ന്യൂഡൽഹി : ഉത്തർപ്രദേശിനെ ആഗോള വ്യവസായ കേന്ദ്രമാക്കി മാറ്റുന്നതിന്റെ ഭാഗമായി യോഗി ആദിത്യനാഥ് സർക്കാർ സംഘടിപ്പിച്ച ‘യു.പി-ജപ്പാൻ ഇൻവെസ്റ്റ്‌മെന്റ് മീറ്റ് 2026’ വൻ വിജയം. യമുന എക്‌സ്പ്രസ്‌വേ ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് അതോറിറ്റിയുടെ കീഴിൽ നിർമ്മിക്കാൻ ലക്ഷ്യമിടുന്ന 500 ഏക്കറിലെ ‘ജപ്പാൻ സിറ്റി’ പദ്ധതിയാണ് സമ്മേളനത്തിലെ പ്രധാന ആകർഷണം. ജാപ്പനീസ് കമ്പനികൾക്കും അവരുടെ അനുബന്ധ വ്യവസായങ്ങൾക്കും ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിക്കൊണ്ട് ഒരു സംയോജിത വ്യാവസായിക ആവാസവ്യവസ്ഥ നിർമ്മിക്കാനാണ് സംസ്ഥാന സർക്കാർ പദ്ധതിയിടുന്നത്. നോയിഡ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം സ്ഥാപിക്കുന്ന ഈ വ്യാവസായിക നഗരം സാങ്കേതിക കൈമാറ്റത്തിനും ഉൽപ്പന്ന നിർമ്മാണ ശൃംഖലകൾ ശക്തിപ്പെടുത്തുന്നതിനും നിർണ്ണായക പങ്കുവഹിക്കും.
ഇതോടൊപ്പം എസ്‌കോർട്ട്‌സ് കുബോട്ട, മിൻഡ കോർപ്പറേഷൻ എന്നീ പ്രമുഖ ജാപ്പനീസ് കമ്പനികൾ യീഡ മേഖലയിൽ നടപ്പിലാക്കുന്ന 3,191 കോടി രൂപയുടെ പദ്ധതികളുടെ ഡിജിറ്റൽ തറക്കല്ലിടൽ ചടങ്ങും നടന്നു. എസ്‌കോർട്ട്‌സ് കുബോട്ട 2,025 കോടി രൂപയുടെ തുക യീഡയുടെ സെക്ടർ 10-ൽ ട്രാക്ടറുകളുടെയും നിർമ്മാണ ഉപകരണങ്ങളുടെയും ഉൽപ്പാദനത്തിനായി നിക്ഷേപിക്കുമ്പോൾ, മിൻഡ കോർപ്പറേഷൻ സെക്ടർ 10, 24 എന്നിവിടങ്ങളിലായി 1,166 കോടി രൂപയുടെ പദ്ധതികളാണ് നടപ്പിലാക്കുന്നത്. ഈ രണ്ട് വൻകിട പദ്ധതികൾ വഴി സംസ്ഥാനത്ത് പതിനായിരത്തിലധികം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ന്യൂഡൽഹിയിൽ നടന്ന ഉന്നതതല സി.ഇ.ഒ റൗണ്ട് ടേബിൾ മീറ്റിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ജപ്പാനിലെ യമനാഷി പ്രവിശ്യാ ഗവർണർ കോതാരോ നാഗസാക്കി, കേന്ദ്ര-സംസ്ഥാന മന്ത്രിമാർ എന്നിവരുൾപ്പെടെ ഇരുനൂറിലധികം പ്രമുഖ ജാപ്പനീസ് വ്യവസായികളും നയതന്ത്രജ്ഞരും പങ്കെടുത്തു. ഗ്രീൻ ഹൈഡ്രജൻ, പുനരുപയോഗ ഊർജ്ജം, സെമികണ്ടക്ടറുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ തുടങ്ങിയ അത്യാധുനിക മേഖലകളിലെ സഹകരണവും പങ്കാളിത്തവുമാണ് സമ്മേളനത്തിൽ പ്രധാനമായി ചർച്ച ചെയ്തത്. ഉത്തർപ്രദേശിനെ 1 ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥയാക്കി മാറ്റുക എന്ന സർക്കാരിന്റെ ലക്ഷ്യത്തിന് ഈ ജാപ്പനീസ് നിക്ഷേപങ്ങളും തന്ത്രപ്രധാന സഹകരണവും വലിയ തോതിൽ വേഗത കൂട്ടും.









