തിരുവനന്തപുരം: വിമാനാപകടം ഉണ്ടായ കരിപ്പൂരിലേക്ക് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്, മുഖ്യമന്ത്രി പിണറായി വിജയന് തുടങ്ങിയവര്‍ പുറപ്പെട്ടു. കരിപ്പൂരിലെ സ്ഥിതിഗതികള്‍ നേരിട്ട് വിലയിരുത്താനാണ് ഉന്നതസംഘം കരിപ്പൂരിലെത്തുന്നത്.
മുഖ്യമന്ത്രിക്കൊപ്പം സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്, മന്ത്രിമാരായ ഇ.പി. ജയരാജന്, കെ.കെ. ശൈലജ, രാമചന്ദ്രന് കടന്നപ്പള്ളി, എ.കെ. ശശീന്ദ്രന്, ടി.പി. രാമകൃഷ്ണന്, ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത, സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ തുടങ്ങിയവര്‍ രാവിലെ പത്തോടെ എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനത്തില്‍ കരിപ്പൂരില്‍ എത്തും.
കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരിയും പ്രത്യേക വിമാനത്തിൽ കരിപ്പൂരിലെത്തുന്നുണ്ട്. നേരത്തെ കേന്ദ്രമന്ത്രി വി. മുരളീധരന് കരിപ്പൂരിലെത്തിയിരുന്നു. മന്ത്രി കെ.ടി. ജലിലും സ്ഥലത്ത് കാമ്പ് ചെയ്യുന്നുണ്ട്.
ദുബായില്‍ നിന്നു വന്ന എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം വെള്ളിയാഴ്ച രാത്രി 7:35 ന് റണ്‍വേയില്‍ നിന്നു തെന്നി മാറി 35 അടി താഴേക്ക് വീഴുകയായിരുന്നു. വിമാനം രണ്ടായി പിളര്‍ന്ന് മുന്‍ഭാഗം തകര്‍ന്നു. അപകടത്തില്‍ പൈലറ്റുമാര്‍ ഉള്‍പ്പെടെ 19 പേരാണ് മരിച്ചത്. അമ്മയും കുഞ്ഞും, രണ്ട് കുട്ടികളും, അഞ്ച് സ്ത്രീകളും അടക്കമുള്ളവര്‍ മരിച്ചവരില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. വിമാനത്തിന്റെ പൈലറ്റ് ക്യാപ്റ്റന്‍ ഡി.വി.സാഠേ, സഹപൈലറ്റ് അഖിലേഷ് കുമാര്‍ എന്നിവരും മരിച്ചു. സാഹിറ ബാനുവും ഒന്നര വയസുകാരന് അസം മുഹമ്മദുമാണ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വച്ച് മരിച്ചത്.
ഒരു ഗര്‍ഭിണിയടക്കം 5 പേര് കോഴിക്കോട് മിംസ് ആശുപത്രിയിലും കോഴിക്കോട് മെഡിക്കല്‍ കോളേജിലെ മാതൃശിശുസംരക്ഷണകേന്ദ്രത്തില്‍ രണ്ട് കുട്ടികളും ഗുരുതരാവസ്ഥയിലുണ്ട്. കോഴിക്കോട് മെഡിക്കല്‍ കോളേജിലടക്കം വൃദ്ധര്‍ക്കും യുവാക്കള്‍ക്കുമടക്കം നിരവധിപ്പേര്‍ക്ക് ഗുരുതരമായ പരിക്കുണ്ട്.
അതേസമയം, ചിലര്‍ അപകടനില തരണം ചെയ്തു. പരിക്കേറ്റ യാത്രക്കാരും വിമാനജീവനക്കാരുമടക്കം 171 പേര് വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്. കോഴിക്കോട് ആശുപത്രിയില്‍ 13 പേരും മലപ്പുറത്തെ ആശുപത്രിയില്‍ ആറുപേരുമാണ് മരിച്ചിരിക്കുന്നത്.
ജാനകി, 54, ബാലുശ്ശേരി, അഫ്സല് മുഹമ്മദ്, 10 വയസ്സ്, സാഹിറ ബാനു, കോഴിക്കോട് സ്വദേശി, സാഹിറയുടെ ഒന്നരവയസ്സുള്ള കുഞ്ഞ് അസം മുഹമ്മദ്, കോഴിക്കോട് സ്വദേശി, സുധീര്‍ വാര്യത്ത് (45), വളാഞ്ചേരി കുളമംഗലം സ്വദേശി, ഷഹീര്‍ സെയ്ദ്, 38 വയസ്സ്, തിരൂര്‍ സ്വദേശി, മുഹമ്മദ് റിയാസ്, 23, പാലക്കാട്, രാജീവന്, കോഴിക്കോട്, ഷറഫുദ്ദീന്, കോഴിക്കോട് സ്വദേശി,ശാന്ത, 59, തിരൂര്‍ നിറമരുതൂര്‍ സ്വദേശി, കെ വി ലൈലാബി, എടപ്പാള്‍, മനാല്‍ അഹമ്മദ് (മലപ്പുറം), ഷെസ ഫാത്തിമ (2 വയസ്സ്), ദീപക് എന്നിവരാണ് മരിച്ചത്. മറ്റ് മൂന്ന് പേരുടെ മൃതദേഹങ്ങള്‍ കൂടി തിരിച്ചറിയാനുണ്ട്.
കോഴിക്കോട്, മലപ്പുറം ജില്ലകളിലായി 13 ആശുപത്രികളിലായിട്ടാണ് ചികിത്സയിലുള്ളത്. കോഴിക്കോട് മെഡിക്കല്‍ കോളേജ്, കോഴിക്കോട് മിംസ്, കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രി, ഇഖ്റ ആശുപത്രി, മൈത്ര ആശുപത്രി, കൊണ്ടോട്ടി മേഴ്സി ആശുപത്രി, ഫറോക്ക് ക്രസന്റ് ആശുപത്രി, മഞ്ചേരി മെഡിക്കല്‍ കോളേജ്, റിലീഫ് ആശുപത്രി കൊണ്ടോട്ടി, എംബി ആശുപത്രി, മലപ്പുറം, അല്‍മാസ് കോട്ടയ്ക്കല്‍, ബി എം പുളിക്കല്‍, ആസ്റ്റര്‍ പന്തീരങ്കാവ് എന്നീ ആശുപത്രികളിലായാണ് ആളുകള്‍ ചികിത്സയിലുള്ളത്.
Discussion about this post