ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുതിന്റെ ദുരൂഹ മരണം ഇളക്കി വിട്ട കൊടുങ്കാറ്റ് ശമിക്കുന്നില്ല. കഴിഞ്ഞ നാല് മാസത്തിനിടെ ബോളിവുഡുമായി ബന്ധപ്പെട്ട് നടന്ന പത്ത് ദുരൂഹ മരണങ്ങൾക്ക് പിന്നിലും മയക്കുമരുന്ന് ലോബിയുടെയും അധോലോക ശക്തികളുടെയും സാന്നിധ്യം സംശയിക്കപ്പെടുകയാണ്. പെട്ടെന്നുണ്ടാകുന്ന മരണങ്ങളും ആത്മഹത്യകളും അപകട മരണങ്ങളും വിരൽ ചൂണ്ടുന്നത് ഭയപ്പെടുത്തുന്ന, എന്നാൽ ഇന്ത്യൻ സിനിമാ ലോകത്തെ പരസ്യമായ ചില രഹസ്യങ്ങളിലേക്കാണ്.
കഴിഞ്ഞ മെയ് 31ന് മസ്തിഷ്കാഘാതത്തെ തുടർന്ന് മരണപ്പെട്ട ക്രിഷ് കപൂറിന്റെ മരണമാണ് പട്ടികയിൽ ആദ്യത്തേത്. റിയ ചക്രബർത്തിയുടെ കാസ്റ്റിംഗ് മാനേജർ ആയിരുന്നു ക്രിഷ്. മരണ സമയത്ത് ഇദ്ദേഹത്തിന് 28 വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നതും സാമാന്യേന പാരമ്പര്യമായി കണ്ടു വരുന്ന ഇത്തരം രോഗങ്ങൾ ഒന്നും തന്നെ ഇദ്ദേഹത്തിന്റെ കുടുംബത്തിൽ മറ്റാർക്കും ഉണ്ടായിരുന്നില്ല എന്നതും സംശയാസ്പദമാണ്.
ഇതേ കാലയളവിൽ തന്നെയാണ് ടിവി താരം മനീത് അഗർവാൾ ആത്മഹത്യ ചെയ്യുന്നത്. നവി മുംബൈയിലെ തന്റെ വീട്ടിനുള്ളിൽ അദ്ദേഹം തൂങ്ങി മരിക്കുകയായിരുന്നു. മരണ സമയത്ത് ഇദ്ദേഹം കടുത്ത സാമ്പത്തിക പ്രതിസന്ധികളിൽ ആയിരുന്നു.
മെയ് മാസത്തിൽ തന്നെയാണ് ‘കഹാനി ഘർ ഘർ കി‘ എന്ന സുപ്രസിദ്ധ ടിവി ഷോയിലെ താരം സച്ചിൻ കുമാറും മരണപ്പെടുന്നത്. ഹൃദയാഘാതമായിരുന്നു മരണ കാരണമായി രേഖപ്പെടുത്തിയത്.
മെയ് മാസത്തിൽ തന്നെയാണ് ബോളിവുഡിനെ ഞെട്ടിച്ചു കൊണ്ട് ഇരുപത്തിയഞ്ചുകാരിയായ താരം പ്രേക്ഷാ മേത്ത ആത്മഹത്യ ചെയ്തത്. ഇൻഡോറിലെ സ്വന്തം വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ പ്രേക്ഷയെ കണ്ടെത്തുകയായിരുന്നു. ക്രൈം പട്രോൾ, ലാൽ ഇഷ്ക്, മേരി ദുർഗ തുടങ്ങിയ ടിവി പരമ്പരകളിൽ തിളങ്ങി നിന്നിരുന്ന പ്രേക്ഷ, അക്ഷയ് കുമാർ നായകനായ ‘പാഡ് മാൻ‘ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചിരുന്നു. എന്നാൽ ‘സ്വപ്നങ്ങൾ മരിക്കുന്നതാണ് ഏറ്റവും വലിയ ദുരന്തം‘ എന്ന കുറിപ്പ് ഇൻസ്റ്റാഗ്രാമിൽ പങ്കു വെച്ച് താരം മരണം വരിക്കുകയായിരുന്നു.
ജൂൺ 8ആം തീയതി ഒരു ബഹുനില കെട്ടിടത്തിന്റെ പതിനാലാം നിലയിൽ നിന്ന് ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു സുശാന്ത് സിംഗ് രാജ്പുതിന്റെ മുൻ മാനേജർ ദിശ സാലിയൻ. ദിശയുടെ മരണം ആത്മഹത്യയാണെന്നും കൊലപാതകമാണെന്നും സംശയിക്കപ്പെടുന്ന സാഹചര്യത്തിലായിരുന്നു ഏവരെയും ഞെട്ടിച്ച സുശാന്തിന്റെ മരണം.
