ശ്രീനഗർ: ജമ്മു കശ്മീരിലെ ഹന്ദ്വാരയിൽ നടന്ന ഏറ്റുമുട്ടലിൽ ഇന്ത്യൻ സൈന്യം വധിച്ച ഭീകരരിൽ ഒരുവൻ ലഷ്കറെ ത്വയിബ കമാൻഡർ ഹൈദർ എന്ന് സ്ഥിരീകരണം. പാകിസ്താന്‍ പൗരനും ലഷ്‌കറെ തൊയ്ബ ഉന്നത കമാന്‍ഡറുമായ ഹൈദറിനെയാണ് സുരക്ഷാസേന വധിച്ചതെന്ന് കശ്മീര്‍ ഐ.ജി. വിജയ് കുമാര്‍ അറിയിച്ചു.
ജമ്മുകാശ്മീരിലെ ഹന്ദ്വാര മേഖലയിൽ നടന്ന ഏറ്റുമുട്ടലിൽ മേജറും കേണലുമടക്കം അഞ്ച് സൈനികരാണ് വീരമൃത്യു വരിച്ചത്. രണ്ട് ഭീകരരെ സൈന്യം വധിക്കുകയും ചെയ്തു. ഏറ്റുമുട്ടലിൽ ജമ്മു കശ്മീർ പൊലീസിലെ ഒരു ഉദ്യോഗസ്ഥനും വീരമൃത്യു വരിച്ചിരുന്നു. ഹന്ദ്വാരയിലെ വീട്ടിൽ ഭീകരർ ബന്ദികളാക്കിയ ഏതാനും പേരെ രക്ഷിക്കാനുള്ള ദൗത്യമാണു സേനയുടെ 21 രാഷ്ട്രീയ റൈഫിൾസ് യൂണിറ്റ് ഏറ്റെടുത്തത്. വീടിനുള്ളിൽ പ്രവേശിച്ച സേനാംഗങ്ങൾ ബന്ദികളെ രക്ഷിച്ചു. പിന്നാലെയുണ്ടായ ഏറ്റുമുട്ടലിലാണ് ഇവർ വീരമൃത്യു വരിച്ചത്.
ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച ധീരസൈനികർക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിരോധ വകുപ്പ് മന്ത്രി രാജ്നാഥ് സിംഗും ആദരമർപ്പിച്ചു. സൈനികരുടെ ധീരതയും ത്യാഗവും വെറുതെയാകില്ലെന്ന് പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു. അവർ തികഞ്ഞ ആത്മാർത്ഥതയോടെ രാജ്യത്തെ സേവിക്കുകയും നമ്മുടെ പൗരന്മാരെ സംരക്ഷിക്കാൻ അശ്രാന്തമായി പരിശ്രമിക്കുകയും ചെയ്തുവെന്ന് പ്രധാനമന്ത്രി അനുസ്മരിച്ചു.
Discussion about this post