കൊല്ലം : സ്വകാര്യ ആശുപത്രിയുടമ കടപ്പാക്കട പ്രതീക്ഷ നഗറിലെ ഡോ.അനൂപ് കൃഷ്ണയുടെ മരണത്തിൽ ദുരൂഹത പെരുകുന്നു. രാഷ്ട്രീയക്കാരിൽ ചിലർ അനൂപിനെ ആശുപത്രിയിലെത്തി കണ്ടിരുന്നു. ഇതിനു ശേഷം അനൂപിനെ കാണാതായെന്ന് കെട്ടി ഭാര്യ ഡോക്ടർ അർച്ചന ബിജു, ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. തുടർന്ന് ഡോക്ടറെ വർക്കലയിൽ നിന്നാണ് കണ്ടെത്തിയത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ് കൈ തന്നെ മുറിച്ചശേഷം ഫാനിൽ കെട്ടിത്തൂങ്ങിയ നിലയിൽ അനൂപിന്റെ മൃതദേഹം കണ്ടെത്തിയത്.
ഡോക്ടർ ഉണ്ണികൃഷ്ണന്റെയും രതീഭായിയുടെയും മകനാണ് ഡോ.അനൂപ് കൃഷ്ണ. അസ്വാഭാവിക മരണത്തിന് കേസെടുത്തു കിളികൊല്ലൂർ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി ബന്ധുക്കൾ ആശുപത്രി ജീവനക്കാർ എന്നിവരിൽ നിന്നും പോലീസ് മൊഴിയെടുക്കുന്നുണ്ട്. അനൂപിനും കുടുംബത്തിനുമെതിരെ സമൂഹ മാധ്യമങ്ങളിലൂടെയും ചിലർ കടുത്ത ആക്ഷേപം നടത്തിയിരുന്നു. ഇക്കാര്യം സ്ഥിരീകരിച്ച പോലീസ്, ചില ഓൺലൈൻ മാധ്യമങ്ങളെയും നിരീക്ഷണത്തിലുൾപ്പെടുത്തിയിട്ടുണ്ട്.
അനൂപിന്റെ അസ്വാഭാവിക മരണത്തെ കുറിച്ച് അന്വേഷണം നടത്തണമെന്ന ആവശ്യവുമായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി, മുഖ്യമന്ത്രിയ്ക്കും, ആരോഗ്യമന്ത്രി ചീഫ് സെക്രട്ടറി ഡിജിപി ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എന്നിവർക്കും പരാതി നൽകിയിട്ടുണ്ട്. ഫേസ്ബുക്ക് പോലെയുള്ള സാമൂഹ്യമാധ്യമങ്ങളിലൂടെ യും ചിലർ ഭീഷണിപ്പെടുത്തുകയും വ്യക്തിഹത്യ നടത്തുകയും ചെയ്തതായി പരാതിയിൽ പരാമർശിക്കുന്നുണ്ട്.










