ഡൽഹി: പാവപ്പെട്ടവരുടെയും കർഷകരുടെയും സ്ത്രീകളുടെയും യുവാക്കളുടെയും ശാക്തീകരണത്തിന് സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എൻ ഡി എ സർക്കാരിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് നൽകിയ ഓഡിയോ സന്ദേശത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. ഇന്ത്യയെ പുതിയ ഉയരങ്ങളിൽ എത്തിക്കുക എന്ന സ്വപ്നം മുൻനിർത്തിയാണ് 2019 ലോക്സഭാ തിരഞ്ഞെടുപ്പിൽ ജനങ്ങൾ വോട്ട് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
കൊവിഡ് 19നെതിരായ പോരാട്ടത്തിൽ രാജ്യം വിജയം വരിക്കുമെന്ന് ജനങ്ങൾക്ക് എഴുതിയ കത്തിൽ പ്രധാനമന്ത്രി വ്യക്തമാക്കി. സർക്കാരിന്റെ വ്യത്യസ്ത പദ്ധതികളും നേട്ടങ്ങളും വൻ തീരുമാനങ്ങളും അദ്ദേഹം ജനങ്ങൾക്ക് എഴുതിയ കത്തിൽ വിശദീകരിച്ചു.
ജമ്മു കശ്മീരിൽ ആർട്ടിക്കിൾ 370 പിൻവലിച്ച നടപടി ദേശീയ ഐക്യവും സമത്വവും ഊട്ടിയുറപ്പിച്ചുവെന്ന് വ്യക്തമാക്കിയ പ്രധാനമന്ത്രി, അയോധ്യ കേസിലെ വിധിയും പൗരത്വ ഭേദഗതി നിയമവും പരാമർശിച്ചു. സംയുക്ത സേനാ മേധാവിയുടെ തസ്തിക സൃഷ്ടിച്ചതിലൂടെ സൈനിക വിഭാഗങ്ങൾക്കിടയിൽ മികച്ച ഏകോപനം സാദ്ധ്യമായി. ഗഗൻയാൻ പദ്ധതിയുടെ നടപടികൾ പുരോഗമിക്കുന്നതായും പ്രധാനമന്ത്രി അറിയിച്ചു.
പി എം- കിസാൻ സമ്മാൻ നിധിയുടെ പരിധിയിൽ എല്ലാത്തരം കർഷകരെയും ഉൾപ്പെടുത്തുമെന്ന് പ്രഖ്യാപിച്ച പ്രധാനമന്ത്രി, പദ്ധതിയുടെ ഭാഗമായി ഒരു വർഷത്തിനുള്ളിൽ പത്ത് കോടി കർഷകർക്ക് ബാങ്ക് അക്കൗണ്ടുകൾ വഴി എഴുപത്തിരണ്ടായിരം കോടി രൂപ വിതരണം ചെയ്ത കാര്യവും ചൂണ്ടിക്കാട്ടി. പതിനഞ്ച് കോടി ഗ്രാമീണ ഭവനങ്ങളിൽ കുടിവെള്ളമെത്തിക്കാൻ ലക്ഷ്യമിടുന്ന ‘ജല ജീവൻ‘ പദ്ധതിയുടെ വിശദാംശങ്ങളും പ്രധാനമന്ത്രി വിശദീകരിച്ചു.
അറുപത് വയസ്സു കഴിഞ്ഞ കർഷകർക്കും ചെറുകിട കച്ചവടക്കാർക്കും അസംഘടിത മേഖലയിലെ തൊഴിലാളികൾക്കും പ്രതിമാസം മൂവായിരം രൂപ വീതം പെൻഷൻ നൽകുന്ന പദ്ധതിയെ ചരിത്രപരമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വിശേഷിപ്പിച്ചു. കച്ചവടക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി വ്യാപാരി കല്യാൺ ബോർഡ് സ്ഥാപിക്കാനുള്ള തീരുമാനവും പ്രധാനമന്ത്രി വിശദമാക്കി. ആദിവാസി കുട്ടികളുടെ വിദ്യാഭ്യാസ ഉന്നമനം ലക്ഷ്യമിട്ട് നാന്നൂറ് ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്കൂളുകൾ സ്ഥാപിക്കനുള്ള പദ്ധതിയും പ്രധാനമന്ത്രി ജനങ്ങൾക്ക് മുന്നിൽ വെച്ചു.
Discussion about this post