https://www.facebook.com/braveindianews/posts/2942683792621429
ബോളിവുഡിനെയും ഇന്ത്യൻ സിനിമ- ടിവി മേഖലയെ ആകമാനവും ഞെട്ടിച്ച വാർത്തയായിരുന്നു സുശാന്ത് സിംഗ് രാജ്പുതിന്റെ മരണം. ജൂൺ പതിനാലാം തീയതി ബാന്ദ്രയിലെ വസതിയിലെ കിടപ്പു മുറിയിൽ തൂങ്ങി മരിച്ച നിലയിൽ സുശാന്തിന്റെ മൃതദേഹം കാണപ്പെടുകയായിരുന്നു. സുശാന്തിന്റെ സുഹൃത്തും നടിയുമായ റിയ ചക്രവർത്തിയിൽ എത്തി നിൽക്കുന്ന അന്വേഷണം ബോളിവുഡും മയക്കുമരുന്ന് ലോബിയും തമ്മിലുള്ള അവിശുദ്ധ ബന്ധത്തിലേക്കുള്ള താക്കോലായാണ് വിലയിരുത്തപ്പെടുന്നത്. കേസിൽ പലരെയും രക്ഷിക്കാൻ മുംബൈ പൊലീസ് ശ്രമിക്കുന്നതായി ആക്ഷേപം നിലവിലുണ്ട്. ഈ സാഹചര്യത്തിൽ കേന്ദ്ര ഏജൻസികളായ സിബിഐയും എൻഫോഴ്സ്മെന്റും നാർക്കോട്ടിക്സ് കണ്ട്രോൾ ബ്യൂറോയും അന്വേഷണം ഏറ്റെടുത്തിരിക്കുകയാണ്.
‘യേ റിഷ്തേ ഹേ പ്യാർ കെ‘ എന്ന ടിവി സീരിയലിലൂടെ ശ്രദ്ധേയനായ നടൻ സമീർ ശർമ്മയുടെ മരണത്തിലും ദുരൂഹത നിലനിൽക്കുകയാണ്. മുംബൈ മലാഡിലെ വസതിയിൽ വെച്ച് നടന്ന മരണം അപകട മരണമായാണ് അന്വേഷിക്കപ്പെടുന്നത്.
സുശാന്തിന്റെ മാനേജരായിരുന്ന ദിശ സാലിയന്റെ അടുത്ത സുഹൃത്തായ സ്റ്റീവ് പിന്റോ ജൂലൈ പതിനഞ്ചിന് കാർ അപകടത്തിൽ മരിച്ചു. ദിശയുടെ മരണത്തിൽ സംശയം പ്രകടിപ്പിച്ച് ശക്തമായി രംഗത്ത് വന്ന സ്റ്റീവ് പിന്റോ, ദിശയുടെ മരണത്തിന്റെ ഏഴാം നാൾ മരണപ്പെടുകയായിരുന്നു. ഇതിലെ ദുരൂഹത നീക്കാനും ഇതു വരെ മുംബൈ പൊലീസിന് സാധിച്ചിട്ടില്ല.
മുംബൈ- അഹമ്മദാബാദ് ദേശീയ പാതയിൽ വെച്ച് ജൂൺ പതിനാലിന് ഉണ്ടായ അപകടത്തിലാണ് ക്യൂകി ഡിജിറ്റൽ മീഡിയ സഹസ്ഥാപകൻ സമീർ ബാംഗ്ര മരിച്ചത്. സമീർ ഓടിച്ചിരുന്ന സ്പോർട്ട്സ് ബൈക്കിലേക്ക് ഒരു ട്രക്ക് പാഞ്ഞ് കയറുകയായിരുന്നു.
ഓഗസ്റ്റ് രണ്ടാം തീയതി മരിച്ച ഭോജ്പുരി നടി അനുപമ പാഥക് ആണ് പട്ടികയിലെ ഒടുവിലത്തെ പേരുകാരി. നാൽപ്പത് വയസ്സുകാരിയായ അനുപമയെ മുംബൈ മെട്രോപൊളിറ്റൻ മേഖലയിലെ വാടക വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. അനുപമയുടെ ആത്മഹത്യാ കുറിപ്പിന്റെ ആധികാരികതയിൽ ബന്ധുക്കൾ സംശയം പ്രകടിപ്പിച്ചിരുന്നുവെങ്കിലും മുംബൈ പൊലീസ് അത് മുഖവിലക്കെടുത്തിട്ടില്ല.
മയക്കുമരുന്ന് മാഫിയയും തീവ്രവാദശക്തികളും അധോലോക നായകരും സമർത്ഥമായി ഉപയോഗിക്കുന്ന സുരക്ഷിത മേഖലയാണ് ബോളിവുഡ്. ദാവൂദ് ഇബ്രാഹിമും ഛോട്ടാ ഷക്കീലും അടക്കമുള്ള പേരുകളെ വീരപരിവേഷത്തിൽ അവതരിപ്പിക്കുന്ന ഇന്ത്യൻ സിനിമാ മേഖലയിലെ തമോഗർത്തങ്ങൾ താരങ്ങളെ ആകർഷിച്ച് വിഴുങ്ങുമ്പോൾ അവയ്ക്ക് പിന്നിലെ നിഗൂഢതകൾ ഉത്തരമില്ലാത്ത ചോദ്യങ്ങളായി ഇന്നും തുടരുന്നു.
Discussion about this post