപയുടെ സമാധാന പാക്കേജ് പണം വെളുപ്പിക്കുന്നതിനായി ചോർത്തി നൽകിയിരുന്നതിനെക്കുറിച്ച് 2010-ൽ താൻ തയ്യാറാക്കിയ വിശദമായ റിപ്പോർട്ട് ആഭ്യന്തര മന്ത്രാലയം ബോധപൂർവ്വം പൊടിപിടിപ്പിച്ചു വെക്കുകയായിരുന്നുവെന്നും, 2017-ൽ പുതിയ സർക്കാർ അധികാരത്തിൽ വന്ന ശേഷമാണ് ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കടുത്ത നടപടികളിലേക്ക് നീങ്ങിയതെന്നും ആർ.വി.എസ് മണി വ്യക്തമാക്കുന്നു. ചരിത്രത്തിലെ അട്ടിമറികളിൽ നിന്നും കപട ആഖ്യാനങ്ങളിൽ നിന്നും ഒടുവിൽ ഭാരതം ഇന്ന് സുരക്ഷിതമായ ഒരു പാതയിലേക്ക് മാറിയിട്ടുണ്ടെന്നും വിഘടനവാദവും നക്സലിസവും വിജയകരമായി അടിച്ചമർത്താൻ രാജ്യത്തിന് കഴിഞ്ഞിട്ടുണ്ടെന്നും കൂട്ടിച്ചേർത്താണ് ആർ.വി.എസ് മണി തന്റെ വെളിപ്പെടുത്തലുകൾ അവസാനിപ്പിക്കുന്നത്.












