ദുബായ്: ഇന്ത്യൻ പ്രീമിയർ ലീഗിലെ ആവേശം അലതല്ലിയ മത്സരത്തിൽ ഡൽഹി ക്യാപ്പിറ്റൽസിന് ത്രസിപ്പിക്കുന്ന വിജയം. ഇരു ടീമുകളും തുല്യ സ്കോർ നേടി സമനിലയിലായ മത്സരത്തിൽ സൂപ്പർ ഓവറിലായിരുന്നു ഡൽഹിയുടെ വിജയം.
ടോസ് നേടിയ പഞ്ചാബ് നായകൻ ലോകേഷ് രാഹുൽ ഡൽഹിയെ ബാറ്റിംഗിന് ക്ഷണിച്ചു. ഡൽഹി 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 157 റൺസ് നേടി. 21 പന്തിൽ 53 റൺസ് നേടിയ മാർക്കസ് സ്റ്റോയിനിസ് ഡൽഹിയുടെ രക്ഷകനായി. നായകൻ ശ്രേയസ് അയ്യർ 39ഉം വിക്കറ്റ് കീപ്പർ ഋഷഭ് പന്ത 31ഉം റൺസ് നേടിയപ്പോൾ മുൻ നിര പരാജയപ്പെട്ടു. പഞ്ചാബിനായി മുഹമ്മദ് ഷാമി 4 ഓവറിൽ 15 റൺസ് മാത്രം വഴങ്ങി 3 വിക്കറ്റ് വീഴ്ത്തി. ഷെൽഡൻ കോട്രൽ 2ഉം രവി ബിഷ്ണോയ് 1 വിക്കറ്റും നേടി.
മറുപടി ബാറ്റിംഗിൽ പഞ്ചാബിനായി ഓപ്പണർ മായങ്ക് അഗർവാൾ 60 പന്തിൽ 89 റൺസ് നേടി മികച്ച പ്രകടം കാഴ്ചവെച്ചു. അവസാന നിമിഷത്തിൽ അഗർവാൾ പുറത്തായതാണ് പഞ്ചാബിനെ തകർത്തത്. നായകൻ എൽ രാഹുൽ 21ഉം കൃഷ്ണപ്പ ഗൗതം 20ഉം നേടിയതൊഴിച്ചാൽ മറ്റ് ബാറ്റ്സ്മാന്മാർ നിരാശപ്പെടുത്തു. ഡൽഹിക്ക് വേണ്ടി അശ്വിൻ, റബാഡ, സ്റ്റോയിനിസ് എന്നിവർ 2 വിക്കറ്റ് വീതവും മോഹിത് ശർമ്മയും അക്ഷർ പട്ടേലും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
അവസാന ഓവറിലെ അഞ്ചാം പന്തിൽ മായങ്ക് അഗർവാളും അവസാന പന്തിൽ ക്രിസ് ജോർദാനും പുറത്തായതോടെ പഞ്ചാബ് ഉറപ്പിച്ച ജയം സമനിലയിലേക്ക് വഴുതി. സൂപ്പർ ഓവറിൽ കേവലം 2 റൺസ് മാത്രം വിട്ടു കൊടുത്ത റബാഡ 2 വിക്കറ്റും വീഴ്ത്തി. മറുപടി ബാറ്റിംഗിൽ ഡൽഹി അനായാസം ലക്ഷ്യം കണ്ടു.
സ്കോർ
ഡൽഹി ക്യാപിറ്റൽസ്: 157/8 (20)
കിംഗ്സ് ഇലവൻ പഞ്ചാബ്: 157/8 (20)
Discussion about this post