ഹൈ സ്പീഡ് എക്സ്പെന്റബിൾ ഏരിയൽ ടാർഗെറ്റ് (ഹീറ്റ്)ഡ്രോണായ ‘അഭ്യാസ്’ ഡിഫെൻസ് റിസർച്ച് ആന്റ് ഡെവലപ്പ്മെന്റ് ഓർഗനൈസേഷൻ (ഡിആർഡിഒ) ചൊവ്വാഴ്ച വിജയകരമായി പരീക്ഷിച്ചു. ഒഡീഷയിലെ ബാലസോറിലുള്ള ഇന്റെറിം ടെസ്റ്റ് റേഞ്ചിലാണ് പരീക്ഷണം നടന്നത്. അഭ്യാസിന്റെ വിജയകരമായ പരീക്ഷണം ഇന്ത്യയുടെ ചരിത്രത്തിലെ തന്നെ നാഴികക്കല്ലാണെന്നും വിവിധ മിസൈൽ സംവിധാനങ്ങളുടെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി അഭ്യാസിനെ ഉപയോഗപ്പെടുത്താമെന്നും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ട്വിറ്ററിൽ കുറിച്ചു. വിവിധതരം മിസൈലുകൾ പരീക്ഷിക്കുമ്പോൾ, അവയുടെ ലക്ഷ്യസ്ഥാനമായും അഭ്യാസിനെ ഉപയോഗിക്കാൻ സാധിക്കും.
എയ്റോനോട്ടിക്കൽ ഡെവലപ്പ്മെന്റ് എസ്റ്റാബ്ലിഷ്‌മെന്റും (എഡിഇ) ഡിആർഡിഒയും സംയുക്തമായാണ് അഭ്യാസ് വികസിപ്പിച്ചിരിക്കുന്നത്. ശത്രു വിമാനങ്ങളുടെ ജാമെർ പ്ലാറ്റ്ഫോമായും ഡീകോയ് ആയും ഉപയോഗിക്കാൻ കഴിയുന്ന അഭ്യാസിന്റെ പരീക്ഷണം നടത്തിയത് ഇരട്ട അണ്ടർസ്ലങ് ബൂസ്റ്റർ ഉപയോഗിച്ചാണ്. ചെറിയ ഇൻ ലൈൻ ഗ്യാസ് ടർബൈൻ എഞ്ചിൻ ഘടിപ്പിച്ചിട്ടുള്ള ഈ ഡ്രോണിന് ആവശ്യമായ മാർഗനിർദേശങ്ങൾ നൽകി പ്രവർത്തിപ്പിക്കുന്നതിനായി ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത മൈക്രോ- ഇലക്ട്രോ -മെക്കാനിക്കൽ സംവിധാനമാണ് ഉപയോഗിച്ചിരിക്കുന്നത്. ഏതു പ്രതികൂല കാലാവസ്ഥയിലും അഭ്യാസ് ഉപയോഗ യോഗ്യമാണ്.
Discussion about this post