പാലക്കാട്: സി-ആപ്റ്റ് വഴി കെടി ജലീല്‍ കടത്തിയത് സ്വര്‍ണ്ണക്കിറ്റ് തന്നെയാണെന്ന ബിജെപിയുടെ ആരോപണം തെളിഞ്ഞുവരുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സി-ആപ്റ്റ് വഴി കഴിഞ്ഞ രണ്ടുവര്‍ഷമായി നടക്കുന്ന ഇടപാടുകളുടെ വിശദാംശങ്ങള്‍ കസ്റ്റംസ് സംസ്ഥാന പ്രോട്ടോകോള്‍ ഓഫീസറോട് ആവശ്യപ്പെട്ടു കഴിഞ്ഞു. രാജ്യത്ത് കേട്ടുകേള്‍വിയില്ലാത്ത കാര്യം നടന്നിട്ടും മുഖ്യമന്ത്രി എന്താണ് മിണ്ടാത്തതെന്ന് മനസിലാവുന്നില്ല. ജലീല്‍ രാജിവെക്കാന്‍ ഇതിലും കൂടുതല്‍ എന്ത് കാരണമാണ് വേണ്ടതെന്നും പാലക്കാട് ജില്ലാ വെര്‍ച്ച്വല്‍ റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കവേ സുരേന്ദ്രന്‍ ചോദിച്ചു.
ഇനി കെടി ജലീല്‍ പറയും പോലെ ഖുറാനാണ് കടത്തിയതെങ്കില്‍ വിദേശത്ത് നിന്നും മതഗ്രന്ഥങ്ങള്‍ ഇറക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ല. രാജ്യത്തിന്റെ നിയമങ്ങള്‍ ലംഘിച്ച ജലീല്‍ അപ്പോഴും രാജിവെക്കേണ്ടതുണ്ട്. കേരളത്തില്‍ ഖുറാന്‍ സുലഭമായി ലഭിക്കുമെന്നിരിക്കെ വിദേശത്ത് നിന്നും കടത്തിയത് ഖുറാനല്ലെന്ന് പച്ചപരമാര്‍ത്ഥമാണ്. കൈവെട്ട് കേസില്‍ ഉള്‍പ്പെട്ടിട്ടുള്ള മതതീവ്രവാദികള്‍ വരെയുള്ളവരുമായുള്ള ജലീലിന്റെ ലിങ്കാണ് സി-ആപ്റ്റില്‍ നിന്നും കിറ്റ് മൂവാറ്റുപുഴയിലും എടപ്പാളിലും എത്താന്‍ കാരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കേരളത്തില്‍ സ്വര്‍ണ്ണക്കടത്ത് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. ഇന്ത്യയുമായി അടുത്ത ബന്ധമുള്ള യു.എ.ഇയെ ഇതിലേക്ക് വലിച്ചിഴച്ചത് സംസ്ഥാന സര്‍ക്കാര്‍ ചെയ്ത പൊറുക്കാനാവാത്ത തെറ്റാണെന്നും അദ്ദേഹം വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെ വകുപ്പുകളിലെല്ലാം സ്വപ്നയ്ക്ക് അഴിമതി നടത്താന്‍ സാധിച്ചത് അദ്ദേഹവുമായുള്ള അടുത്ത ബന്ധം കാരണമാണെന്ന് സുരേന്ദ്രന്‍ ആരോപിച്ചു. വടക്കാഞ്ചേരിയില്‍ ലൈഫിന്‍്റെ ഫ്ലാറ്റ് സമുച്ചയം പണിയുന്നതിന് സ്വപ്നയും തന്‍്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഒരു കോടി കമ്മീഷന്‍ വാങ്ങിയത് മുഖ്യമന്ത്രിയുടെ അറിവോടെയാണ്. കരാറുകാരന്‍ സ്വപ്ന കമ്മീഷന്‍ വാങ്ങിയെന്ന് പറഞ്ഞ സ്ഥിതിക്ക് പാവപ്പെട്ടവരുടെ പിച്ചച്ചട്ടിയില്‍ കയ്യിട്ട് വാരിയവര്‍ക്ക് കൂട്ടുനിന്ന പിണറായി വിജയന്‍ രാജിവെച്ചേ തീരൂ. ലൈഫിന് പണം നല്‍കിയ വിദേശ സംഘടനയായ റെഡ്ക്രെസന്റെ ചിലര്‍ മുഖ്യമന്ത്രിയുടെ അടുപ്പക്കാരാണ്.
കൊവിഡ് പ്രതിരോധത്തില്‍ കേരളം പൂര്‍ണ്ണമായും പരാജയപ്പെട്ടു. രാജമലയില്‍ ഒരു ഗ്രാമം തന്നെ ഒലിച്ചുപോയിട്ടും പുറംലോകം അറിഞ്ഞത് 10 മണിക്കൂര്‍ കഴിഞ്ഞാണെന്നത് സംസ്ഥാനത്തിന് നാണക്കേടാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.
Discussion about this post