പ്രതിരോധ ചരിത്രത്തിലെ ഏറ്റവും വലിയ ഉടമ്പടിയുടെ ഫലമായി ഫ്രാൻസിൽ നിന്നുള്ള റഫാൽ വിമാനങ്ങൾ ഇന്ത്യൻ മണ്ണിൽ പറന്നിറങ്ങി. റഫാൽ പോർവിമാനങ്ങളുടെ ആദ്യ ഘട്ട കൈമാറ്റത്തിന്റെ ഫലമായി അഞ്ച് അത്യാധുനിക വിമാനങ്ങളാണ് ഇന്ന് ഹരിയാനയിലെ അംബാല എയർ ബേസിൽ പറന്നിറങ്ങിയത്. ഫ്രാൻസിൽ നിന്നും യു എ ഇ വഴി ഇന്ത്യയിലെത്തിയ ഈ ഉരുക്ക് പറവകളെ രാജ്യരക്ഷാ മന്ത്രി രാജ്നാഥ് സിംഗ് ഔദ്യോഗികമായി സ്വീകരിച്ചു.
പ്രതിപക്ഷത്തിന്റെ ആരോപണങ്ങളുടെയും ശത്രുക്കളുടെ അഹന്തയുടെയും നെഞ്ചിൽ അഗ്നിച്ചിറക് വീശി റഫാൽ പറന്നിറങ്ങുമ്പോൾ രാജ്യം സ്നേഹത്തോടെ, അതിലേറെ അഭിമാനത്തോടെ അനുസ്മരിക്കുന്ന ഒരു നാമമുണ്ട്. രോഗപിഢകൾ വലയ്ക്കുന്ന അന്ത്യനാളുകളിലും രാജ്യത്തിന്റെ സുരക്ഷയെയും സ്വകർമ്മ ധീരതയെയും ആർക്കു മുന്നിലും അടിയറ വെക്കാൻ കൂട്ടാക്കാത്ത മുൻ പ്രതിരോധ മന്ത്രി മനോഹർ പരീക്കറുടെ നാമം.
നാല് വർഷങ്ങൾക്ക് മുൻപ്, കൃത്യമായി പറഞ്ഞാൽ 2016 സെപ്റ്റംബർ 23ആം തീയതിയാണ് ഇന്ത്യ ഫ്രാൻസുമായി ചരിത്രപരമായ റഫാൽ കരാറിൽ ഒപ്പു വെക്കുന്നത്. ഫ്രാൻസിൽ നിന്നും 36 വിമാനങ്ങളാണ് കരാർ പ്രകാരം ഇന്ത്യ വാങ്ങുന്നത്. ഫ്രഞ്ച് കമ്പനിയായ ഡസോ ഏവിയേഷനുമായി കരാർ ഒപ്പിട്ട അന്നത്തെ പ്രതിരോധ മന്ത്രി മനോഹർ പരീക്കറുടെ നിശ്ചയദാർഢ്യമാണ് കരാർ ഇത്ര വേഗം യാഥാർത്ഥ്യമാക്കാൻ കാരണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ളവർ പല തവണ അനുസ്മരിച്ചിരുന്നു.
സാമൂഹിക മാദ്ധ്യമങ്ങളിലും മനോഹർ പരീക്കറെ അനുസ്മരിച്ചുകൊണ്ടുള്ള പോസ്റ്റുകൾ വ്യാപകമാകുകയാണ്. ചുവപ്പു നാടയിൽ കുരുങ്ങി രാജ്യരക്ഷ അവതാളത്തിലാകരുതെന്ന് നിർബ്ബന്ധമുള്ള മന്ത്രിയായിരുന്നു മനോഹർ പരീക്കർ. എന്നാൽ 2019ൽ തന്നെ ഇന്ത്യക്ക് സ്വന്തമാകേണ്ടിയിരുന്ന റഫാൽ പോർവിമാനങ്ങൾ അല്പമെങ്കിലും വൈകിയിട്ടുണ്ടെങ്കിൽ അതിന് കാരണക്കാരായ പ്രതിപക്ഷം സ്വയം രാജ്യസ്നേഹം അളക്കേണ്ടതാണെന്ന് ഭഗവാൻ ധാരി എന്നയാൾ ട്വീറ്റ് ചെയ്യുന്നു. രാജ്യസുരക്ഷയും രാഷ്ട്രീയവും കൂട്ടിക്കുഴയ്ക്കുന്നത് വിലകുറഞ്ഞ ഏർപ്പാടാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
പ്രതിരോധ മന്ത്രി പദത്തിൽ നിന്നും വിടവാങ്ങി പുതിയ കർമ്മപഥം സ്വീകരിച്ചപ്പോഴും പിന്നീട് രോഗക്കിടക്കയിലായിരുന്നപ്പോഴും റഫാൽ കരാറിന്റെ കാര്യത്തിൽ ആവേശഭരിതനായിരുന്നു മനോഹർ പരീക്കർ. റഫാൽ ഇന്ത്യയ്ക്ക് സ്വന്തമാകുന്ന നിമിഷത്തിന് സാക്ഷിയാകാൻ ഉത്സുകനായിരുന്നു താനെന്ന് വ്യക്തമാക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റുകൾ. എന്നാൽ അർബുദ ബാധയെ തുടർന്ന് 2019 മാർച്ച് മാസം 17ആം തീയതി അദ്ദേഹം അനശ്വരതയിലേക്ക് മടങ്ങുകയായിരുന്നു.
ഇനി വരാനിരിക്കുന്ന 31 റഫാൽ യുദ്ധവിമാനങ്ങളും അനുബന്ധ യുദ്ധോപകരണങ്ങളും ഇന്ത്യൻ വ്യോമസേനയെ ഏഷ്യയിലെ അനിഷേധ്യ ശക്തിയാക്കി മാറ്റും. എങ്ങനെയായിരിക്കണം ഒരു പ്രതിരോധ മന്ത്രി എന്ന് സ്വന്തം ജീവിതത്തിലൂടെ ബോദ്ധ്യപ്പെടുത്തി വിടവാങ്ങിയ മനോഹർ പരീക്കർ കാട്ടിയ പാതയിൽ നിന്നും അണുവിട പിന്നോട്ടില്ലെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൻ കീഴിൽ രാജ്നാഥ് സിംഗ് മുന്നോട്ട് പോകുമ്പോൾ ശത്രുവിന്റെ നെഞ്ചിൽ ഭയത്തിന്റെ തിരയിളക്കങ്ങൾ സൃഷ്ടിക്കപ്പെടുമെന്ന് തീർച്ച.
പ്രതിരോധ കരാറുകൾക്ക് തുരങ്കം വെക്കാൻ രാജ്യത്തിനകത്തു നിന്നും പുറത്തു നിന്നുമുള്ള ശ്രമങ്ങളെ ഒരേ നുകത്തിൽ കെട്ടി പ്രഹരിക്കുന്ന ഇന്ത്യൻ രാജ്യരക്ഷാ മന്ത്രിയുടെ പ്രസ്താവന നൽകുന്ന സന്ദേശം ശക്തമാണ്. പൂർവ്വസൂരികളുടെ സ്വപ്നങ്ങളിലെ ഇന്ത്യ ജ്വലിക്കുക തന്നെ ചെയ്യുമെന്ന സന്ദേശം.
Discussion about this post