ഡൽഹി: ഇന്ത്യൻ സേനയുടെ കരുത്തായി റഫാൽ പോർവിമാനങ്ങൾ. ഫ്രാൻസിൽ നിന്നും ചരിത്രപരമായ കരാറിന്റെ ഭാഗമായി ആദ്യഘട്ടത്തിൽ ഇന്ത്യയിലെത്തിയ അഞ്ച് റഫാൽ യുദ്ധവിമാനങ്ങൾ വ്യോമസേനയുടെ ഭാഗമായി. വ്യാഴാഴ്ച രാവിലെ അംബാലയിലെ എയർബേസിൽ നടന്ന ചടങ്ങിലാണ് റഫാൽ വിമാനങ്ങൾ ഔദ്യോഗികമായി ഇന്ത്യൻ വ്യോമസേനയുടെ ഭാഗമായത്.
രാജ്യരക്ഷാ മന്ത്രി രാജ്നാഥ് സിങ്, ഫ്രഞ്ച് പ്രതിരോധ മന്ത്രി ഫ്ലോറൻസ് പാർലി, സംയുക്ത സേനാമേധാവി ബിപിൻ റാവത്ത്, വ്യോമസേനാ മേധാവി ആർ.കെ.എസ് ബദൗരിയ, പ്രതിരോധ സെക്രട്ടറി അജയകുമാർ, ഡിആർഡിഒ ചെയർമാൻ ഡോ. ജി. സതീഷ് റെഡ്ഡി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള ശക്തമായ ബന്ധത്തിന്റെ സൂചനയായാണ് റഫാൽ വ്യോമസേനയുടെ ഭാഗമായതെന്ന് രാജ്യരക്ഷാ മന്ത്രി രാജ്നാഥ് സിംഗ് അഭിപ്രായപ്പെട്ടു. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധവും ഇതിലൂടെ കൂടുതൽ ശക്തമായെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങിന്റെ ഭാഗമായി അംബാലയിലേക്ക് പുറപ്പെടുന്നതിന് മുൻപ് രാജ്നാഥ് സിങ്ങും ഫ്ലോറൻസ് പാർലിയും ഡൽഹിയിലെ പലം എയർ ഫോഴ്സ് സ്റ്റേഷനിൽവച്ചു കൂടിക്കാഴ്ച നടത്തിയിരുന്നു. ഡൽഹിയിലെ ദേശീയ യുദ്ധസ്മാരകത്തിൽ ഫ്ലോറൻസ് പാർലി പുഷ്പചക്രം അർപ്പിച്ചു. ചടങ്ങുകളുടെ ഭാഗമായി അംബാലയിൽ സർവ്വധർമ്മ പൂജ നടന്നു. അഞ്ച് റഫാലുകൾക്കും വാട്ടർ സല്യൂട്ട് നൽകി സ്വീകരിച്ചു.
തുടർന്ന് റഫാൽ, തേജസ്സ് വിമാനങ്ങളുടെ വ്യോമപ്രകടനം നടന്നു. ഫ്രാൻസിൽ നിന്നും ഇന്ത്യ വാങ്ങുന്ന 36 റഫാൽ വിമാനങ്ങളിൽ അഞ്ചെണ്ണം ജൂലൈ 29നാണ് അംബാലയിൽ എത്തിയത്. അടുത്ത നാല് വിമാനങ്ങൾ ഒക്ടോബറിലും മൂന്നാം ബാച്ച് ഡിസംബറിലും എത്തും. 2021 അവസാനത്തോടെ 36 റഫാൽ പോർവിമാനങ്ങളും ഇന്ത്യക്ക് സ്വന്തമാകും.
Discussion about this post