ഡൽഹി: രാമക്ഷേത്ര നിർമ്മാണം ആരംഭിക്കാനിരിക്കെ അയോധ്യ നഗരത്തിന്റെ വികസനത്തിനായി വൻ പദ്ധതികളുമായി സർക്കാർ. രാമക്ഷേത്രത്തിലേക്കുള്ള ബൈപ്പാസ് സൗന്ദര്യവത്കരണത്തിനായുള്ള 55 കോടി രൂപയുടെ പദ്ധതിക്ക് ദേശീയ പാത അതോറിറ്റി അനുമതി നൽകി. ഹനുമാൻ സ്വാമിയുടെ പ്രതിമയും ചെറു പൂന്തോട്ടങ്ങളും കൃത്രിമ ജലധാരകളും 16 കിലോമീറ്റർ ബൈപ്പാസിനെ മനോഹരമാക്കും.
അയോധ്യയെയും പ്രയാഗ് രാജിനെയും വാരണസിയെയും ബന്ധിപ്പിക്കുന്ന പാത നവീകരിക്കാനും ആലോചനയുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന ഭൂമി പൂജയോടെ ഓഗസ്റ്റ് അഞ്ചിനാണ് അയോധ്യയിൽ രാമക്ഷേത്ര നിർമ്മാണം ആരംഭിക്കുന്നത്. മൂന്നര വർഷം കൊണ്ട് പണി പൂർത്തിയാകുന്ന 161 അടി ഉയരമുള്ള ക്ഷേത്രത്തിന് അഞ്ച് ഗോപുരങ്ങൾ ഉണ്ടാകും.
ഓഗസ്റ്റ് അഞ്ചിന് 10.30 ഓടെ ആരംഭിക്കുന്ന ഭൂമി പൂജക്കൊടുവിൽ 12.15 ഓടെ ക്ഷേത്രത്തിന് തറക്കല്ലിടും. രാവണനിഗ്രഹത്തിന് ശേഷമുള്ള ശ്രീരാമന്റെ അയോധ്യാ പുനപ്രവേശനത്തിനെ അനുസ്മരിച്ച് അന്നേ ദിവസം ഭവനങ്ങളിൽ ദീപം തെളിക്കാൻ വിശ്വ ഹിന്ദു പരിഷത്ത് ആഹ്വാനം ചെയ്തിട്ടുണ്ട്.
Discussion about this post