ഡൽഹി: യാത്രാക്രമീകരണങ്ങളിലെ പരസ്പര ധാരണ ഉറപ്പ് വരുത്തുന്ന ഇന്ത്യ ഒമാൻ എയർ ബബിൾ കരാർ നിലവിൽ വന്നു. ഇരുരാജ്യങ്ങളില്‍ നിന്നുമുള്ള വിമാനങ്ങള്‍ക്ക് മസ്‌കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് 11 ഇന്ത്യൻ നഗരങ്ങളിലേക്ക് സ്ഥിരമായി സര്‍വീസ് നടത്താൻ ഇതോടെ ധാരണയായി.
കരാർ പ്രാബല്യത്തിൽ വന്നതോടെ ഇരു രാജ്യങ്ങളില്‍ നിന്നുമുള്ള വിമാനക്കമ്പനികള്‍ സര്‍വീസുകള്‍ നടത്തുന്ന മേഖലകൾ പ്രഖ്യാപിച്ചു. എയര്‍ ഇന്ത്യ മസ്‌കറ്റില്‍ നിന്ന് കൊച്ചി,കോഴിക്കോട്, കണ്ണൂര്‍, തിരുവനന്തപുരം, ബാംഗ്ലൂര്‍ മംഗലാപുരം, വിജയവാഡ, ഹൈദരാബാദ്, ട്രിച്ചി, ലഖനൗ, ഡൽഹി, മുംബൈ എന്നിവിടങ്ങളിലേക്ക് സർവ്വീസ് നടത്തുമെന്ന് അറിയിച്ചു.
ഓരോ വിമാനകമ്പനികള്‍ക്ക് ആഴ്ചയില്‍ രണ്ട് സര്‍വീസുകള്‍ വീതം അനുവദിച്ചിട്ടുള്ള ഇന്ത്യന്‍ വിമാനത്താവളങ്ങളിലേക്ക് സര്‍വീസുകള്‍ നടത്തുവാന്‍ സാധിക്കും. പരമാവധി പതിനായിരം യാത്രക്കാരെ കൊണ്ടു പോകാം. ഇരുരാജ്യങ്ങളിലെയും വ്യോമയാന മന്ത്രാലയങ്ങളുടെ നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ചും കൊവിഡ് മാനദണ്ഡങ്ങള്‍ക്ക് വിധേയമായിട്ടുമായിരിക്കും സർവ്വീസുകൾ നടത്തുക.
കൊവിഡ് 19 മൂലം റദ്ദാക്കിയ പതിവ് വിമാന സര്‍വീസുകള്‍ പുനരാംഭിക്കുന്നതിനായി രണ്ടു രാജ്യങ്ങള്‍ തമ്മില്‍ ഏര്‍പ്പെടുന്ന താല്‍ക്കാലിക ധാരണയാണ് എയര്‍ ബബിള്‍ സംവിധാനം. ഒക്ടോബര്‍ ഒന്നു മുതല്‍ നവംബര്‍ 30 വരെയാണ് നിലവിൽ കരാറിന്റെ കാലാവധി. അതിന് ശേഷമുള്ള കാര്യങ്ങളിൽ പിന്നീട് തീരുമാനം ഉണ്ടാകും. പ്രവാസികൾക്ക് ഏറെ ഗുണകരമാണ് ഈ കരാർ.
Discussion about this post