ഡൽഹി: ലോക്ക് ഡൗൺ പ്രഖ്യാപനത്തിന് ശേഷം ആദ്യമായി ബദരീനാഥ് ക്ഷേത്രം തുറന്നു. മുഖ്യ പൂജാരിയും ക്ഷേത്രം ഭാരവാഹികളും ചേർന്ന് പുലര്‍ച്ചെ നാലരയോടെയാണ് ക്ഷേത്രം തുറന്നത്. ലോക്ക് ഡൗൺ നിബന്ധനകൾ കൃത്യമായി പാലിച്ചു കൊണ്ട് നടന്ന ചടങ്ങിൽ വിരലിലെണ്ണാവുന്നവർ മാത്രമാണ് പങ്കെടുത്തത്.
ബദരിനാഥ് ക്ഷേത്രം തുറന്നതിന് ശേഷമുള്ള ആദ്യ പൂജ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വേണ്ടിയാണ് നടത്തിയത്. നേരത്തെ കേദാര്‍നാഥ് ക്ഷേത്രവും ലോക്ഡൗണിനു ശേഷം തുറന്നപ്പോള്‍ ആദ്യപൂജ പ്രധാനമന്ത്രിയ്ക്ക് വേണ്ടി നടത്തിയിരുന്നു. മേയ് മുതല്‍ ഒക്ടോബര്‍ വരെയാണ് ബദരിനാഥിലെ തീര്‍ഥാടന കാലഘട്ടം. ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശത്തിന് സമീപത്തെ ക്ഷേത്രം പൂര്‍ണമായും സൈന്യത്തിന്റെ നിയന്ത്രണത്തിലാണ്.
ലോക്ക് ഡൗൺ നിലനിൽക്കുന്നതിനാൽ ഭക്തര്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ അനുവാദമില്ലെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു. കൊവിഡ് വ്യാപനം പടരുന്ന സാഹചര്യത്തിൽ കേന്ദ്രസർക്കാർ നിയന്ത്രണങ്ങൾക്ക് വിധേയമായിട്ടായിരിക്കും ഇത്തവണത്തെ തീർത്ഥാടന കാലഘട്ടമെന്നും അധികൃതർ വിശദീകരിച്ചു.
Discussion about this post