ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പൂർവ്വകാല ഡയറിക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാനൊരുങ്ങി അന്താരാഷ്ട്ര പ്രസിദ്ധീകരണ സ്ഥാപനമായ ഹാർപർ കോളിൻസ്. ‘ജഗത് ജനനിയെ‘ സംബോധന ചെയ്ത് യൗവ്വനകാലത്ത് അദ്ദേഹം എഴുതിയ ഡയറിക്കുറിപ്പുകളാണ് പ്രസിദ്ധീകരണത്തിന് തയ്യാറെടുക്കുന്നത്. ലോകമാതാവിനുള്ള കത്തുകളുടെ രൂപത്തിൽ തയ്യാറാക്കിയ കുറിപ്പുകളാണ് ഇവ.
പ്രശസ്ത ഗുജറാത്തി നിരൂപക ഭാവന സൊമായയാണ് നരേന്ദ്ര മോദിയുടെ കുറിപ്പുകൾ വിവർത്തനം ചെയ്തിരിക്കുന്നത്. 1986ലെ മോദിയുടെ ഡയറിയിൽ നിന്നെടുത്ത ഈ കുറിപ്പുകൾ ഇ- ബുക്ക് രൂപത്തിലും പുറത്തിറങ്ങുന്നുണ്ട്.
ഇത് ഒരിക്കലും ഒരു സാഹിത്യ രചനയല്ലെന്നും ഈ കുറിപ്പുകളിലെ നിരീക്ഷണങ്ങൾ പൂർണ്ണമായും മറയില്ലാതെ രേഖപ്പെടുത്തപ്പെട്ട തന്റെ ചിന്താപ്രവാഹമാണെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടതായി ഹാർപ്പർ കോളിൻസ് വ്യക്തമാക്കുന്നു. താൻ ഒരു എഴുത്തുകാരനല്ലെന്നും ഇവ തന്റെ ചിന്താവ്യാപാരങ്ങളുടെ പ്രകടനമാണെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെടുന്നു. ബുദ്ധിയിലും മനസ്സിലും സംഭവിക്കുന്ന ചിന്താസ്പന്ദനങ്ങളുടെ സ്വാഭാവികമായ രേഖപ്പെടുത്തലുകളാണ് ഇവയെന്നും അദ്ദേഹം പറയുന്നു.
യൗവ്വന കാലഘട്ടത്തിൽ ഉറങ്ങുന്നതിന് മുൻപായി ആത്മസംവാദം നടത്തിയിരുന്ന നരേന്ദ്ര മോദി, തന്റെ മനസ്സിനെ മഥിച്ച വ്യത്യസ്തങ്ങളായ വിഷയങ്ങൾ ജഗന്മാതാവിനോട് പങ്കു വെച്ചിരുന്നു. അവയിൽ ദുഃഖങ്ങളും ആത്മാന്വേഷണങ്ങളും ഊഷ്മളമായ ഓർമ്മക്കുറിപ്പുകളും അനാവൃതമാകുന്നു.
മാറ്റത്തിന് കൊതിക്കുന്ന ഒരു യുവാവിന്റെ ചിന്തകളും പ്രതീക്ഷകളും വ്യക്തമാക്കുന്ന ഡയറിക്കുറിപ്പിലെ പല പേജുകളും പിന്നീട് അദ്ദേഹം തന്നെ നശിപ്പിച്ചിട്ടുണ്ട്. അവയിൽ ലഭ്യമായവ ഇംഗ്ലീഷിൽ പ്രസിദ്ധീകരിക്കാനും അതു വഴി അവയെ ലോകത്തിന് സമർപ്പിക്കാനുമുള്ള ഒരു ഉദ്യമമാണ് പുസ്തകമെന്നും ഭാവന സൊമായ വ്യക്തമാക്കി.
ഒരു ലോകനേതാവെന്ന നിലയിൽ ഇച്ഛാശക്തിയും അശ്രാന്ത പരിശ്രമവുമാണ് നരേന്ദ്ര മോദിയുടെ വിജയത്തിന്റെ രഹസ്യമെങ്കിൽ തീക്ഷണമായ ചിന്താഗതികളും വൈകാരിക സന്തുലനവുമാണ് നരേന്ദ്ര മോദിയിലെ എഴുത്തുകാരന്റെ സവിശേഷതകളെന്നും പ്രസാധകർ അഭിപ്രായപ്പെടുന്നു. ‘ലെറ്റേഴ്സ് ടു മദർ‘ എന്ന് പേരിട്ടിരിക്കുന്ന പുസ്തകം അടുത്ത മാസമാണ് പ്രസിദ്ധീകരിക്കപ്പെടുന്നത്.
Discussion about this post