വിശാഖപട്ടണം : വിഷവാതകം ചോർന്ന സംഭവത്തെ തുടർന്ന് എൽ.ജി പോളിമേഴ്സിന്റെ കെമിക്കൽ പ്ലാന്റ് അടച്ചു പൂട്ടണമെന്നാവശ്യപ്പെട്ട് പ്രദേശവാസികളുടെ പ്രതിഷേധം. വാതകചോർച്ചയെ തുടർന്ന് മരിച്ച രണ്ട് പേരുടെ മൃതദേഹം ഫാക്ടറിയുടെ പ്രധാന ഗേറ്റിന് മുന്നിൽ പ്രദർശിപ്പിച്ചു കൊണ്ടായിരുന്നു പ്രതിഷേധം.പ്രക്ഷോഭത്തെ തുടർന്ന് ചിലർ കെമിക്കൽ പ്ലാന്റിലേക്ക് അതിക്രമിച്ചു കടക്കുകയും ചെയ്തു.സ്റ്റേറ്റ് ഡയറക്ടർ ജനറൽ ഓഫ് പോലീസ്, ഡിജി സവാങ് സംഭവസ്ഥലം സന്ദർശിക്കുന്നതിനിടയിലായിരുന്നു സംഭവം.
വാതകചോർച്ചയുണ്ടായതിനു ശേഷം പ്രദേശത്തു നിന്നും പോലീസ് മാറ്റി പാർപ്പിച്ചവർ മുദ്രാവാക്യങ്ങളോട് കൂടി രാവിലെ തിരിച്ചു വരികയായിരുന്നു.മെയ് ഏഴിന് എൽ.ജി പോളിമേഴ്സിന്റെ കെമിക്കൽ പ്ലാന്റിൽ വിഷവാതകം ചോർന്നതിനെ തുടർന്ന് 11 പേർ മരിക്കുകയും ആയിരത്തിലധികം പേർ ആശുപത്രിയിലാവുകയും ചെയ്തിരുന്നു.പുക നിറഞ്ഞത് കൊണ്ട് രക്ഷാപ്രവർത്തനം വളരെ ദുഷ്കരമായിരുന്നു.പോലീസും ആരോഗ്യ പ്രവർത്തകരും നന്നേ പാടുപെട്ടിട്ടാണ് സാഹചര്യം നിയന്ത്രണ വിധേയമായത്.
Discussion about this post