ഡൽഹി: രാജ്യത്തെ യുവക്കൾക്ക് മൂന്ന് വർഷത്തെ സൈനിക സേവനത്തിന് അവസരം നൽകുന്ന കരസേനയുടെ പദ്ധതിക്ക് പിന്തുണയുമായി മഹീന്ദ്രാ ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര. ടൂര്‍ ഓഫ് ഡ്യൂട്ടിയുടെ ഭാഗമായി സൈന്യത്തില്‍ സേവനം അനുഷ്ഠിക്കുന്ന യുവാക്കള്‍ക്ക് അതിനുശേഷം മഹീന്ദ്രയിൽ ജോലി നൽകുമെന്ന് അദ്ദേഹം അറിയിച്ചു.
യുവാക്കളെ താത്കാലികമായി സൈന്യത്തിന്റെ ഭാഗമാക്കുന്നത് സംബന്ധിച്ച തീരുമാനം സ്വാഗതാര്‍ഹമാണ്. ഇത് സൈനിക ജോലിയിലെന്നത് പോലെ ഓഫീസ് ജോലിയിലും അച്ചടക്കം പാലിക്കാൻ യുവാക്കളെ പ്രാപ്തരാക്കുമെന്നും അദ്ദേഹം പറഞ്ഞു. സൈന്യത്തില്‍ ചേരുന്നതിനുള്ള മാനദണ്ഡങ്ങള്‍ എല്ലാം പാലിച്ചുള്ള നിയമനം ആയതിനാല്‍ ഈ സേവനത്തിനുശേഷം ഏത് മേഖലയില്‍ ജോലി ചെയ്യാനും അവര്‍ക്ക് തികഞ്ഞ അച്ചടക്കമുണ്ടാകുമെന്നാണ് താന്‍ കരുതുന്നതെന്നും കരസേന യുവാക്കള്‍ക്ക് ഈ അവസരം ഒരുക്കുന്നതില്‍ അതിയായ സന്തോഷമുണ്ടെന്നും അദ്ദേഹം അറിയിച്ചു.
സൈനിക സേവനം ഒരു തൊഴിലായി നിലനിര്‍ത്താന്‍ ആഗ്രഹിക്കാത്തവരും എന്നാല്‍ സൈനിക ജീവിതത്തിന്റെ സാഹസികതയും അനുഭവങ്ങളും അതിന്റെ ആവേശവും ആഗ്രഹിക്കുന്നവരുമായ യുവാക്കൾക്ക് വേണ്ടിയാണ് ടൂർ ഓഫ് ഡ്യൂട്ടി എന്ന ആശയം സൈന്യം കേന്ദ്രസർക്കാരിന് മുന്നിൽ വെച്ചത്.
പുതിയ പദ്ധതിയുടെ ഭാഗമായി സൈനിക പരിശീലനം ലഭിക്കുന്ന യുവാക്കള്‍ രാജ്യത്തിന് മുതല്‍ക്കൂട്ടാകുമെന്ന് സൈനിക വൃത്തങ്ങൾ വിലയിരുത്തുന്നു. ഇത്തരത്തില്‍ അച്ചടക്കവും സമര്‍പ്പണ ബോധവുമുള്ള യുവാക്കൾ ഭാവി ജീവിതത്തിൽ രാജ്യത്തിന്റെ യശ്ശസ്സ് ഉയർത്തിപ്പിടിക്കുമെന്നും സൈന്യം നിരീക്ഷിക്കുന്നു. യുവാക്കൾക്ക് മൂന്ന് വർഷത്തെ സൈനിക സേവനത്തിന് അവസരമൊരുക്കുക വഴി സൈന്യത്തിലെ ഒഴിവുകള്‍ നികത്താന്‍ സാധിക്കുന്നതിനോടൊപ്പം യുവാക്കൾക്ക് തൊഴിലും ലഭ്യമാകുമെന്ന് സൈന്യം വിലയിരുത്തുന്നു.
ടൂർ ഓഫ് ഡ്യൂട്ടിയുടെ ഭാഗമായി സൈനിക സേവനം അനുഷ്ഠിക്കുന്നവരെ മഹീന്ദ്രയുടെ ഭാഗമാക്കുന്നതിൽ അതിയായ അഭിമാനമുണ്ടെന്നും ആനന്ദ് മഹീന്ദ്ര അറിയിച്ചു.
Discussion about this post